യുഎഇയിൽ ഫെഡറൽ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു. ആഭ്യന്തര മന്ത്രിയും ഉപ പ്രധാന മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
നിലവിലുള്ള ചില ട്രാഫിക് കേസുകൾക്കുള്ള പിഴ കൂട്ടിയിട്ടുണ്ട്. നാലുവയസ്സ് വരെയുള്ള കുട്ടികൾക്ക് വാഹനത്തിൽ പ്രത്യേക ഇരിപ്പിടം ഉറപ്പാക്കുന്നതാണ് പ്രധാന ഭേദഗതി. കുട്ടികളുടെ സുരക്ഷയിൽ ഊന്നിയുള്ള ഈ നിയമം ലഘിക്കുന്നവർക്ക് 400 ദിർഹം ആയിരിക്കും പിഴയെന്നു ഫെഡറൽ ട്രാഫിക് കോൺസിൽ ഉപമേധാവി ബ്രി. ഹുസൈൻ അൽ ഹാരിഥി അറിയിച്ചു.
നിയമം നടപ്പാക്കാൻ മൂന്നു മാസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്. പുതിയ നിയമഭേദഗതി സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും വാഹനാപകടങ്ങൾ നിയന്ത്രിക്കാനും ഗതാഗത വകുപ്പുകൾ വിവിധ കേന്ദ്രങ്ങളുമായി സഹകരിച്ചു ക്യാംപെയിൻ നടത്തും. പുതിയ ട്രാഫിക് നിയമ ഭേദഗതിയുടെ വിശദവിവരങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നാണ് സൂചന.