ബുധനാഴ്ച തുടങ്ങുന്ന ‘നിയമലംഘകരില്ലാത്ത രാജ്യം’ ക്യാംപയിനിന്റെ ഭാഗമായി തൊഴിൽ, താമസ നിയമലംഘകരെ സ്വീകരിച്ച് സ്വദേശങ്ങളിലേക്ക് അയയ്ക്കുന്നതിന് സൗദിയിലെ തിരിച്ചയയ്ക്കൽ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. മൂന്നു മാസം നീളുന്ന ക്യാംപയിനിൽ വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് നിയമലംഘകർ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകും. പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ നാടണയാനുദ്ദേശിക്കുന്നവർക്ക് സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള 98 തിരിച്ചയയ്ക്കൽ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താം.
ഇതില്‍ പതിമൂന്ന് എണ്ണം റിയാദിലും ആറെണ്ണം കിഴക്കന്‍ മേഖലയിലും നാലെണ്ണം മക്ക മേഖലയിലുമാണ്. അസീര്‍, മദീന, തബൂക്ക്, ഖസീം മേഖലകളിൽ മൂന്ന് വീതം കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കും. അല്‍ബാഹ, അൽജൗഫ്, വടക്കന്‍ അതിര്‍ത്തി മേഖലകളില്‍ രണ്ട് വീതം കേന്ദ്രങ്ങളും, നജ്‌റാന്‍ , ജിസാന്‍, ഹാഇല്‍ എന്നീ മേഖലകളില്‍ ഒരോ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. ഇതിലേറ്റവും വലുതാണ് 2.5 ബില്യൺ റിയാൽ ചെലവഴിച്ച് നിർമിച്ച മക്ക റോഡിലെ ശുമൈസി തിരിച്ചയയ്ക്കൽ കേന്ദ്രം.
46 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന ഈ സമുച്ചയം രണ്ട് വർഷം മുമ്പാണ് പ്രവർത്തനമാരംഭിച്ചത്. ജിദ്ദ, മക്ക ഭാഗങ്ങളിൽ നിന്ന് പിടികൂടുന്ന നിയമലംഘകരെ ഈ കേന്ദ്രത്തിലാണ് താമസിപ്പിക്കുന്നത്. താമസത്തിനും തിരിച്ചുപോക്ക് നടപടികൾ എളുപ്പമാക്കാനുമാവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ താമസ സ്ഥലങ്ങളാണ്.ഒരോ രാജ്യക്കാർക്കും പ്രത്യേക സ്ഥലങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് കീഴിലും ആവശ്യയായ നടപടികൾ പൂർത്തിയായി വരികയാണ്. നിയമലംഘകർക്ക് തിരിച്ചുപോകാനുള്ള സൗകര്യങ്ങളും സേവനങ്ങളും നൽകാൻ സന്നദ്ധ സേവന സംഘടനകളും സാമൂഹിക പ്രവർത്തകരും രംഗത്തിറങ്ങിയിട്ടുണ്ട്. ഹെൽപ് ഡെസ്കുകളും ഒരുങ്ങിക്കഴിഞ്ഞു. സൗദിയിലെ 28 കര,കടൽ, വ്യോമ പ്രവേശന കവാടങ്ങളിലും നിയമലംഘകരുടെ തിരിച്ചുപോക്ക് നടപടികൾ എളുപ്പമാക്കാൻ പാസ്പോർട്ട് വകുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കിവരികയാണ്. ഹജ്, ഉംറ, സന്ദർശന വിസകളിലെത്തി നിശ്ചിത സമയത്ത് തിരിച്ചുപോകാതെ രാജ്യത്ത് കഴിയുന്നവർക്ക് പ്രവേശന കവാടങ്ങളിൽ നേരിട്ടെത്തിയാൽ തിരിച്ചുപോകാം. നിലവിലുള്ള തിരിച്ചയയ്ക്കൽ കേന്ദ്രങ്ങൾക്ക് പുറമെ ആവശ്യമെങ്കിൽ പ്രത്യേക കേന്ദ്രങ്ങൾ തുറക്കുമെന്നും പാസ്‌പോർട് വകുപ്പ് മേധാവി അറിയിച്ചു.
പൊതുമാപ്പിനർഹരായ ഇന്ത്യക്കാരെ മുഴുവൻ നാട്ടിലെത്തിക്കാൻ റിയാദിലെ ഇന്ത്യൻ എംബസിയും , ജിദ്ദയിലെ കോൺസുലേറ്റും ഒരുക്കങ്ങൾ പൂർത്തിയാക്കി .ഉള്‍പ്രദേശങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് എംബസിയിലെത്താനുള്ള സൗകര്യം കണക്കിലെടുത്ത് റിയാദ് കൂടാതെ ദമാം, ജുബൈല്‍ തുടങ്ങി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ് അറിയിച്ചു . പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്ക് സേവങ്ങള്‍ ലഭ്യമാക്കാൻ ജിദ്ദ കോണ്‍സുലേറ്റിനു കീഴില്‍ പതിനൊന്ന് ഹെല്‍പ് ഡെസ്‌കുകള്‍ പ്രവർത്തിക്കുമെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍റഹ്മാന്‍ ശൈഖ് പറഞ്ഞു, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എല്ലാ സേവനങ്ങളും ലഭ്യമാക്കും. തബൂക്ക്, യാമ്പു, മദീന, മക്ക, ത്വാഇഫ്, ഖുന്‍ഫുദ, അല്‍ബാഹ, ബിഷ, അബഹ, ജീസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലാണ് മറ്റ് ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുക.
തൊഴിലിടങ്ങളിൽനിന്ന് ഒളിച്ചോടിയവർ എന്നു വിശേഷിക്കപ്പെടുന്ന ഹുറൂബുകാരെയും പൊതുമാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നുവെന്നതാണ് ഇത്തവണത്തെ പൊതുമാപ്പിന്റെ പ്രത്യേകത . തൊഴിൽ പദവി ശരിയാക്കൽ കാലയളവായ നിതാഖാത് വേളയിൽ ഹുറൂബാക്കപ്പെട്ടവർ നിരവധിയാണ്. നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്നു വന്ന സ്‌പോൺസർമാരിൽ പലരും തൊഴിലാളി അറിയാതെ തന്നെ അവരെ ഹുറൂബാക്കിയ കേസുകളുണ്ട്. തൊഴിൽ മാറാനായി പുതിയ സ്‌പോൺസറെ സമീപിക്കുകയും അതു നിശ്ചിത സമയത്തിനകം നടക്കാതെ വരികയും ചെയ്തതിനെത്തുടർന്ന് ഹുറൂബായവരും ഒട്ടേറെയുണ്ട്.
ഇതിനു പുറമെ മനപൂർവം സ്‌പോൺസറിൽനിന്ന് ഒളിച്ചോടി ഹുറൂബിന്റെ ഗണത്തിൽ അകപ്പെട്ട പതിനായിരങ്ങൾ വേറെയും. കഴിഞ്ഞ ഒരു വർഷത്തിനിടെ ഹുറൂബാക്കപ്പെട്ടവർ മൂന്നു ലക്ഷത്തോളം വരുമെന്നാണ് തൊഴിൽ, സമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഹുറൂബായ 8837 ഇന്ത്യൻ തൊഴിലാളികളുടെ പാസ്പോർട്ടുകളുടെ വിവരങ്ങൾ ഇന്ത്യൻ എംബസി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലുള്ള പാസ്പോർട്ട് നമ്പറുകളാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത് പരിശോധിച്ച് തങ്ങളുടെ പാസ്പോർട്ടുണ്ടെന്ന് ഉറപ്പുവരുത്തിയാൽ എംബസിയിലെത്തി കോൺസുലർ വിഭാഗത്തെയാണ് ബന്ധപ്പെണ്ടേത്. കാലാവധി കഴിഞ്ഞ പാസ്പോർട്ടുകൾക്ക് പകരം ഒൗട്ട് പാസ് ലഭിക്കും. സാധുവായ പാസ്പോർട്ടുകളാണെങ്കിൽ അത് യാത്രാരേഖയായി ഉപയോഗിക്കാം.
ഇത്തവണത്തെ പൊതുമാപ്പിന് പ്രത്യേകതളേറെയാണ്. നിയമലംഘകരില്ലാത്ത രാജ്യമെന്ന സങ്കൽപമാണ് അതിൽ പ്രധാനം. അതു യാഥാർത്ഥ്യമാക്കുന്നതിന് പ്രവാസികളും കൈകോർക്കേണ്ടതുണ്ട്. ഏതൊരു രാജ്യവും അവരുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകുക. അത് സാധ്യമാകണമെങ്കിൽ എല്ലാവരും നിയമ പരിധിക്കുള്ളിൽ കഴിയുന്നവരാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനുവേണ്ടി എന്തു വിട്ടുവീഴ്ചക്കും തയാറായിരിക്കുകയാണ് സൗദി ഭരണകൂടം. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പങ്കാളികളല്ലാത്ത എല്ലാ നിമയലംഘകർക്കും നാടുപിടിക്കാൻ കഴിയും വിധമുള്ള ഔദാര്യമാണ് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരന്റെ കൽപനയിലൂടെ ലഭിച്ചിരിക്കുന്നത്.
പൊതുമാപ്പ് വർത്തയറിഞ്ഞതുമുതൽ ആശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന പതിനായിരങ്ങളുണ്ട്. പ്രത്യേകിച്ച് മനപ്പൂർവമല്ലാത്ത കാരണങ്ങളാൽ നിയമലംഘകരായി മാറിയവർ. അവരുടെ കുടുംബങ്ങൾ സ്വന്തം നാടുകളിലിരുന്ന് ആശ്വാസത്തിന്റെ നെടുവീർപ്പുകളുമായി പ്രിയപ്പെട്ടവരുടെ മടങ്ങി വരവിനായി പ്രാർഥനയിലാണ്. അവരുടെ സ്വപ്‌നങ്ങൾക്ക് നിറം പകരാൻ, നിയമലംഘകരായ കാരണത്താൽ ദുരിത ജീവിതം നയിക്കുന്നവർക്ക് ആശ്വാസം പകരാൻ, പ്രവാസി സമൂഹവും സംഘടനകളും നയതന്ത്ര കാര്യാലയങ്ങളുമെല്ലാം ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമായിരിക്കും തൊണ്ണൂറു ദിനമെന്ന നിശ്ചിത സമയത്തിനകം നിയമ ലംഘകർക്കു മുഴുവൻ രാജകാരുണ്യത്തിന്റെ തണലിൽ നാടുപിടിക്കാൻ കഴിയുക.