കെട്ടിട നിർമാണത്തില്‍ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി മസ്കത്ത് നഗരസഭ. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ കെട്ടിടങ്ങൾ നിർമിക്കാവൂ എന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും നഗരസഭ മുന്നറിയിപ്പ് നൽകി.
കെട്ടിട നിർമാണ സ്ഥലങ്ങളിൽ വിദഗ്ധ സംഘം നേരിട്ടെത്തി പരിശോധിച്ചാണ് സുരക്ഷ ഉറപ്പുവരുത്തുക. പരിശോധനയില്‍ വിള്ളലുകളുള്ളതും താമസ യോഗ്യമല്ലാത്തതുമായ നിരവധി പഴയ കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഭാഗികമായോ പൂർണമായോ താമസയോഗ്യമല്ലാത്ത കെട്ടിടങ്ങൾ ഉടമയുടെയോ പ്രതിനിധിയുടെയോ ചെലവിൽ പൊളിച്ചുനീക്കണമെന്നാണ് നിര്‍ദേശം. നിയമം ലംഘിച്ചാല്‍ താമസക്കാരെ ഒഴിവാക്കി നഗരസഭയുടെ നേതൃത്വത്തില്‍ കെട്ടിടം പൊളിക്കും. ഇതിനുവേണ്ട ചെലവും പിഴയും കെട്ടിട ഉടമയിൽനിന്ന് ഈടാക്കും.
റൂവി ഉള്‍പെടെ നഗരത്തിനകത്തെ നിരവധി കെട്ടിടങ്ങൾ ഇതോടകം പൊളിച്ചുമാറ്റി. താമസയോഗ്യമല്ലാത്ത കെട്ടിടങ്ങൾ വാടകക്ക് നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകും. ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്തിയ പരിഗണനയെന്നും നിയമലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും നഗരസഭ വ്യക്തമാക്കുന്നു. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ചില കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുന്നതിനും അവസരമൊരുക്കും. ഇത്തരം സുരക്ഷാ ഭീഷണി കണ്ടെത്തിയാല്‍ അറിയിക്കണമെന്നും നഗരസഭ അഭ്യര്‍ഥിച്ചു.