ഉക്രൈൻ സഹകരണത്തോടെ സൗദി അറേബ്യ നിർമിച്ച ആദ്യ ചരക്കു വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ നടത്തി. സൗദി വൈമാനികൻ മുഹമ്മദ് അയ്യാഷ് അൽ ഗാംദി യാണ് ആദ്യ വിമാനം പറത്തിയത്. റിയാദിലെ കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജിയും (കാസ്റ്റ്) ഉക്രൈനിലെ അന്തോനോവ് കമ്പനിയുമായി സഹകരിച്ചാണ് വിമാനം നിര്‍മിച്ചത്.
എഎന്‍ 132 D ഇനത്തിലുള്ള ചരക്കു വിമാനത്തിന് സൈനിക മേഖലയില്‍ മികവുറ്റ സേവനമനുഷ്ഠിക്കാനാവുമെന്ന് കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജി മേധാവി തുര്‍ക്കി ബിന്‍ സൗദ് രാജകുമാരൻ പറഞ്ഞു. എയര്‍ ആംബുലന്‍സായും തീ അണക്കലിനും യുദ്ധോപകരണങ്ങള്‍, മിസൈലുകള്‍ എന്നിവ കൊണ്ടുപോകാനും വിമാനം ഉപയോഗിക്കാനാവും. 28 ടണ്‍ ഭാരമുള്ള വിമാനത്തിന് 9.2 ടണ്‍ സാധനങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനാവും. മണിക്കൂറില്‍ 550 കിലോമീറ്ററാണ് എ.എന്‍ 132 ന്റെ പരമാവധി വേഗത. ഭാരം വഹിച്ചുകൊണ്ട് 1279 കിലോമീറ്ററും ഭാരമില്ലാതെ 4500 കിലോമീറ്ററും ഒറ്റക്കുതിപ്പില്‍ പറക്കും. പരീക്ഷണപ്പറക്കൽ വിജയകരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.