എണ്ണ ഉല്‍പാദന നിയന്ത്രണം ആറു മാസത്തേക്ക് കൂടി ദീർഘിപ്പിക്കുന്നത് പരിഗണനയില്‍. കുവൈത്തില്‍ ചേര്‍ന്ന ഒപെക്-ഒപെക് ഇതര മന്ത്രിതല യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്.
സമയപരിധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കാൻ സാങ്കേതിക സമിതിയോടും അതിന്മേൽ അവലോകനം നടത്താൻ ഒപെക് സെക്രട്ടറിയറ്റിനോടും യോഗം അഭ്യർഥിച്ചു. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന ഉത്പാദനനിയന്ത്രണം ജൂണിൽ അവസാനിക്കേണ്ടതാണ്. എന്നാൽ ഈ നടപടി ഡിസംബർ വരെ നീട്ടുന്നത് വിലയിടിവ് നിയന്ത്രണത്തിന് സഹായം ചെയ്യുമെന്ന് യോഗം വിലയിരുത്തി. ഉത്പാദന നിയന്ത്രണത്തെ തുടർന്ന് വിലനിലവാരം പിടിച്ചുനിർത്തുന്നതിൽ കാര്യമായ പുരോഗതിയുണ്ടായതിൽ യോഗം സംതൃപ്തി രേഖപ്പെടുത്തി. നിയന്ത്രണം 100 ശതമാനമെത്തിക്കാൻ ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളും പരിശ്രമിക്കണമെന്നും യോഗം നിർദേശിച്ചു.
ജനുവരി മുതൽ ആറുമാസത്തേക്ക് പ്രതിദിനം 12 ലക്ഷം ബാരൽ ഉത്പാദനം വെട്ടിക്കുറക്കാനായിരുന്നു ഒപെക് രാജ്യങ്ങൾ നൽകിയ വാഗ്ദാനം. ഒപെക് ഇതര രാജ്യങ്ങൾ 5,58,000 ബാരൽ കുറക്കാനും തീരുമാനിച്ചിരുന്നു. ഒപെക്-ഒപെക് ഇതര രാജ്യങ്ങൾ വാഗ്ദാനം പൂർണമായി നടപ്പാക്കിയാൽ ഈ വർഷം മൂന്നാം പാദത്തോടെ വിപണി സ്ഥിരതയുണ്ടാകുമെന്ന് കുവൈത്ത് എണ്ണമന്ത്രി ഇസാം അൽ മർസൂഖ് അഭിപ്രായപ്പെട്ടു. ഒമാൻ, ഇറാഖ്, യുഎഇ, വെനിസ്വല, റഷ്യ എന്നിവിടങ്ങളിലെ എണ്ണ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.