നാലു വര്‍ഷമായി നാട്ടില്‍ പോകാനാകാതെ റിയാദില്‍ കുടുങ്ങിയ ഇന്ത്യക്കാരൻ പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട്ടിലേയ്ക്ക്. ആന്ധ്രപ്രദേശ് കുഞ്ചന്‍പള്ളി സ്വദേശി അലി ആമിര്‍ ഖാനാണ് നാടണയുന്നത്. റിയാദിലെ സ്വകാര്യ നിര്‍മാണ കമ്പനിയില്‍ നാലു വര്‍ഷം മുന്‍പ് ജോലിക്കെത്തിയ അലിക്ക് സ്പോണ്‍സര്‍ ഇഖാമ നല്‍കിയിരുന്നില്ല. തന്‍റേതല്ലാത്ത കാരണത്താല്‍ നിയമലംഘകനായി കഴിയേണ്ടി വന്ന ഇദ്ദേഹത്തിന് ഇതുവരെ നാട്ടിലേക്ക് പോകാനും സാധിച്ചിരുന്നില്ല.
ജോലിക്കിടെ വീണ് രണ്ടു കാല്‍മുട്ടുകളുടെയും ചിരട്ട പൊട്ടിയതിനാല്‍ ഒരു മാസമായി കിടപ്പിലായിരുന്നു അലി. പരസഹായംതേടിയാണ് പ്രാഥമിക കൃത്യംപോലും നിര്‍വഹിക്കുന്നത്. വന്‍ തുക പിഴയിനത്തില്‍ അടക്കേണ്ടിവരുമെന്നതിനാല്‍ കിടപ്പിലായിട്ടും നാട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് അലി ചിന്തിച്ചിരുന്നില്ല. കുറഞ്ഞ വരുമാനക്കാരനായ അലിക്ക് ചികില്‍സയ്ക്ക് പോലും പണമില്ലാതെ പ്രയാസത്തിലായിരുന്നു. സുഹൃത്തുക്കളുടെ സഹായത്താലാണ് ജീവിതം മുന്നോട്ട് പോയിരുന്നത്.
പിഴയെ പേടിച്ച് സ്പോണ്‍സറും അലിയെ നാട്ടിലെത്തിക്കാന്‍ മുന്‍കയ്യെടുത്തിരുന്നില്ല. ഒടുവില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ പിഴയില്‍നിന്ന് ഒഴിവായ സ്പോണ്‍സര്‍ നാട്ടിലേക്ക് വിടാന്‍ സമ്മതം നല്‍കുകയായിരുന്നു. പക്ഷേ, മറ്റൊരു ആനുകൂല്യവും സ്പോണ്‍സര്‍ നല്‍കിയില്ല. സാമൂഹിക പ്രവര്‍ത്തകനായ ഷാജി ആലപ്പുഴയുടെ നേതൃത്വത്തില്‍ ഏതാനും പേര്‍ ചേര്‍ന്ന് താങ്ങിയെടുത്താണ് അലിയെ എംബസിയിലെത്തിച്ചത്. അലിയുടെ പ്രയാസം കണ്ടറിഞ്ഞ ഇന്ത്യന്‍ എംബസി മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി. രോഗവും മറ്റും മൂലം അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് പ്രത്യേക പരിഗണ നല്‍കുമെന്ന് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സല്‍ അനില്‍ നൌട്ടിയാല്‍ പറഞ്ഞു.
ഹൈദരാബാദ് സ്വദേശി സലീമിന്‍റെ നേതൃത്വത്തില്‍ സുഹൃത്തുക്കള്‍ പിരിവെടുത്താണ് വിമാന ടിക്കറ്റെടുത്ത് നല്‍കിയത്. പുലര്‍ച്ചെ നാലിനുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ റിയാദില്‍നിന്ന് ഹൈദരാബാദിലേക്ക് പോകും. ഭാര്യയും അഞ്ചു പെണ്‍കുട്ടികളടക്കം ആറു മക്കളുമുള്ള കുടുംബത്തിന്‍റെ ഏക അത്താണിയാണ് വെറുംകയ്യോടെ നാട്ടിലേക്ക് മടങ്ങുന്നത്. മക്കളുടെ പഠനവും തുടര്‍ജീവിതവും ചികില്‍സയും എങ്ങനെ നടക്കുമെന്ന വേവലാതിയാണ് അലി. അതുകൊണ്ടുതന്നെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടും നാട്ടിലേക്ക് പോകാനുള്ള കടമ്പ കടന്നിട്ടും അലിയുടെ മുഖത്ത് നിര്‍വികാരത പ്രകടമായിരുന്നു.
Advertisement