കുവൈറ്റിൽ 2106 ജനുവരി നാലിനു ശേഷം ഒളിച്ചോട്ട പരാതിക്ക് വിധേയരായ സ്വകാര്യ മേഖലയിലെ തൊഴിൽ വീസക്കാർക്ക് ഇഖാമ പുതുക്കി നൽകില്ല. തൊഴിൽ മന്ത്രാലയം, അന്വേഷണവിഭാഗം, മാൻപവർ അതോറിറ്റി എന്നിവയുടെ പ്രതിനിധികളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്.
കഴിഞ്ഞ വർഷം ജനുവരിക്കു ശേഷം ഒളിച്ചോട്ട പരാതികൾക്ക് വിധേയരായവരെ അറസ്റ്റ് ചെയ്‌തു നാടുകടത്തനാണ് തീരുമാനം. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാകും നാടുകടത്തൽ എന്നതിനാൽ ഇവർക്ക് വീണ്ടും കുവൈത്തിൽ പ്രവേശിക്കാനും സാധിക്കില്ല. പൊതുമേഖലയിലെയും ഗാർഹികമേഖലയിലെയും ഇഖാമയിൽ ഉള്ളവർക്ക് ഈ വ്യവസ്ഥ ബാധകമാകില്ല. അവർക്ക് പഴതുപോലെ തൊഴിലുടമ പരാതി പിൻവലിക്കുകയും പിഴ അടക്കുകയും ചെയ്‌താൽ ഇഖാമ പുതുക്കാൻ കഴിയും. സ്വകാര്യ മേഖലയിൽ ഇഖാമയുള്ളവർ ഒളിച്ചോട്ട പരാതിക്ക് വിധേയരായാൽ കോടതിയിൽ നിന്ന് അനുകൂല വിധ സമ്പാദിച്ച് തൊഴിൽ വകുപ്പിനെ സമീപിച്ച് ഇഖാമ പുതുക്കുന്ന സംവിധാനമുണ്ട്. പുതിയ ഉത്തരവോടെ ഇതും അസാധ്യമായിരിക്കയാണ്. തൊഴിൽ നിയമവും ഒളിച്ചോട്ട പരാതിയുള്ളവർ കോടതിയെ സമീപിക്കുന്ന വ്യവസ്ഥയും തമ്മിൽ പൊരുത്തപ്പെടാത്ത സാഹചര്യമാണ് പുതിയ വ്യവസ്ഥയ്ക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു. ഒളിച്ചോടിയതായി പരാതി ലഭിക്കുന്നതോടെ പരാതിക്ക് ഇരയാകുന്നവരുടെ ഇഖാമ സ്വാഭാവികമായി റദ്ദാക്കപ്പെടും എന്നതാണ് നിലവിലുള്ള നിയമം. തൊഴിലുടമയുമായി ഒത്തുതീർപ്പിലെത്തി പരാതി പിൻവലിക്കുകയാണെങ്കിൽ ഇഖാമ റദ്ദാക്കപ്പെട്ടത് തൊട്ട് പുതുക്കുന്നതുവരെയുള്ള ദിവസങ്ങളിലെ പിഴ നൽകിയാൽ ഇഖാമ പുതുക്കി നൽകുകയും ചെയ്തിരുന്നു. ഈ സംവിധാനത്തിലാണ് പുതിയ തീരുമാനത്തോടെ മാറ്റം വരുന്നത്.