അനധികൃത മാര്‍ഗത്തിലൂടെ കുവൈത്തിലെത്തിച്ച 240 വിദേശികളെ അധികൃതർ തിരയുന്നു. വീസാ ക്വോട്ടയില്‍ കൃത്രിമം നടത്തി രാജ്യത്തെത്തിച്ച വിദേശികളെ പിടികൂടി നാടുകടത്താനാണ് അധികൃതരുടെ തീരുമാനം.
കാർഷിക വീസാ ക്വോട്ട തെറ്റായി ധരിപ്പിച്ചാണ് സ്വദേശി പൌരന്‍ 240 പേരെ കുവൈത്തിൽ എത്തിച്ചതെന്ന് അധികൃതര്‍ കണ്ടെത്തി. അനുവദിച്ച ക്വാട്ടയിലും കൂടുതലാണിത്. രണ്ടു വർഷത്തെ ഇഖാമയിൽ 1600 മുതൽ 1800 ദിനാർ വരെ ഈടാക്കിയാണ് വീസ നൽകിയത്. രാജ്യത്തെത്തിച്ച ഇവരെ മറ്റിടങ്ങളിൽ ജോലി ചെയ്യാന്‍ വിടുകയായിരുന്നു. വീസ പുതുക്കുന്നതിനായുള്ള ശ്രമത്തിനിടെയാണ് നിയമലംഘനം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. ഇതിനിടെ ഏതാനും പേരുടെ വീസാ കാലാവധിയും അവസാനിച്ചിരുന്നു. വീസ പുതുക്കി നല്‍കാമെന്നും തെറ്റിദ്ധരിപ്പിച്ചിരുന്നു.
എത്രയും വേഗം നിയമലംഘകരെ കണ്ടെത്തി നാടുകത്താനാണ് അധികൃതരുടെ നീക്കം. തൊഴിൽ വീസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും സന്ദർശക വീസ് തൊഴിൽ വീസയിലേക്ക് മാറ്റുന്നത് നിർത്തലാക്കുകയും ചെയ്തത് മറികടക്കാനാണ് കുറുക്കുവഴിയിലൂടെ വിദേശികളെ എത്തിച്ചിരുന്നത്.