റിയാദ്: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സൈനിക സഖ്യത്തിന്റെ വക്താവും സൗദി ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഉപദേഷ്ടാവുമായ മേജര്‍ ജനറൽ അഹമ്മദ് അൽ അസീരിക്ക് നേരെ ലണ്ടനിൽ കയ്യേറ്റ ശ്രമം. പ്രതിഷേധ പ്രകടനക്കാരാണ് മേജര്‍ ജനറല്‍ അഹ്മദ് അസീരിയെ ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമണ ശ്രമം ബ്രിട്ടീഷ് സുരക്ഷാ വകുപ്പുകള്‍ പരാജയപ്പെടുത്തുകയായിരുന്നു. മേജര്‍ ജനറല്‍ അഹ്മദ് അസീരിക്കു നേരെ മുട്ടയേറുണ്ടായി. ഇതിനു ശേഷം പ്രകടനക്കാരില്‍ ഒരാള്‍ അദ്ദേഹത്തെ ആക്രമിക്കുന്നതിന് മുതിരുകയായിരുന്നു. ഹൂത്തി, ഇറാന്‍ അനുകൂലികളാണ് അഹ്മദ് അസീരിക്കു നേരെ ആക്രമണത്തിന് ശ്രമിച്ചത്.
മേജര്‍ ജനറല്‍ അഹ്മദ് അസീരി സുരക്ഷിതനാണെന്ന് ലണ്ടനിലെ സൗദി എംബസി അറിയിച്ചു. യെമന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് സംഘടിപ്പിച്ച സെമിനാറില്‍ മേജര്‍ ജനറല്‍ അഹ്മദ് അസീരി പങ്കെടുക്കുന്നത് തടയുന്നതിനാണ് പ്രകടനക്കാര്‍ ശ്രമിച്ചത്. പ്രദേശം സുരക്ഷിതമാക്കുകയും ബ്രിട്ടണിലെ സൗദി അംബാസഡറും മേജര്‍ ജനറല്‍ അഹ്മദ് അസീരിയും സുരക്ഷിതരായി സ്ഥലം വിടുന്നത് ഉറപ്പു വരുത്തുകയും ചെയ്ത ബ്രിട്ടീഷ് പോലീസിന് സൗദി എംബസി നന്ദി പറഞ്ഞു. ബ്രിട്ടനില്‍ മേജര്‍ ജനറല്‍ അഹ്മദ് അസീരിയുടെ പരിപാടികള്‍ മുന്‍നിശ്ചയ പ്രകാരം നടക്കുമെന്നും സൗദി എംബസി അറിയിച്ചു.
ആക്രമണത്തിന് പിന്നില്‍ ബ്രിട്ടീഷ്, ബഹ്‌റൈന്‍, ഇറാന്‍ യുവാക്കളാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗിലുള്ള യുവാക്കളില്‍ ഒരാള്‍ ബഹ്‌റൈന്‍ പൗരന്‍ മൂസ ആബിദ് അലിയും രണ്ടാമന്‍ ബ്രിട്ടീഷ് പൗരന്‍ സാം വാള്‍ട്ടനുമാണ്. മറ്റു രണ്ടു യുവാക്കള്‍ ഇറാനികളാണ്. ഇവരില്‍ ഒരാളാണ് ആക്രമണം ചിത്രീകരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ബ്രിട്ടീഷ് പോലീസ് ഉടന്‍ തന്നെ നാലു പേരെയും ചോദ്യം ചെയ്യൽ തുടങ്ങി.
Advertisement