സൗദി അറേബ്യയിലെ റിയാദിൽ മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ കഴിയില്ലെന്ന് കുടുംബം. റിയാദിൽ പാക്കിസ്ഥാൻ സ്വദേശിയുടെ വർക്ക് ഷോപ്പിൽ ജീവനക്കാരനായിരുന്ന സോമൻ തങ്കപ്പൻ (61) ഈമാസം ഒന്നിനു ഹൃദയാഘാതം മൂലമാണു മരിച്ചത്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾക്കായി സത്യവാങ്മൂലം ആവശ്യപ്പെട്ടപ്പോഴാണ് മൃതദേഹം ഏറ്റുവാങ്ങാൻ വീട്ടുകാർ വിസമ്മതിച്ചത്.
സാമൂഹിക പ്രവർത്തകരുടെ നിരന്തര സമ്മർദത്തെ തുടർന്നു നാട്ടിലേക്കയച്ചാൽ മൃതദേഹം ഏറ്റുവാങ്ങാമെന്നു ബന്ധുക്കൾ അറിയിച്ചെങ്കിലും ഇതുവരെ രേഖകളൊന്നും റിയാദിലേക്ക് അയച്ചിട്ടില്ല. ഇതു സാമൂഹിക പ്രവർത്തകരെ പ്രശ്നത്തിലാക്കി. 25 വർഷമായി സൗദിയിൽ കാർ മെക്കാനിക്കായി ജോലി ചെയ്തിരുന്ന ഇയാളുടെ നാട്ടിലെ കുടുംബത്തെ കണ്ടെത്താനും ഇന്ത്യക്കാരനാണെന്നു തെളിയിക്കുന്ന രേഖകൾ എത്തിക്കുന്നതിനും സാമൂഹിക പ്രവർത്തകർ നാട്ടിലും സൗദിയിലും വ്യാപക അന്വേഷണം നടത്തിയിരുന്നു. മാവേലിക്കര സ്വദേശിയാണെന്നും അവിടെ ചായക്കട നടത്തുന്ന ഗോപാലൻ എന്നൊരു സുഹൃത്തിനെക്കുറിച്ച് ഇയാൾ പറയാറുണ്ടായിരുന്നെന്നും മാത്രമായിരുന്നു ആകെ ലഭിച്ച വിവരം.
ഈ സൂചനയുമായി മാവേലിക്കരയിലെയും പരിസരങ്ങളിലെയും നഗരസഭ, വില്ലേജ് ഓഫിസ്, പോസ്റ്റ് ഓഫിസുകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ ഗോപാലനെ കണ്ടെത്തി. അതോടെയാണു സോമനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. മൂന്നു പതിറ്റാണ്ടിനു മുൻപേ മുംബൈയിലേക്കു പോയ സോമന്റെ കുടുംബം അവിടെയാണെന്ന വിവരവും അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ലഭിച്ചു. സോമന്റെ അച്ഛനും അമ്മയും വർഷങ്ങൾക്കു മുമ്പേ മരിച്ചുപോയിരുന്നു.
സോമന്റെ ഭാര്യ പൊന്നമ്മയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് 20 വർഷത്തിലേറെയായി കുടുംബവുമായി ഇയാൾക്ക് ഒരു ബന്ധവുമില്ലായിരുന്നെന്നു മനസിലായത്. അങ്ങനെയൊരാളുടെ മൃതദേഹം ഇനി കാണേണ്ടതില്ലെന്നാണു തങ്ങളുടെ നിലപാടെന്നും ഭാര്യയും പെൺമക്കളും അറിയിച്ചു. 1995ൽ നാട്ടിൽ പോയി വന്നതിനു ശേഷം 22 വർഷമായി കുടുംബാംഗങ്ങളുമായി സോമനു ബന്ധമില്ല. ഗൾഫിൽ വരുന്നതിനു മുമ്പു മുംബൈയിൽ ജോലി ചെയ്തിരുന്ന കാലയളവിൽ അവിടെ വച്ചു പരിചയപ്പെട്ട പൊന്നമ്മയെ വിവാഹം ചെയ്യുകയായിരുന്നു. രണ്ട് പെൺമക്കളും ഒരു മകനുമാണ് സോമനുണ്ടായിരുന്നത്. മകൻ 1995ൽ മരിച്ചശേഷമാണു തങ്ങളുമായുള്ള ബന്ധം തങ്കപ്പൻ ഉപേക്ഷിച്ചതെന്നു കുടുംബം പറയുന്നു. 1996ൽ സോമൻ തങ്കപ്പനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ എംബസിക്കു കുടുംബം പരാതി നൽകിയിരുന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല.
ജോലിസ്ഥലത്തുവച്ചാണു സോമൻ തങ്കപ്പനു ഹൃദയാഘാതമുണ്ടായത്. ഉടൻതന്നെ സുഹൃത്തുക്കളായ പാക്കിസ്ഥാൻ സ്വദേശികൾ ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ നൽകാനായില്ല. ഏതെങ്കിലും ആശുപത്രിയിലേക്കു മാറ്റണമെന്നു ഡോക്ടർമാർ നിർദേശിച്ചെങ്കിലും ഇഖാമ ഉൾപ്പെടെയുള്ള രേഖകളൊന്നും ഇല്ലാത്തതിനാൽ ചികിത്സ ലഭിക്കുന്നതിനു തടസമുണ്ടായതായി സഹപ്രവർത്തകർ പറഞ്ഞു. പിന്നീടു മരണവും സംഭവിച്ചു. മരണവിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടും രേഖകളൊന്നും ഇല്ലാത്തതിനാൽ മൃതദേഹം കൊണ്ടുപോകാൻ ആദ്യം തയാറായില്ല. പിന്നീടു രാത്രിയിൽ ഉന്നത ഉദ്യോഗസ്ഥർ വന്നതിനുശേഷമാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. ഇഖാമയില്ലാത്ത സോമൻ വിരലടയാളവും നൽകിയിട്ടില്ല. സ്പോൺസർ ആരാണെന്നും വ്യക്തമല്ല.