അല്‍ഹസ്സ:നാരിയയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യവേ തലച്ചോറിലെ അസുഖത്തെത്തുടര്‍ന്ന് അബോധാവസ്ഥയില്‍ ആയ തൃശൂര്‍ ജില്ലയിലെ മാള കോട്ടമുറി കാവുങ്കല്‍ ജോസ്(59)കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു.
രണ്ടാഴ്ച മുമ്പാണ് ട്രെയിലര്‍ ഓടിച്ചു കൊണ്ടിരിക്കെ ബോധ രഹിതനായത്. വാഹനം വഴിയില്‍ നിര്‍ത്തിയത് കണ്ടു പുറകെ വന്ന വാഹനത്തിലെ ഡ്രൈവറാണ് സ്പോണ്സര്‍ മുഹമ്മദ് അജ്മരിയുടെ സഹായത്തോടെ ദമ്മാമില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ പതിനഞ്ചാം തിയ്യതിയാണ് തുടര്‍ചികിത്സക്കായി നാട്ടില്‍ കൊണ്ടുപോകുന്നതിനായി ഡോക്ടറുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രാ രേഖകളും തയ്യാറാക്കുകയും സഹയാത്രികരായി അല്‍ഹസ്സ നവോദയ വനിതാവേദി പ്രവര്‍ത്തകയായ ബീന ഭാസ്കര്‍, രാജ്കുമാര്‍ എന്നിവരോടൊപ്പം ജെറ്റ് എയര്‍ വിമാനത്തില്‍ കയറ്റിയതിനു ശേഷം പൈലറ്റിന്റെ നിര്‍ബന്ധപ്രകാരം രോഗിയെ ഇറക്കിവിടുകയായിരുന്നു.
എന്നാല്‍ കൂടെ യാത്ര ചെയ്തവരെ ഇറങ്ങാന്‍ അനുവദിച്ചില്ല, ഇതിനിടയില്‍ ജോസിനെ വിമാനത്താവളത്തിൽ എത്തിച്ച നവോദയ രക്ഷാധികാരി ഇ എം കബീര്‍, ഉണ്ണി വടന്ന, മുരളി എന്നിവര്‍ തിരിച്ചു പോയിരുന്നു. സ്പോണ്‍സറെ വിവരം അറിയിച്ചെങ്കിലും വരാന്‍ തയ്യാറായില്ല. വിമാനത്താവളത്തിലെ സ്റ്റാഫ് നഴ്സ് ജാന്‍സിയുടെ സംരക്ഷണത്തില്‍ കഴിഞ്ഞ ജോസിനെ പിറ്റേ ദിവസം ഉച്ചയ്ക്കുള്ള ജെറ്റ് എയര്‍ വിമാനത്തില്‍ കൊണ്ടുപോകാനും അധികൃതര്‍ തയ്യാറായിരുന്നില്ല.
സ്പോൺസറുടെയും മറ്റു യാത്രക്കാരുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് രണ്ടാം ദിവസം രോഗിയെ കൊണ്ടുപോകാന്‍ അധികൃതര്‍ തയാറായത്. അത്യാസന്ന നിലയിലുള്ള രോഗിയെ മുഴുവന്‍ യാത്രാരേഖകളും ഉണ്ടായിട്ടും വിമാനത്തില്‍ നിന്നിറക്കി വിട്ട നടപടി അപലപനീയമാണെന്ന് നവോദയ രക്ഷാധികാരിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഇ. എം. കബീര്‍ പറഞ്ഞു.