പുതിയ ട്രാഫിക് നിയമം ദുബായിൽ ജൂലൈ ഒന്നുമുതൽ നിലവിൽവരുമെന്ന് അധികൃതർ. നാല് വർഷത്തെ പഠനത്തിനുശേഷമാണ് നിയമം നടപ്പാക്കുന്നതെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ തലവനും ദുബായ് പൊലീസ് ഓപ്പറേഷൻ അസി.ഡയറക്ടറുമായ മേജർ മുഹമ്മദ് സൈഫ് അൽ സഫീൻ അറിയിച്ചു.
വാഹനാപടകങ്ങളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം കുറച്ചുകൊണ്ടുവരികയാണ് പുതിയ ട്രാഫിക് നിയമത്തിൻറെ അടിസ്ഥാന ലക്ഷ്യം . യുഎ ഇ യിൽ ഒരുലക്ഷം ജനങ്ങളിൽ 6 .1 ആളുകൾ വാഹന അപകടങ്ങളിൽ മരിക്കുന്നുണ്ട്. ഈ തോത് മൂന്നാക്കിയെങ്കിലും ചുരുക്കുക എന്നതിൽ ഊന്നിയാണ് പുതിയ ട്രാഫിക് ഭേദഗതി പ്രാബല്യത്തിലാക്കുന്നത്. കഴിഞ്ഞ വര്ഷം എമിറേറ്റുകളിലുണ്ടായ അപകടങ്ങളിൽ 725 ആളുകളാണ് മരിച്ചത്.
3000 ദിർഹം വരെ പിഴശിക്ഷയും 90 ദിവസം വരെ വാഹനങ്ങൾ പിടിച്ചെടുക്കുകയും 23 ബ്ലാക്ക് മാർക്ക് ഒറ്റയടിക്ക് ഡ്രൈവിങ് ലൈസൻസിൽ വീഴുകയും ചെയ്യന്ന ട്രാഫിക് ശിക്ഷ വരെ പുതിയ ട്രാഫിക് ഭേദഗതിയിലുണ്ട്. നിയമങ്ങൾ ലംഘിക്കാതെ വാഹനമോടിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അൽസഫീൻ അഭ്യർത്ഥിച്ചു.
വാഹനത്തിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന നിയമം മരണസംഖ്യ കുറയ്ക്കുന്നതിനു സാഹായിച്ചിട്ടുണ്ട്. സ്വീഡൻ പോലുള്ള രാജ്യങ്ങളിൽ ഈ നിയമം അപകടങ്ങളിൽ പെടുന്നവർക്ക് സുരക്ഷിതത്ത്വം നൽകിയിട്ടുണ്ടെന്ന് സഫീൻ സൂചിപ്പിച്ചു. മരുഭൂയാത്രയ്ക്ക് മാത്രമുള്ള മുച്ചക്ര വാഹനങ്ങൾ പൊതുവഴിയിൽ ഇറക്കിയാൽ 3000 ദിർഹം പിഴചുമത്തുന്നതിനു പുറമേ വാഹനം 90 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.
മുന്നിലിരിക്കാൻ വ്യവസ്ഥ
ഡ്രൈവർക്ക് സമീപമുള്ള സീറ്റിൽ ഇരുന്നു യാത്രചെയ്യുന്നവരുടെ നീളം 145 സെ.മീറ്ററിൽ കുറയരുതെന്നു പുതിയ ട്രാഫിക് നിയമത്തിൽ നിബന്ധനയുണ്ട്. പത്തുവയസ്സിൽ കുറഞ്ഞവരും ഈ സീറ്റിൽ ഇരിക്കരുത്. മുന്നിലിരിക്കുന്നയാളുടെ നീളം നിർദിഷ്ട അളവിൽ കുറവാണെങ്കിൽ സീറ്റ് ഉയരം കൂട്ടി റോഡിലേക്ക് കാണും വിധം ഇരിക്കണമെന്നാണ് പുതിയ ട്രാഫിക് ചട്ടം.
മുഖം മിനുക്കിയാലും തട്ടം ശരിയാക്കിയാലും പിഴ
വാഹനമോടിക്കുമ്പോൾ തലയിലിട്ട അറബിത്തട്ടം (ഗത്ത്റ) നേരെയാക്കുന്നത് കണ്ടാൽ ഉദ്യോഗസ്ഥൻ പിഴയെഴുതും. വളയം പിടിച്ചുകൊണ്ടു മുഖം മിനുക്കുന്നവർക്കും കിട്ടും 800 ദിർഹം പിഴ. ഇവരുടെ ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് മാർക്ക് ആയിരിക്കും പതിക്കുക. വാഹനമോ ടിക്കുന്നതിനിടെ ശീഷ വലിക്കുക , ഭക്ഷണം കഴിക്കുക, മൊബൈലിൽ സംസാരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കും സമാന ശിക്ഷയാണ് ലഭിക്കുക. ഡ്രൈവിങ്ങിൽ നിന്നും ശ്രദ്ധ തെറ്റിക്കുന്ന ഏതുതരം പെരുമാറ്റങ്ങൾക്കും പിഴ 800 ദിർഹമാണെന്നു മേജർ സഫീൻ പറഞ്ഞു.