ജിദ്ദ: ഈ വർഷം മുതൽ ഉംറ സീസൺ ഒരു മാസം അധികമാക്കിയതായി ഹജ് - ഉംറ മന്ത്രാലയം അറിയിച്ചു.ഹിജ്‌റ മാസമായ സഫറിൽ ആരംഭിച്ച് റമസാനിൽ അവസാനിക്കുന്നതായിരുന്നു ഉംറ സീസൺ. ഇതാണ് ഒരുമാസത്തേക്ക് കൂടി അധികൃതർ ദീർഘിപ്പിച്ചത്.
ശവ്വാൽ മാസം അവസാനിക്കുന്നതിന് മുമ്പായി തീർഥാടകർ സൗദിയിൽ നിന്ന് മടങ്ങിയാൽ മതിയാവും. സീസൺ നീട്ടിയത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തീർഥാടകർക്ക് ആശ്വാസമാവും. പലപ്പോഴും റമദാനിൽ ഉംറ വീസ ലഭിക്കാതെ നിരവധി ആളുകൾ നിരാശരാവാറുണ്ടായിരുന്നു. ഹറം പള്ളിയിലെ വികസനപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ പേർക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതോടെ വർഷത്തിൽ എല്ലാ ദിവസവും ഹജ് തീർത്ഥാടകരുടെയോ ഉംറ തീർത്ഥാടകരുടെയോ സാന്നിദ്ധ്യം സൗദിയിൽ ഉണ്ടാകും.