ഷാർജയിൽ പ്രമുഖ രാജ്യാന്തര കമ്പനികളുടെ വ്യാജ ഉത്പന്നങ്ങൾ പിടികൂടി. അഞ്ച് പേരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ ഉത്പന്നങ്ങൾക്ക് ലക്ഷക്കണക്കിന് ദിർഹം വിലമതിക്കുന്നതായി സെൻട്രൽ റീജ്യൺ പൊലീസ് സിഎെഡി വിഭാഗം തലവൻ മേജർ അബ്ദുല്ല മലീഹ് പറഞ്ഞു.
ഷാർജ അൽ സെയ്ദ് സിറ്റിയിലെ വെയർഹൗസിൽ നിന്നാണ് സുഗന്ധദ്രവ്യങ്ങൾ, സാനിറ്ററി ഉപകരണങ്ങൾ, സ്മാർട് ഫോൺ ബാറ്ററികൾ, സ്മാർട് ഫോണുകൾ, ആരോഗ്യ, ഭക്ഷ്യോത്പന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ വൻ ശേഖരം പിടികൂടിയത്.
യഥാർഥ ഉത്പന്നങ്ങളുടെ തനി പകർപ്പാണ് വ്യാജ ഉത്പന്നങ്ങൾ. യഥാർഥ ഉത്പന്നങ്ങൾ സൂക്ഷിച്ച അതേ രീതിയിലുള്ള പേപ്പറും പ്ലാസ്റ്റിക് ലേബലും വ്യാജ ഉത്പന്നങ്ങളിലും ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സെൻട്രൽ റീജ്യൺ പൊലീസ് വിഭാഗത്തിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് സാമ്പത്തിക വികസന വിഭാഗത്തിൻ്റെയും ദൈദ് മുനിസിപ്പാലിറ്റിയുടെയും സഹായത്തോടെ പൊലീസ് നടത്തിയ റെയിഡിലാണ് വ്യാജ ഉത്പന്നങ്ങൾ കണ്ടെടുത്തത്.
മറ്റ് വ്യാപര ആവശ്യങ്ങൾക്കായി വാടകയ്ക്കെടുത്ത വലിയ വെയർഹൗസിൻ്റെ ഒരു ഭാഗത്തായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ഏഷ്യക്കാരാണ് അറസ്റ്റിലായ പ്രതികളെന്ന് സെൻട്രൽ റീജ്യൺ പൊലീസ് വിഭാഗം ഡയറക്ടർ കേണൽ അഹ്മദ് ബിൻ ദാർവീഷ് പറഞ്ഞു. സംശയകരമായ പ്രവൃത്തികൾ ആരുടെ ഭാഗത്ത് നിന്ന് കണ്ടാലും ഉടൻ വിവരം അറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് നിർദേശിച്ചു.