കമ്മട്ടിപ്പാടത്തിലെ ഗംഗയിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം തേടിയെത്തുമ്പോൾ അതേ കമ്മട്ടിപ്പാടത്തെ കട്ട ഫ്രണ്ട്സിനൊപ്പം പച്ച മനുഷ്യനായി ആഘോഷിക്കാൻ ഒരുങ്ങി നിൽക്കുകയായിരുന്നു വിനായകൻ. പുരസ്കാരം തങ്ങളുടെ മുത്തായ വിനായകനാണെന്ന ആഭ്യൂഹം പരന്നതോടെ എറണാകുളം കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിന് എതിർവശത്തുള്ള കമ്മട്ടിപ്പാടത്തെയും സമീപ കോളനികളിലെയുമെല്ലാം സുഹൃത്തുക്കൾ ആഘോഷത്തിന് നേരത്തെ അരങ്ങൊരുക്കിയിരുന്നു. ഫ്ലക്സടിച്ചു, ചെണ്ടമേളക്കാരും റെഡി. അവാർഡ് പ്രഖ്യാപനമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
അത് സംഭവിച്ചതോടെ പിന്നെ കമ്മട്ടിപ്പാടത്ത് ഉൽസവ മേളം. ബസ്‌സ്റ്റാൻഡിനു സമീപത്തുനിന്നു തുടങ്ങിയ ആ ആഘോഷത്തിലേക്കു കൂട്ടുകാർക്കൊപ്പം ‘പൊളിച്ച് അടുക്കി’ എത്തിയ വിനായകനും പങ്കുചേർന്നു. യാത്ര റെയിൽവേ ട്രാക്കിന് അപ്പുറത്തെ കുടുംബ വീട്ടിലേക്കായിരുന്നു. കൂളിങ് ഗ്ലാസ് വച്ച വിനായകൻ ഗംഗയെ പോലെ താളം പിടിച്ച് സ്ഥിരപരിചിതമായ വഴിയിലൂടെ മുന്നേനടന്നു. ട്രാക്കിനു സമീപം തന്നെയുള്ള വീട്ടിൽ അമ്മയും ഉറ്റവരും വീട്ടിലെ താരത്തെ വരവേൽക്കാൻ കാത്തിരിക്കുകയായിരുന്നു. വീട്ടിലെത്തിയ വിനായകൻ അമ്മയ്ക്കരികിൽ കസേരയിലിരുന്നു.
നാട്ടിൻപുറം നഗരത്തിനു വഴിമാറുമ്പോൾ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതം വരച്ചുകാട്ടിയ കമ്മട്ടിപ്പാടത്തെ ഗംഗയും കമ്മട്ടിപ്പാടത്തെ തൊട്ടറിഞ്ഞു വളർന്ന വിനായകനും തമ്മിൽ ഏറെ വ്യത്യാസങ്ങളില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു പ്രതികരണങ്ങൾ. ‘അഭിനയിക്കാൻ പറയരുത്. ജീവിതത്തിൽ അഭിനയിക്കില്ല. അമ്മയെ കെട്ടിപ്പിടിക്കുന്നതൊക്കെ നേരത്തെ കഴിഞ്ഞു’- മാധ്യമങ്ങളോട് ആമുഖമായി വിനായകന്റെ അഭ്യർഥന. ‘അവാർഡ് കിട്ടിയതിൽ വളരെ സന്തോഷം. കമ്മട്ടിപ്പാടത്തിന്റെ സംവിധായകൻ രാജീവ് രവിക്കും നിർമാതാവ് പ്രേം മേനോനും നന്ദിപറയുന്നു. എനിക്ക് ഈ വ്യവസ്ഥിതിയിലൊന്നും താൽപര്യവും വിശ്വാസവുമില്ല. അതിനാൽ അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. കുറെനാളായി ഞാൻ സിനിമയിലുണ്ട്. ആ പരിചയം ഫലിച്ചതാണ്.
ഈ വർഷം ആരംഭിച്ചതു മുതൽ ഗംഗയ്ക്ക് അവാർഡ് കിട്ടുമെന്നും ഇല്ലെന്നുമെല്ലാം വലിയ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. അതിനുള്ള ഗംഭീരമായ ഉത്തരമാണിത്. 20 വർഷമായി. എനിക്ക് ഇത്രയൊക്കെ മതി. കമ്മട്ടിപ്പാടത്തിലെ ക്യാരക്ടർ ഗംഭീരമായിരുന്നു. പല സീനുകളും ഉള്ളിൽ തട്ടിയാണു ചെയ്തത്’- വിനായകന്റെ വാക്കുകൾ. സംസാരിച്ചു കഴിഞ്ഞതും അരുകിലിരുന്ന അമ്മ ജിലേബി മകന്റെ വായിലേക്കു വച്ചുകൊടുക്കാനായി നീട്ടി. അതൃപ്തിയോടെ അതു കയ്യിൽ വാങ്ങിയ വിനായകൻ പുറകിലേക്കു കൈമാറി. ‘ഏയ്... അമ്മ വെറുതെ... ജീവിതത്തിലും അഭിനയിക്കുന്നവരെ നിങ്ങൾക്കു പരിചയമുണ്ടാവും.
എനിക്ക് അങ്ങനെ അറിയില്ല. ജീവിതത്തിൽ ആഹാരം തുടങ്ങിയിട്ടേയുള്ളൂ. മധുരം ഒടുവിലല്ലേ വരിക’ പുറത്ത് ട്രാക്കിലൂടെ കടന്നുപോകുന്ന ട്രെയിനിന്റെ ശബ്ദത്തെ വെല്ലുവിളിച്ച് കൊട്ടും ആർപ്പുവിളിയുമെല്ലാം കൂടുതൽ കനത്തു. ‘സുഹൃത്തുക്കളില്ല, ഇവിടെ എല്ലാം കുടുംബാംഗങ്ങളാണ്. രാജീവ് രവിയെയൊന്നും വിളിച്ചിട്ടില്ല. അവരെല്ലാം ഇവിടെത്തന്നെയുള്ളവരല്ലേ. നിങ്ങൾ പോയിട്ടു വേണം ഞങ്ങൾക്ക് ആഘോഷം തുടങ്ങാൻ’ വീട്ടിൽനിന്നു വീണ്ടും കമ്മട്ടിപ്പാടത്തിന്റെ ആവേശത്തിലേക്ക് ഇറങ്ങിയ വിനായകൻ കൈ ഉയർത്തി ചങ്ക് ബ്രോസിനെ അഭിവാദ്യം ചെയ്തു.
അവർക്കൊപ്പം ചെണ്ടമേളത്തിൽ താളം തുള്ളി മടക്കം. കമ്മട്ടിപ്പാടത്തെ കുട്ടികൾ സെൽഫിക്കു തിരക്കുകൂട്ടി. ട്രാക്ക് മറികടന്ന് മറുവശത്തെത്തി പതിവ് ചായക്കടയിൽ കയറി. കൂട്ടുകാർക്കൊപ്പം താരജാടയില്ലാതെ ചൂട് ചായ നുകർന്ന് കമ്മട്ടിപ്പാടത്തിന്റെ സ്വന്തം താരം ആ സാധാരണക്കാർക്കിടയിലെ സാധാരണക്കാരനായി. റെയിൽവേ ട്രാക്കിൽ നൃത്തം ചെയ്യുന്ന കുട്ടി സംഘത്തിന്റെ ബാനറിൽ വിനായകന്റെ ‘ഗംഗ’ ലുക്കിലുള്ള പടത്തിനടിയിലെ അടിക്കുറിപ്പിങ്ങനെ. ‘ഇതാണു നടൻ, ഞങ്ങ പറഞ്ഞ മികച്ച നടൻ’.