നിതാഖാതില്‍ പതിനഞ്ചു സ്വകാര്യ മേഖലകളെ കൂടി ഉള്‍പെടുത്തി സ്വദേശിവല്‍കരണ പദ്ധതി സൌദി അറേബ്യ ഊര്‍ജിതമാക്കുന്നു. സെപ്റ്റംബര്‍ മൂന്നു മുതല്‍ നിലവില്‍വരുന്ന നിയമമനുസരിച്ച് സ്വദേശിവല്‍കരണ അനുപാദവും വര്‍ധിപ്പിച്ചിട്ടുണ്ട്. നാലു വര്‍ഷത്തിനകം സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 30 ലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.
ബ്യൂട്ടിപാര്‍ലര്‍, ലേഡീസ് ടൈലറിംഗ്, ഹജ്-ഉംറ ഗതാഗതം, ഭക്ഷ്യ-പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണം, ക്ലീനിംഗ്-കാറ്ററിങ് കരാറുകള്‍, ആഭരണ നിര്‍മാണം, അലക്കുകടകള്‍, വികലാംഗ പരിചരണ കേന്ദ്രങ്ങള്‍, ഡയറി ഉല്‍പന്ന ഫാക്ടറികള്‍, ലേഡീസ് ഉല്‍പന്നങ്ങള്‍, മൊബൈല്‍ ഫോണ്‍ വില്‍പന-അറ്റകുറ്റപ്പണി, കെമിക്കല്‍-ധാതു വ്യവസായം, സ്ട്രാറ്റജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹെല്‍ത്ത് കോളേജുകള്‍, യൂനിവേഴ്‌സിറ്റി കോളേജുകള്‍ എന്നിവയാണ് നിതാഖാത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.
മറ്റു മേഖലകള്‍ക്ക് കീഴിലുണ്ടായിരുന്ന വിഭാഗങ്ങളെ തരംതിരിച്ച് സ്വദേശിവല്‍കരണ അനുപാതം വര്‍ധിപ്പിക്കുകയും ചെയ്തു. ഇതനുസരിച്ച് നഴ്സറി സ്കൂളുകള്‍ക്ക് പച്ച വിഭാഗത്തില്‍ തുടരണമെങ്കില്‍ സ്വദേശിവല്‍കരണ തോത് 45ല്‍നിന്ന് 85 ശതമാനമാക്കി ഉയര്‍ത്തേണ്ടിവരും. ജ്വല്ലറി 33ഉം ഫാര്‍മസികള്‍ 19ഉം നിര്‍മാണമേഖല 16ഉം ശതമാനം വീതമാണ് സ്വദേശിവല്‍കരണം നടപ്പാക്കേണ്ടത്. വ്യോമഗതാഗതം 38, ബസ് 15, ടെലികോം 45, തഅ്ഖീബ് ഓഫീസുകള്‍ക്ക് 69, ആരോഗ്യ സേവന സ്ഥാപനങ്ങള്‍ 28 ശതമാനമായും വര്‍ധിപ്പിച്ചു. പ്ലാറ്റിനം വിഭാഗത്തില്‍ പെടുന്ന മുഴുവന്‍ സ്ഥാപനങ്ങളും നൂറു ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കണം.