ജിദ്ദ: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കുള്ള ടിക്കറ്റ് സൗദി വഹിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജവാസാത് വ്യക്തമാക്കി. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ സ്വന്തം ചെലവിലാണ് മടങ്ങിപ്പോകേണ്ടതെന്ന് ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ അറിയിച്ചു. 'നിയമലംഘകരില്ലാത്ത രാജ്യം' ക്യാംപെയിനിൻ്റെ ഭാഗമായി ഈ മാസം 29 മുതൽ 90 ദിവസത്തേയ്ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കുള്ള ടിക്കറ്റ് സൗദി വഹിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിന് മറുപടിയായാണ് ജവാസാത്ത് മേധാവിയുടെ വിശദീകരണം.
ശുമൈസിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയത് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് സൗദി അറേബ്യയുടെ ചെലവിൽ നാട്ടിലേക്ക് പോകുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കാൻ വേണ്ടിയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു.
ഹജ്, ഉംറ, സന്ദർശക വീസക്കാർ ടിക്കറ്റും പാസ്‌പോർട്ടുമായി വിമാനത്താവളങ്ങൾ അടക്കമുള്ള അതിർത്തി പോസ്റ്റുകളിൽ നേരിട്ട് എത്തണമെന്ന് ജവാസാത് മേധാവി വ്യക്തമാക്കി. ഇവർക്ക് ഇവിടെ വെച്ച് എക്‌സിറ്റ് നൽകുമെന്നും ഇതിനായി പ്രത്യേകം കൗണ്ടറുകൾ തന്നെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിരലടയാളവും കണ്ണടയാളവും പരിശോധിച്ച് കേസുകളുമായും മറ്റും ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകൾ അന്വേഷിച്ചുവരുന്നവരല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാകും എക്‌സിറ്റ് നൽകുക.
ഇഖാമ, തൊഴിൽ നിയമ ലംഘകർ ഓൺലൈൻ വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഇതിന് സാധ്യമാകാത്തപക്ഷം ജവാസാത്ത് ഡയറക്ടറേറ്റുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന ഏറ്റവും അടുത്തുള്ള വിദേശി വകുപ്പുകളെ സമീപിക്കണം.
സ്‌പോൺസർമാർ ഹുറൂബാക്കിയവരും അതിർത്തി വഴി രാജ്യത്ത് നുഴഞ്ഞുകയറിയവരും അനുമതിപത്രമില്ലാതെ ഹജ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് നിയമക്കുരുക്കിലായവരും എക്‌സിറ്റ് നടപടികൾക്ക് അതാത് പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റുകൾക്കു കീഴിലെ വിദേശി വകുപ്പുകൾ വഴിയാണ് നടപടികൾ പൂർത്തിയാക്കേണ്ടത്.
പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നവരെ നാടു കടത്തിയവർ എന്നോണം കരിമ്പട്ടികയിൽ പെടുത്തില്ല. ഇതു മൂലം എപ്പോൾ വേണമെങ്കിലും പുതിയ വിസയിൽ സൗദിയിൽ വീണ്ടും വരുന്നതിന് ഇവർക്ക് തടസ്സമുണ്ടാകില്ലെന്ന് സുലൈമാൻ അൽയഹ്‌യ പറഞ്ഞു.
മുഴുവൻ ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കും. പൊതുമാപ്പ് നടപ്പാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം നിയമ ലംഘകർക്കെതിരെ സുരക്ഷാ വകുപ്പുകൾ രാജ്യമെങ്ങും ശക്തമായ റെയ്ഡുകൾ നടത്തുമെന്നും ജവാസാത് മേധാവി മുന്നറിയിപ്പ് നൽകി.