രാജ്യാന്തര സന്തോഷ ദിനാഘോഷത്തിൽ നിറ പുഞ്ചിരി സമ്മാനിച്ച് മലയാളി. ജുമൈറ എമിറേറ്റ്‌സ് ടവേഴ്സിന്റെ അങ്കണത്തിലുള്ള പുല്‍ത്തകിടിയിൽ മഞ്ഞനിറത്തിലുള്ള ഭീമൻ സ്മൈലി തയ്യാറാക്കി തിരൂര്‍ സ്വദേശിയായ ആർകിടെക്ട് അബിന്‍ അഹമ്മദ് ആണ് ശ്രദ്ധേയനായത്. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം സെൽഫി കാണാൻ ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് ഇൗ യുവാവ്.
ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു ലാന്‍ഡ്‌സ്‌കേപ്പിങ് കമ്പനിയായ പാം ഗാര്‍ഡന്റെ ഉടമയും സുഹൃത്തുമായ കോട്ടയം സ്വദേശി റെജി ഒറ്റരാത്രി കൊണ്ട് സ്മൈലി യാഥാർഥ്യമാക്കുക എന്ന ദൗത്യം അബിനെ ഏൽപിച്ചത്. എമിറേറ്റ്‌സ് ടവേഴ്‌സ് സന്ദര്‍ശിക്കാന്‍ ഷെയ്ഖ് മുഹമ്മദ് എത്തുമ്പോൾ അദ്ദേഹത്തിന് ആഹ്ലാദം പകരുന്ന ഒരു സ്‌മൈലി ഒരുക്കണമെന്നായിരുന്നു ആവശ്യം. അബിൻ മറ്റൊന്നുമാലോചിക്കാതെ ദൗത്യം ഏറ്റെടുത്തു. ഗ്ലാസ്സിൽ മഞ്ഞ പെയിന്റ് ഉപയോഗിക്കാമെന്നായിരുന്നു ആദ്യത്തെ ആലോചന. പക്ഷേ, അത് പ്രായോഗികമായിരുന്നില്ല.
കൂടുതല്‍ തലപുകയ്ക്കാതെ, പുല്‍ത്തകിടിയില്‍ ഒരുക്കാമെന്ന തീരുമാനത്തിലെത്തി. 230 ചതുരശ്ര മീറ്ററില്‍ ഒരു സ്‌മൈലി തീര്‍ക്കാന്‍ ആവശ്യമായ ഫ്‌ളോറില്‍ വിരിക്കുന്ന ഷീറ്റ്, രാത്രി ജോലിക്ക് ആവശ്യമായ ലൈറ്റിങ് സംവിധാനങ്ങള്‍ തുടങ്ങി ആവശ്യമുള്ളതെല്ലാം സംഘടിപ്പിച്ച് രാത്രി പത്തരയോടെ എമിറേറ്റ്‌സ് ടവേഴ്‌സിനു മുമ്പില്‍ ജോലി തുടങ്ങി. രണ്ടു മലയാളികളും ഒരു നേപ്പാളിയുമായിരുന്നു സഹായികള്‍. അങ്കണത്തിലെ പുല്‍ത്തകിടിക്ക് കേടുപാടുകള്‍ വരുന്നതു സൂക്ഷിക്കാനായി സ്‌മൈലി തീര്‍ക്കേണ്ട ഭാഗങ്ങള്‍ മൈദയും നൂലുമുപയോഗിച്ച് അടയാളപ്പെടുത്തി. ചെറിയ ഷീറ്റുകള്‍ ഓരോന്നായി അളന്നുതിട്ടപ്പെടുത്തി പണിപൂര്‍ത്തിയാകുമ്പോള്‍ സമയം പുലര്‍ച്ചെ മൂന്നര.
പടുകൂറ്റന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു നോക്കിയാല്‍ മാത്രം വ്യക്തമാകുന്ന സ്‌മൈലി കണക്കുകൂട്ടലുകള്‍ തെറ്റിച്ചില്ല. സന്ദർശകർക്കൊക്കെ സെൽഫി ഏറെ ഇഷ്ടമാകുന്നു. കാഴ്ചക്കാര്‍ക്ക് കണ്‍നിറയെ കാണ്ട് രസിക്കാവുന്ന സ്മൈലി ദുബായ് ഭരണാധികാരിക്കും ഇഷ്ടമാകുമെന്നാണ് പ്രതീക്ഷയെന്ന് അബിൻ പറഞ്ഞു. അദ്ദേഹം ഉടൻ സ്ഥലം സന്ദർശിക്കുമെന്നാണ് പ്രതീക്ഷ. രണ്ടര വര്‍ഷം മുമ്പ് ദുബായിലെത്തിയ അബിന്‍ അഹ്മദ് അല്‍ഖൂസിലെ സ്വകാര്യ കമ്പനിയില്‍ അസി. പ്രൊജക്ട് മാനേജരാണ്. മനശാസ്ത്ര വിദഗ്ധയായഷൈമ അബ്ദുല്‍ ഖാദറാണ് ഭാര്യ. മക്കള്‍: ബിലാല്‍, ഖദീജ. ഫോൺ:050 847 1303.