യുഎസിനു പിന്നാലെ ഓസ്ട്രേലിയയും മൂന്നു ഗൾഫ് വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്കു സുരക്ഷാപരിശോധന കർശനമാക്കുന്നു. ദോഹ, ദുബായ്, അബുദാബി എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഓസ്ട്രേലിയയിലേക്കു പോകുന്നവർക്കാണു പുതിയ നിയന്ത്രണങ്ങൾ.
ഗൾഫ് മേഖലയിലെ മൂന്നു പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാരെ വിശദമായ സുരക്ഷാ പരിശോധനകൾക്കു വിധേയമാക്കാനാണ് ഓസ്‌ട്രേലിയൻ അധികൃതരുടെ തീരുമാനം. എന്നാൽ അമേരിക്കയും ബ്രിട്ടനും ചെയ്ത പോലെ ലാപ് ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. അടുത്ത ആഴ്ച മുതൽ ദുബായ്, അബു ദാബി , ദോഹ എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിശദമായ സ്ക്രീനിങ് നു വിധേയമാക്കും. ഇതിനു പുറമെ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾക്കും ചില യാത്രക്കാരെ വിധേയമാക്കും. ദേശീയ സുരക്ഷാനിർദേശത്തിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ എന്ന് ഓസ്‌ട്രേലിയൻ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ചില വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്കു യുഎസും യുകെയും സുരക്ഷാപരിശോധന വർധിപ്പിച്ചിരുന്നു. ഇവിടെങ്ങളിൽ നിന്നു യുഎസിലേക്കുള്ള യാത്രക്കാർക്കു മൊബൈൽ ഒഴിച്ചുള്ള ഇലക്ട്രോണിക് സാധനങ്ങൾ കൈവശം കൊണ്ടുപോകുന്നതിനു വിലക്കുണ്ട്. ഈ നിർദേശങ്ങളുടെ ചുവടുപിടിച്ചാണ് ഓസ്ട്രേലിയയും പുതിയ നിയന്ത്രണം കൊണ്ടുവന്നത്. ഭീകരർ ഇലക്ട്രോണിക് സാധനങ്ങൾ ഉപയോഗിച്ചു സ്ഫോടനം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണു നിയന്ത്രണങ്ങൾ.