ഷാര്‍ജയിലെ പാർപ്പിട മേഖലകളിൽ തൊഴിലാളികൾ താമസിക്കരുതെന്ന് നഗരസഭയുടെ മുന്നറിയിപ്പ്. അറബ് വീടുകളോ വില്ലകളോ വാടകയ്‌ക്കെടുത്ത് തൊഴിലാളികളെ താമസിപ്പിക്കുന്നതിനും വിലക്കുണ്ട്.
കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന മേഖലകളിൽ സ്വദേശി വീടുകൾ തരപ്പെടുത്തി ഏഷ്യൻ തൊഴിലാളികളെ പാർപ്പിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുനിസിപ്പാലിറ്റിയുടെ താക്കീത്. മുന്നറിയിപ്പ് അവഗണിച്ചും അനധികൃത താമസം തുടർന്നാൽ കെട്ടിടത്തിലെ ജല-വൈദ്യുതി ബന്ധം വിച്ഛേദിക്കും. നിയമം ലഘിച്ച് നിശ്ചിത മേഖലകളിൽ താമസിക്കുന്ന തൊഴിലാളികളെക്കുറിച്ച് പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം ഒഴിപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി സുരക്ഷാ പരിശോധന വകുപ്പ് ആക്ടിങ് ഡയറക്ടർ ഖലീഫ അൽസുവൈദി അറിയിച്ചു.
തനിച്ച് താമസിക്കുന്ന വിദേശികൾക്ക് പ്രത്യേക കെട്ടിടത്തിലോ വ്യവസായ മേഖലകളിലെ തൊഴിലാളി ക്യാംപിലോ ആണ് താമസം ഒരുക്കേണ്ടത്. ഇപ്രകാരം താമസിക്കുന്നവരും മുൻസിപ്പാലിറ്റിയുടെ താമസ സുരക്ഷാ നിയമങ്ങൾ പാലിക്കണം. ഒരു മുറിയിൽ മൂന്നിലധികം പേർ താമസിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കുന്നു.