ബോളിവുഡ് ചിത്രം 'നാം ഷബാന' യിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ടോണിയായി മലയാളത്തിൻ്റെ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ ദുബായിൽ. മലയാളികളടക്കമുള്ള ഇന്ത്യക്കാരോടൊപ്പം സ്വദേശികളും താരത്തെ കാണാൻ തടിച്ചുകൂടി. പൃഥ്വിരാജ് അഭിനയിച്ച ഏറ്റവും പുതിയ ഹിന്ദി ചിത്രമായ നാം ഷബാനയുടെ പ്രചാരണാർഥമാണ് നായിക തപ് സി പന്നു, നിർമാതാവ് നീരജ് പാണ്ഡെ, നടൻ മനോജ് ബാജ്പേ എന്നിവരോടൊപ്പം പൃഥ്വി ദുബായിലെത്തിയത്. 2015-ല്‍ പുറത്തിറങ്ങിയ ബേബി എന്ന ഹിന്ദി ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ഷബാന പറയുന്നത്. ആക് ഷന്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ അനുപം ഖേര്‍, ഡാനി ഡെന്‍സോങ്പാ, എല്ലി അവ്‌രാം, മധുരിമ തുളി എന്നിവര്‍ക്കൊപ്പം അക്ഷയ് കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അയ്യ ആയിരുന്നു പൃഥ്വിയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം. പിന്നീട് ഔറംഗസേബ് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നാൽ രണ്ട് ചിത്രങ്ങളും കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഒരു സിനിമയുടെ ജയ പരാജയം ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണെന്നും വിജയങ്ങളിൽ അമിതമായി സന്തോഷിക്കുകയോ, പരാജയത്തിൽ ദുഃഖിക്കുകയോ ചെയ്യാറില്ലെന്നും പൃഥ്വി പറഞ്ഞു. നാം ഷബാന സ്ത്രീ പ്രധാന കഥാപാത്രമായ ചിത്രമാണ്. സുന്ദരിയും ശക്തയുമായ ഷബാനയുടെ കഥയാണ് ചിത്രം പറയുന്നതെങ്കിലും തൻ്റേതടക്കമുള്ള കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ടെന്ന് താരം പറഞ്ഞു. എന്നാൽ, ചിത്രത്തിലെ പ്രധാന വില്ലനാണോ പൃഥ്വിയുടെ കഥാപാത്രം എന്ന ചോദ്യത്തിന്, കാത്തിരുന്നു കാണൂ എന്ന സസ്പെൻസാണ് താരം പങ്കുവച്ചത്.
സിനിമയിലെ സ്ത്രീവിരുദ്ധതയുടെ കാര്യത്തിൽ താൻ പ്രകടിപ്പിച്ച അഭിപ്രായത്തിൽ നടൻ വ്യക്തത വരുത്തി. സിനിമയുടെ ഭാഗമാകുന്ന സ്ത്രീവിരുദ്ധത പ്രശ്നമല്ല. പക്ഷേ, അത് വാഴ്ത്തപ്പെടുന്നതിലാണ് പ്രശ്നം. അത്തരം ചിത്രത്തിൽ അഭിനയിക്കില്ലെന്നാണ് ഞാൻ അഭിപ്രായപ്പെട്ടത്.
ഇൗ മാസം 31നാണ് യുഎഇ ഉൾപ്പെടെ നാം ഷബാന റിലീസ് ചെയ്യുന്നത്.