അബുദാബിയിൽ നമ്പർപ്ലേറ്റ് ഘടിപ്പിക്കാത്ത വാഹനവുമായി റോഡിൽ 'സ്റ്റണ്ട് ഷോ' നടത്തിയ സ്വദേശി യുവാവിനു നിർബന്ധ സാമൂഹിക സേവനം ശിക്ഷ. ആദ്യമായാണ് അബുദാബി കോടതി ട്രാഫിക് കേസുകളിൽ കൗതുകമുള്ള വിധി പ്രഖ്യാപിക്കുന്നത്.
മഴയും കാലാവസ്ഥയിൽ സംഭവിച്ച മാറ്റവും പോലും ഗൗനിക്കാതെയാണ് യുവാവ് നിരത്തിൽ അപകടകരമാം വിധം വാഹനമോടിച്ചത്. പരിധിവിട്ട പ്രകടനത്തിൽ അപകടം ഉണ്ടായെങ്കിലും ഇയാൾ വാഹനം നിർത്താതെ ഭ്രാന്തമായ ആവേശത്തിൽ സാഹസസികത തുടരുകയായിരുന്നു. പരിധിവിട്ട് വാഹനമോടിക്കുന്നതിന്റെ വീഡിയോ ദൃശ്യം അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
പ്രോസിക്യൂഷൻ നൽകിയ റിപ്പോർട്ട് അനുസരിച്ചുള്ള വിധിപ്രകാരം ഇയാൾ മൂന്നുമാസം പൊതുവഴികളും നിരത്തുകളും തൂത്തുവരേണ്ടി വരും. ഇതിനു പുറമേ 17000 ദിർഹം പിഴയും കോടതി ചുമത്തി. തൊഴിൽരഹിതനായ ഇയാളുടെ ഡ്രൈവിങ് ലൈസൻസ് മൂന്നുമാസത്തേക്ക് പിടിച്ചുവയ്ക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
ഇത്തരം കേസുകളിൽ സാധാരണ ആറുമാസം തടവോ പിഴയോ ആണ് കോടതികൾ ശിക്ഷ വിധിക്കാറുള്ളത്. 2016 / 6 നമ്പർ നിയമ ഭേദഗതി പ്രകാരമാണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചത്. നമ്പർ പ്ലേറ്റില്ലാത്ത വാഹനം ഓടിച്ചതിനാണ് കോടതിയുടെ മൂന്നുമാസ നിർബന്ധ സാമൂഹിക സേവനശിക്ഷ. അപകടം സംഭവിച്ചിട്ടും നിർത്താതെ പോയ കേസിൽ പതിനായിരം ദിർഹമാണ് പിഴ. ക്രിമിനൽ സ്വാഭാവമുള്ള അനുബന്ധ കേസുകളിലാണ് ലൈസൻസ് പിടിച്ചെടുക്കാനും പതിനേഴായിരം ദിർഹം പിഴയുമെന്നു ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.