ജിദ്ദ: പൊതുമാപ്പ് തുടങ്ങിയതു മുതൽ ജിദ്ദ കോൺസുലേറ്റിൽ നേരിട്ടെത്തി അപേക്ഷ നൽകിയവർക്കുള്ള എമർജൻസി സർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ തുടങ്ങിയതായി കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ക് അറിയിച്ചു. കോൺസുലേറ്റിനു പുറത്തുള്ള സേവന കേന്ദ്രത്തിൽ അപേക്ഷ നൽകിയവർക്ക് ഒരാഴ്ചയ്ക്കകം ഇ സി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ കന്തറയിലെ തൊഴിൽ വകുപ്പ് ഓഫിസിൽ നിന്നുള്ള സേവനം സാങ്കേതിക കാരണങ്ങളാൽ ഇനിയും ലഭ്യമാകാൻ തുടങ്ങിയിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. തൊഴിൽ വകുപ്പിൽ നിന്നു ലഭിക്കേണ്ട സേവനം തൽക്കാലം തിരിച്ചയയ്ക്കൽ കേന്ദ്രത്തിൽ ലഭ്യമാകും. അടുത്ത ഞായറാഴ്ചയോടെ തൊഴിൽ വകുപ്പിൽ നിന്നുള്ള സേവനങ്ങൾ പൂർണ തോതിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കോൺസൽ ജനറൽ പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഞ്ഞൂറോളം പേരാണ് കോൺസുലേറ്റിലെത്തിയത്. ഇതോടെ ഇവിടെ എത്തിയവരുടെ എണ്ണം എണ്ണൂറായി. ഇതിനു പുറമെ കോൺസുലേറ്റിന്റെ പരിധിയിൽ വരുന്ന 11 സേവന കേന്ദ്രങ്ങളിലും നിരവധി പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പാസ്‌പോർട്ട് കൈവശമില്ലാത്ത ഹുറൂബിൽ അകപ്പെട്ടവരാണ് ഇവരിലേറെയും. ഇവർക്ക് ഇസി നൽകുന്നതിനുള്ള അപേക്ഷകളാണ് ഇപ്പോൾ സേവന കേന്ദ്രങ്ങളിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.