യുഎഇയില്‍ വാഹന യാത്രക്കാര്‍ക്കെല്ലാം സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന നിയമം മൂന്നു മാസത്തിനകം നിലവില്‍ വരും. ഇതുസംബന്ധിച്ച ഫെഡറൽ ട്രാഫിക് നിയമ ഭേദഗതിക്ക് ആഭ്യന്തര മന്ത്രിയും ഉപപ്രധാന മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽനഹ്യാൻ അംഗീകാരം നൽകി.
സുരക്ഷ ലക്ഷ്യമിട്ടാണ് യാത്രക്കാരെല്ലാം സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിബന്ധന കൊണ്ടുവരുന്നത്. നിയമലംഘകര്‍ക്ക് 400 ദിർഹമായിരിക്കും പിഴ. കൂടാതെ വാഹനമോടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസൻസിൽ നാലു ബ്ലാക്ക്മാർക്കും പതിയും. നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ഇരിപ്പിടം വേണം. ഉയരം 145 സെന്‍റിമീറ്ററില്‍ കുറവുള്ളവരും പത്തു വയസ്സിൽ താഴെയുള്ള കുട്ടികളും മുൻസീറ്റിൽ ഇരിക്കുന്നതിന് വിലക്കുണ്ട്. സമാന്തര ടാക്സി സര്‍വീസ് നടത്തുന്നവര്‍ക്ക് 24 ബ്ലാക്ക് മാര്‍ക്കും 3000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. വാഹനത്തിന്‍റെ ചില്ലില്‍ പതിക്കുന്ന കറുത്ത സ്റ്റിക്കറിന്‍റെ പരിധി 50 ശതമാനമാക്കി ഉയര്‍ത്തി. നിരത്തിലിറക്കുന്ന മുച്ചക്രവാഹനം 90 ദിവസത്തേക്ക് പിടിച്ചുവയ്ക്കും.
3000 ദിർഹം പിഴയുമുണ്ട്. പൊതു-സ്വകാര്യ സ്വത്ത് തകര്‍ക്കുക, ജീവന്‍ അപായപ്പെടുത്തുംവിധം വാഹനമോടിക്കുക എന്നീ കുറ്റങ്ങള്‍ക്ക് 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് മാര്‍ക്കുമാണ് ശിക്ഷ. നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനമോടിച്ചാല്‍ 3000 ദിർഹം പിഴയുണ്ട്. 23 ബ്ലാക്ക് മാർക്കിന് പുറമെ 90 ദിവസത്തേക്ക് വാഹനം പിടിച്ചുവയ്ക്കും. റെഡ് സിഗ്നല്‍ മറികടക്കുന്നവര്‍ക്ക് 12 ബ്ലാക് മാര്‍ക്കും ആയിരം ദിര്‍ഹമാണ് പിഴ. ഇവയുള്‍പെടെ 12 ഇന പട്ടികയാണ് നിയമ ഭേദഗതിയിലുള്ളത്.