ഷാര്‍ജയിൽ ഉച്ചസമയത്തെ സൗജന്യപാര്‍ക്കിങ് ഒഴിവാക്കിക്കൊണ്ടുള്ള പുതിയ സമയക്രമം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. രാവിലെ എട്ട് മുതൽ രാത്രി 10 വരെയാണ് പാർക്കിങ് ഫീസ് നൽകേണ്ടത്. റമസാനിൽ രാവിലെ എട്ട് മുതൽ അർധരാത്രി 12 വരെയും. മണിക്കൂറിന് രണ്ട് ദിർഹമാണ് നിരക്ക്. രണ്ട് മണിക്കൂർ സംഖ്യ ഒന്നിച്ചടക്കുമ്പോൾ അഞ്ചും മൂന്ന് മണിക്കൂറിന് എട്ടും അഞ്ച് മണിക്കൂറിന് 12 ദിർഹവും നൽകണം.
എസ്എംഎസിലൂടെയും പണമടയ്ക്കാം. 5566 എന്ന നമ്പരിലേയ്ക്ക് വാഹനത്തിൻ്റെ നമ്പർ എസ്എംഎസ് ചെയ്യുകയാണ് വേണ്ടത്. മറ്റുള്ള എമിറേറ്റുകളിലെ റജിസ്ട്രേഷനുള്ള വാഹനങ്ങൾ പ്ലേറ്റ് സോഴ്സ് കൂടി എഴുതണം. ഉദാഹരണത്തിന ്ദുബായ് ആണെങ്കിൽ: Dxb (നമ്പർ). ഒരു എസ്എംഎസിന് 38 ഫിൽസ് നൽകേണ്ടിവരും. മറുപടിയായി കൺഫർമേഷൻ സന്ദേശവുമെത്തും.
തിരക്കേറിയ മേഖലകളില്‍ വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ പാര്‍ക്കിങ് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. പുതിയ പാർക്കിങ് സയക്രമം രേഖപ്പെടുത്തിയ ബോർഡുകൾ എമിറേറ്റിലെ മിക്ക സ്ഥലങ്ങളിലും സ്ഥാപിച്ചുകഴിഞ്ഞു.
ഷാര്‍ജയിലെ പൊതു പാര്‍ക്കിങ് മേഖലകളില്‍ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും വൈകിട്ട് അഞ്ച് മുതൽ രാത്രി 10 വരെയുമായിരുന്നു പാർക്കിങ്ങിന് പണം നൽകേണ്ടിയിരുന്നത്. മണിക്കൂറിന് രണ്ട് ദിർഹമാണ് നിരക്ക്. എന്നാല്‍ ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് അഞ്ച് വരെയുള്ള സൗജന്യ പാർക്കിങ് സമയത്ത് ഏറെ നേരം വാഹനങ്ങൾ പാര്‍ക്ക് ചെയ്യുന്നത് വാണിജ്യ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടിയെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ നവംബറിലാണ് ഷാര്‍ജ നഗരസഭ ഉച്ച സമയത്തെ സൗജന്യ പാര്‍ക്കിങ് എടുത്തുകളയാന്‍ തീരുമാനിച്ചത്.