കുവൈത്തിൽ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തുപോകാന്‍ തൊഴിലുടമയുടെ എക്സിററ് പെര്‍മിറ്റ് നിര്‍ബന്ധമാക്കാന്‍ നീക്കം. ഇതു സംബന്ധിച്ചുള്ള നിയമ ഭേദഗതിക്ക് പാര്‍ലമെന്‍റിന്‍റെ നിയമനിര്‍മാണ സമിതി അംഗീകാരം നല്‍കി. ഇതിനു പുറമേ തൊഴിലാളികളുടെ വാര്‍ഷിക അവധി നിബന്ധനകളിലും മാറ്റങ്ങളുണ്ടാകും.
തൊഴിലുടമകളുടെ അവകാശം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് വിദേശതൊഴിലാളികള്‍ രാജ്യത്തിനു പുറത്തു പോകുന്നതിന് എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നത്. യാത്ര ചെയ്യുന്നതിന് മൂന്നു ദിവസം മുന്പ് തൊഴിലാളി എക്സിറ്റ് പെര്‍മിറ്റ് കരസ്ഥമാക്കിയിരിക്കണം. ഇതുവഴി തൊഴില്‍ നിയമത്തില്‍ നിലവിലുള്ള പഴുതുകള്‍ ഇല്ലാതാക്കാനാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇതിനു പുറമേ ജീവനക്കാരുടെ വാര്‍ഷിക അവധി വിശ്രമദിനങ്ങള്‍ പരിഗണിക്കാതെ 35 ദിവസമാക്കണമെന്ന നിര്‍ദേശവും നിയമനിര്‍മാണ സമിതി അംഗീകരിച്ചിട്ടുണ്ട്.
നിലവില്‍ മുപ്പത് ദിവസമാണ് സ്വകാര്യമേഖലയിലെ ജീവനക്കാരുടെ വാര്‍ഷിക അവധി. ഒന്പത് മാസം തുടര്‍ച്ചയായി ജോലി ചെയ്താല്‍ വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ടാകും. ആറാം മാസം അവധിക്ക് അപേക്ഷിക്കാനും പുതിയ ഭേദഗതി അനുമതി നല്‍കുന്നു. തൊഴില്‍ കാലപരിധിയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സും മറ്റ് ബാധ്യതകളും കണക്കിലെടുക്കാതെ ജീവനക്കാര്‍ക്ക് സര്‍വീസ് ആനുകൂല്യം പൂര്‍ണമായി നല്‍കണമെന്നും പുതിയ ഭേദഗതിയില്‍ പറയുന്നു. പാര്‍ലമെന്‍റിന്‍റെ നിയമനിര്‍മാണ സമിതി അംഗീകരിച്ച നിര്‍ദേശങ്ങള്‍ ഇനി പാര്‍ലമെന്‍റ് പരിഗണിക്കും. പാര്‍ലമെന്‍റും ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ അന്തിമ അനുമതിക്കായി അമീറിന് സമര്‍പ്പിക്കും.