സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ഖത്തീഫിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു. മറ്റു നാലുപേരെ കസ്റ്റഡിയിലെടുത്തു. ഖത്തീഫിലെ അവാമിയ്യയിൽ ആളൊഴിഞ്ഞ കൃഷിയിടത്തിലെ ഫാം ഹൗസിൽ ഒളിവിൽ കഴിഞ്ഞ തീവ്രവാദി സംഘവുമായാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക സേനയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
പൊതു സ്വത്ത് നശിപ്പിക്കല്‍, അക്രമം അഴിച്ചുവിടല്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ സുരക്ഷാ വിഭാഗം തിരയുന്നവരാണ് സംഘത്തിലുണ്ടായിരുന്നത്. മുഹമ്മദ് താഹിർ മുഹമ്മദ് അൽനമിർ, മിഖ്ദാദ് മുഹമ്മദ് ഹസൻ അൽ നമിർ എന്നിവരാണ് കൊല്ലപ്പെട്ടത്.
അബ്ദുറഹ്മാൻ ഫാദിൽ അൽഅബ്ദുൽ ആൽ, മുഹമ്മദ് ജഅ്ഫർ അൽഅബ്ദുൽ ആൽ, ജഅ്ഫർ മുഹമ്മദ് അൽഫറജ്, വസ്ഫി അലി അൽഖുറൂസ് എന്നിവരാണ് പിടിയിലായത്. എല്ലാവരും സൗദി സ്വദേശികളാണ് . തെരച്ചിലിനിടെ രണ്ട് ഒളിത്താവളങ്ങളിൽ നിന്നും 130 ഗാലൻ സ്ഫോടക വസ്തുക്കൾ, വെടിമരുന്ന്, യന്ത്രത്തോക്കുകൾ, കറുത്ത മാസ്ക്ക്, 4700 സൗദി റിയാൽ എന്നിവ പിടിച്ചെടുത്തു.