സന്ദര്‍ശകരുടെ എണ്ണത്തില്‍ പുതിയ ചരിത്രം എഴുതി ദുബായ് ഗ്ലോബല്‍ വില്ലേജ്. 159 ദിവസം കൊണ്ട് 56 ലക്ഷം സന്ദര്‍ശകരാണ് ഗ്ലോബല്‍ വില്ലേജില്‍ എത്തിയത്. വിനോദത്തിന്‍റെയും ഷോപ്പിങ്ങിന്‍റെയും പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചാണ് ഗ്ലോബല്‍ വില്ലേജിന്‍റെ ഇരുപത്തിയൊന്നാം പതിപ്പിന് കൊടി ഇറങ്ങിയത്. 230 കോടി ദിര്‍ഹത്തിന്‍റെ ഇടപാടുകളാണ് അഞ്ചുമാസത്തിലധികം നീണ്ട മേളയില് ഉണ്ടായത്. 95 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ എത്തിയതായാണ് കണക്ക്. സന്ദര്‍ശകരുടെ സംതൃപ്തി സൂചികയില്‍ പത്തില്‍ ഒന്‍പത് മാര്‍ക്ക് നേടാനും ഗ്ലോബല്‍ വില്ലേജിനായി. അവസാന ദിവസങ്ങളില്‍ കനത്ത ജനപ്രവാഹത്തിനാണ് ഗ്ലോബല്‍ വില്ലേജ് സാക്ഷ്യം വഹിച്ചത്.
ഇത്തവണ 30 പവലിയനുകളാണുണ്ടായിരുന്നത്. ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, അൾജീറിയ, റൊമാനിയ, ഉക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളുടെ പവലിയൻ ആദ്യമായി ഗ്ലോബൽ വില്ലേജിൽ എത്തി. ഹെറിറ്റേജ് കോർണർ എന്ന പേരിൽ അതതു രാജ്യത്തിന്റെ ചരിത്രം, സംസ്കാരം തുടങ്ങിയവ വിവരിക്കുന്ന പ്രത്യേകം ഭാഗങ്ങളുമുണ്ടായിരുന്നു. ലോകത്തിലെ വ്യത്യസ്തമായ സംസ്കാരം, ചരിത്രം തുടങ്ങിയവ മനസിലാക്കാന്‍ ഇതുവഴി സന്ദര്‍ശകര്‍ക്ക് അവസരം ലഭിച്ചു.