ദുബായ്Dജ്വല്ലറിയിൽ കവർച്ച നടത്തിയ അഞ്ചാംഗ സംഘത്തെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റുചെയ്ത് ദുബായ് പൊലീസ്. ദെയ്‌റ നായിഫിലെ ഒരു ജ്വല്ലറിയിൽ നിന്നും 20 ലക്ഷം ദിർഹമിന്റെ ആഭരണങ്ങളാണ് സംഘം കവർന്നത്. തൊണ്ടിമുതൽ പൊലീസ് കണ്ടെടുത്തു.
ഒരു സ്ത്രീയടക്കം ആറുപേരാണ് ആസൂത്രിതമായി കവർച്ച നടത്തിയതെന്ന് ദുബായ് പൊലീസ് മേധാവി മേജർ അബ്ദുല്ല ഖലീഫ അൽ മർറി അറിയിച്ചു. വെള്ളിയാഴ്‌ച പുലർച്ചെ അഞ്ചിനാണ് മുഖം മൂടി ധരിച്ച മൂന്നുപേർ ജ്വല്ലറിയുടെ കവാടം തകർത്ത് അകത്ത് കടന്നത്. നിരീക്ഷണ ക്യാമറയിൽ കുടുങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ നടത്തി ആയിരുന്നു കവർച്ച. സ്ഥാപനത്തിനുള്ളിൽ 31 സെക്കൻഡ് മാത്രം ചെലവിട്ട ഇവർ ആഭരണങ്ങൾ കൈക്കലാക്കി സ്ഥലം വിട്ടു. അതിവിദഗ്ധമായും മോഷണ സ്ഥലത്തിന്റെ പ്രത്യേകതകൾ പഠിച്ചുമാണ് പ്രതികൾ 60 ലക്ഷം ദിർഹമിന്റെ വസ്തുക്കളിൽ നിന്നും നല്ലൊരു ഭാഗം കവർന്നത്.
ഹോങ്കോങിൽ നിന്നു സന്ദർശക വിസയിൽ കഴിഞ്ഞമാസം ദുബായിലെത്തിയാണ് മോഷണം ആസൂത്രണം ചെയ്തത്. ഇതിനിടക്ക് ഇവർ സമീപ ഗൾഫ് രാജ്യങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ടെന്നു അന്വേഷണത്തിൽ കണ്ടെത്തി. ഏപ്രിൽ ഒന്നിന് ദുബായിൽ തിരിച്ചെത്തി പരിസരം പഠിച്ചാണ് പിടിക്കപ്പെടാനുള്ള പഴുതുകൾ അടച്ചു കവർച്ചയ്ക് കോപ്പുകൂട്ടിയതെങ്കിലും ദുബായ് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിൽ ഇവർ അറസ്റ്റിലാവുകയായിരുന്നു.
ഇന്റർ നാഷണൽ സിറ്റിയിലെ ചൈനക്കാരുടെ താമസ കേന്ദ്രങ്ങളിൽ വച്ചാണ് പൊലീസ് ഇവരെ വലയിലാക്കുന്നത്. ഇടനിലക്കാരൻ വഴിയാണ് താമസയിടം തരപ്പെടുത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. മോഷണ വസ്തുക്കൾ മുഴുവനും തിരിച്ചു പിടിക്കാൻ പൊലീസിനായി . മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ നിയമനടപ്പികൾക്കായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് കൈമാറിയിട്ടുണ്ട്.