‘‘എനിക്കു ലഭിച്ച പുരസ്കാരം ജനം ഏറ്റെടുക്കുന്ന കാഴ്ചയാണ്. അതിനു പിന്നിൽ ഒരു പ്രതിഷേധമുണ്ട്. സിനിമയോ ഞാനോ അതിനു മുൻപിലില്ല. യുവാക്കളുടെ പ്രതിഷേധമാണത്.’’ – തനിക്കു ലഭിച്ച അംഗീകാരം നെഞ്ചേറ്റുന്നവർ ഉയർത്തുന്ന പുതിയ രാഷ്ട്രീയത്തിന്റെ മുന്നിൽ നിൽക്കാൻ വിനായകനു താൽപര്യമില്ലെങ്കിലും ആ പൊതുബോധമാണു സമൂഹമാധ്യമങ്ങളിൽ തന്നെ പിന്തുണച്ചു വന്ന പോസ്റ്റുകൾക്കു പിന്നിലെന്നു വിനായകൻ വിശ്വസിക്കുന്നു.
സന്തോഷം ആപേക്ഷികമാണ്
അവാർഡ് പ്രഖ്യാപിച്ചു 10 മിനിറ്റ് കഴിഞ്ഞതോടെ ഞാൻ അതിൽനിന്നു മാറി നടക്കാൻ തുടങ്ങിയിരുന്നു. ഓരോ ദിവസവും ലഭിക്കുന്ന പ്രതികരണങ്ങളും അഭിനന്ദനങ്ങളും വലിയ കാര്യമാണു സംഭവിച്ചതെന്ന് എന്നെ ബോധ്യപ്പെടുത്തുന്നു. മുഖ്യമന്ത്രി വിളിച്ച് അഭിനന്ദിച്ചു, ലാലേട്ടൻ വിളിച്ച് അഭിനന്ദിച്ചു. അതിലൊക്കെ സന്തോഷമുണ്ട്. പ്രയത്നിച്ചാൽ എന്തും കിട്ടുമെന്നാണ് എന്റെ അനുഭവം. എൺപതുകളിലും തൊണ്ണൂറുകളിലും സിനിമ കണ്ടു വളർന്നയാളാണു ഞാൻ. ഇടക്കാലത്തു സിനിമ കാണുന്നതു നിർത്തിയിരുന്നു. ആധ്യാത്മിക ചിന്തകളാണ് ഇപ്പോൾ മനസ്സിൽ കൂടുതലും. സംഗീതം, പാട്ട്, നൃത്തം – മൂന്നും ചേരുന്നതാണ് എന്റെ സന്തോഷം. ഞാൻ സാധാരണ മനുഷ്യനാണ്. പ്രതികരണം കൃത്രിമമാകാൻ പാടില്ല. അതാണു മാധ്യമങ്ങൾ വീട്ടിലെത്തിയപ്പോൾ അഭിനയിക്കാൻ കഴിയില്ലെന്നു പറഞ്ഞത്.
മാധ്യമങ്ങളിൽ കാണാറില്ലല്ലോ
ഞാൻ എന്നെ എപ്പോഴും വിലയിരുത്താറുണ്ട്. മാധ്യമങ്ങൾക്കു മുന്നിൽ വരാനുള്ള യോഗ്യത എനിക്കില്ലെന്നാണ് ഇതുവരെ തോന്നിയത്. വ്യവസ്ഥിതികളിൽ എനിക്കു വിശ്വാസമില്ല. പുരസ്കാരം ലഭിച്ചപ്പോൾ എനിക്ക് അതിനുള്ള ധൈര്യം വന്നു. അഭിനയിച്ചു 18 കൊല്ലം കഴിഞ്ഞാണ് എന്റെ പടം സിനിമയുടെ പോസ്റ്ററിൽ വരുന്നത് – ബിഗ്ബിയിൽ. ജനത്തിനു മുന്നിൽ നിൽക്കാനുള്ള അംഗീകാരം ഇപ്പോഴാണു കിട്ടിയത്. എനിക്കു പുരസ്കാരം ലഭിച്ചതോടെ സിനിമയിൽ ഏറെ മാറ്റങ്ങൾ വരും. ഇവിടെ സിനിമയുടെ മോശം സമയം ഇപ്പോഴാണു മാറിയത്. കമ്മട്ടിപ്പാടവും മഹേഷിന്റെ പ്രതികാരവും കലിയുമെല്ലാം അതാണു കാണിക്കുന്നത്. 1980, ’90 കാലയളവിലെ സിനിമകളിൽ നല്ല സിനിമയുണ്ടായിരുന്നു. എന്നെ ഏറ്റവും രസിപ്പിച്ച സിനിമ റാംജീറാവു സ്പീക്കിങ് ആണ്.