സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി അനധികൃത താമസക്കാരായ വിദേശികൾ സ്വദേശങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ ഉദ്ഘാടനം ചെയ്ത പൊതുമാപ്പ് നിലവിൽ വന്ന് ആദ്യ മണിക്കൂറുകളിൽ തന്നെ എയർപോർട്ടുകളിൽ നൂറുകണക്കിന് നിയമ ലംഘകർ എത്തി.
എക്‌സിറ്റ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് റിയാദ്, ജിദ്ദ എയർപോർട്ടുകളിലും മറ്റു അതിർത്തി പ്രവേശന കവാടങ്ങളിലും ജവാസാത്ത് പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹജ്, ഉംറ, സന്ദർശക, ട്രാൻസിറ്റ് വീസക്കാർക്കാണ് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് ഫൈനൽ എക്‌സിറ്റ് നൽകുന്നത്. ഇവർ മറ്റൊരു വകുപ്പുകളെയും സമീപിക്കേണ്ടതില്ല.
വിരലടയാള പരിശോധനയിൽ സുരക്ഷാ വകുപ്പുകൾ അന്വേഷിക്കുന്നവരാണെന്ന് കണ്ടെത്തിയാൽ രാജ്യം വിടാൻ അനുവദിക്കില്ല. ഫൈനൽ എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കുന്നതിന് നിരവധി പേർ ജവാസാത്തിനു കീഴിലെ വിദേശി നിരീക്ഷണ വകുപ്പുകളിലുമെത്തി. നടപടികൾ വേഗം പൂർത്തിയാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.