പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാടണയാൻ അപേക്ഷ നൽകിയ ഇന്ത്യക്കാരിൽ 3655 പേരുടെ ഔട്ട്പാസ്സുകൾ വിതരണത്തിന് തയാറായതായി റിയാദിലെ ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ് അറിയിച്ചു. റിയാദിലെ എംബസിയിലും ജിദ്ദ കോൺസുലേറ്റിലും എത്തിയ അപേക്ഷകളിൽ നിന്ന് തീർപ്പായവയുടെ കണക്കാണിത് . ഒൗട്ട് പാസുകളുടെ ആദ്യ ഘട്ട വിതരണം നാളെ (ചൊവ്വ) തുടങ്ങുമെന്നും സ്ഥാനപതി അറിയിച്ചു. പൊതുമാപ്പുമായി ബന്ധപ്പെട്ട ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം .
ഇതുവരെ എത്തിയ അപേക്ഷകരിൽ 40 ശതമാനം ഉത്തർപ്രദേശുകാരായ തൊഴിലാളികളാണ്. രണ്ടാം സ്ഥാനത്ത് തെലങ്കാനക്കാരാണ് (11 ശതമാനം). തമിഴ്നാട് (10ശതമാനം), കേരളം(ഏഴ് ശതമാനം), ആന്ധ്രപ്രദേശ് (അഞ്ച് ശതമാനം), ബിഹാർ (അഞ്ച് ശതമാനം) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനക്കാരുടെ കണക്ക് . ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളെ സമീപിച്ച നിയമലംഘകരിൽ 67 ശതമാനവും തൊഴിലിടങ്ങളിൽ നിന്നും ഒളിച്ചോടിയവരുടെ (ഹുറൂബ്) ഗണത്തിൽ പെട്ടവരാണ് .
ഒൗട്ട് പാസ് അപേക്ഷകരെ സ്വീകരിക്കാനും മാർഗനിർദേശങ്ങൾ നൽകാനും എംബസിക്കും കോൺസുലേറ്റിനും പുറമെ 21 സേവന കേന്ദ്രങ്ങൾ വിവിധ പ്രവിശ്യകളിലായി പ്രവർത്തിക്കുന്നുണ്ടെന്നും സ്ഥാനപതി പറഞ്ഞു. അപേക്ഷ പൂരിപ്പിക്കാനും ഇന്ത്യൻ പാസ്പോർട്ട് നെറ്റ് വർക്ക് സിസ്റ്റമായ ‘പ്രൈഡി’ൽ അപേക്ഷകന്റെ പൗരത്വ സംബന്ധമായ വിവരങ്ങൾ പരിശോധിക്കാനും ഒൗട്ട് പാസ് തയാറാക്കാനും എംബസിയും കോൺസുലേറ്റും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സന്നദ്ധ സംഘടനകളും ഹെൽപ് ഡെസ്കുകൾ നടത്തുന്നുണ്ട്. അത് വലിയ സഹായമാണ് നൽകുന്നത്. ആളുകൾക്ക് ആവശ്യമായ മാർഗനിർദേശം നൽകാനും അപേക്ഷ പൂരിപ്പിക്കാൻ സഹായിക്കാനും ഇൗ ഹെൽപ് ഡെസ്കുകൾക്ക് കഴിയുമെന്നും സ്ഥാനപതി വിശദീകരിച്ചു.
യോഗത്തിൽ എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ ഹേമന്ത് കൊട്ടൽവാർ, കമ്യൂണിറ്റി വെൽഫെയർ കോൺസൽ അനിൽ നൊട്ട്യാൽ എന്നിവർ പെങ്കടുത്തു.