പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താനായി സൌദിയുടെ വിവിധ പ്രദേശങ്ങളില്‍ പ്രത്യേക കേന്ദ്രം തുറക്കുമെന്ന് ഇന്ത്യന്‍ എംബസി. പൊതുമാപ്പിനായുള്ള ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത വൊളന്‍റിയര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉള്‍പ്രദേശങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് എംബസിയിലെത്താനുള്ള ആസൌകര്യം കണക്കിലെടുത്താണ് ദമാം, ജുബൈല്‍ തുടങ്ങി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക കേന്ദ്രം തുറക്കുന്നത്. ഈ മേഖലയിലുള്ളവര്‍ ഔട്ട്പാസിന് അപേക്ഷിക്കേണ്ടതും സ്വീകരിക്കേണ്ടതും ഇത്തരം കേന്ദ്രങ്ങളില്‍നിന്നാണ്. ഇടനിലക്കാരുടെ വഞ്ചനയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതെന്ന് ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ് പറഞ്ഞു. കാലാവധി കഴിഞ്ഞ ഹജ്, ഉംറ വീസക്കാരും സന്ദര്‍ശ വീസക്കാരും നേരിട്ട് എയര്‍പോര്‍ട്ടിലെത്തിയാല്‍ എക്സിറ്റ് അടിച്ച് യാത്രാനുമതി നല്‍കും.
ഇഖാമ കാലാവധി കഴിഞ്ഞവരും ഒളിച്ചോടിപ്പോയവരും മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന തീയതിയില്‍ ജവാസാത്തിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. അനധികൃതമായി രാജ്യത്തെത്തി രേഖകളില്ലാതെ കഴിയുന്നവരെയും പ്രത്യേക പരിഗണനയില്‍ രാജ്യം വിടാന്‍ അനുവദിക്കും. പൊതുമാപ്പ് ഉപയോഗിച്ച് രാജ്യംവിടുന്നവര്‍ക്ക് തിരിച്ചുവരാമെന്ന് സ്ഥാനപതി പറഞ്ഞു. സൗദി വിദേശകാര്യ സഹമന്ത്രി തമീം മാജിദ് അൽ ദോസരിയുമായി കൂടിക്കാഴ്ചയ്ക്കുശേഷമാണ് സ്ഥാനപതി ഇക്കാര്യം വ്യക്തമാക്കിയത്.