യുഎഇയില്‍ സ്കൂൾ കുട്ടികളുടെ ഗതാഗത സുരക്ഷയ്ക്കായി ഫെഡറൽ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തി. സ്കൂൾ ബസുകളുടെ സ്റ്റോപ്പ് ബോർഡുകൾ കണ്ടിട്ടും വാഹനം നിർത്താത്തവർക്ക് കടുത്ത ശിക്ഷയാണ് ഭേദഗതിയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജൂലായ് മുതൽ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
ബസില്‍ വിദ്യാര്‍ഥികളെ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ സ്റ്റോപ്പ് ബോഡുകൾ പ്രദർശിപ്പിക്കണം. ഇത് കണ്ടിട്ടും മുന്നോട്ടെടുക്കുന്ന മറ്റു വാഹന ഡ്രൈവർമാർക്ക് ആയിരം ദിർഹമായിരിക്കും പിഴ. കൂടാതെ ഈ ഡ്രൈവർമാരുടെ ലൈസൻസിൽ പത്ത് ബ്ലാക്ക് മാർക്ക് പതിക്കും. സൂചനാ ബോർഡ് പ്രവർത്തിപ്പിക്കാത്ത സ്കൂൾ ബസ് ഡ്രൈവർക്ക് 500 ദിർഹം പിഴയും ആറു ബ്ലാക്ക് മാര്‍ക്കുമാണ് ശിക്ഷ. സ്കൂളുകൾക്ക് സമീപമുള്ള റോഡുകളിലൂടെ വാഹനം ഓടിക്കുമ്പോഴും കൂടുതൽ ജാഗ്രതവേണമെന്നും പുതിയ ട്രാഫിക് നിയമം ഓർമപ്പെടുത്തുന്നു.
പാർപ്പിട മേഖലകൾ, ആശുപത്രി എന്നിവയ്ക്ക് സമീപമുള്ള റോഡുകളിലൂടെ മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തും വിധം വാഹനമോടിക്കുന്നവര്‍ക്ക് നാനൂറ് ദിർഹം പിഴയുണ്ട്. ലൈസൻസിൽ നാല് ബ്ലാക്ക് മാർക്കും പതിയും. സ്കൂള്‍ ബസുകള്‍ അപകടത്തില്‍ പെടുന്നത് പതിവായ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കിയത്.