രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിൽ വിനയ് ഫോർട്ടും വിനായകനും ഒന്നിക്കുന്ന സീനുകൾ വിരളമാണ്. പക്ഷേ വിനയ് ഫോർട്ടിന് അന്നേ ഉറപ്പായിരുന്നു ഇതുപോലെ ഒരുപാടൊരപാടു പുരസ്കാരങ്ങൾ വിനായകനെ തേടിയെത്തുമെന്നും അതിനേക്കാളെല്ലാമുപരി ആ കഥാപാത്രം പ്രേക്ഷകന്റെ നെഞ്ചിൽ തറയ്ക്കുമെന്നും ചർച്ചകളിലിടം നേടുമെന്നും. അതുപോലെ തന്നെ സംഭവിച്ചു. വിനയ് സംസാരിക്കുന്നു വിനായകനെ കുറിച്ച്. താൻ കണ്ടറിഞ്ഞ നടനേയും മനുഷ്യനേയും കുറിച്ച്...
സെക്കൻഡ്സ്, കമ്മട്ടിപ്പാടം എന്നീ സിനിമകളിലാണ് ഞങ്ങളൊന്നിച്ച് അഭിനയിച്ചത്. കമ്മട്ടിപ്പാടത്തിൽ രണ്ടു സീനുകളിലേ ഞങ്ങൾ അഭിനയിച്ചുള്ളൂ. ഒരുപാട് ആത്മാർഥതയോടെയാണ് അതു ചെയ്തതും. അത്രയ്ക്കും ശക്തമായ ക്യാരക്ടറായിരുന്നു ആ സിനിമയിൽ ഞാൻ വിനായകനോട് പറഞ്ഞു ഇത്രയും നാൾ അഭിനയിച്ചത് കമ്മട്ടിപ്പാടത്തിനുവേണ്ടിയിട്ടാണ് എന്ന്.
ഇരുപത് വർഷമായിട്ട് വിനായക് സിനിമയിൽ അഭിനയിക്കുന്നു. അതൽ ഏറ്റവു നല്ല അഭിനയം ഇതിലായിരുന്നു. നല്ലൊരു പ്ലാറ്റ്ഫോം കിട്ടിയപ്പോൾ അദ്ദേഹം നന്നായി തന്നെ അഭിനയിച്ചു. ആ സിനിമയ്ക്കു വേണ്ടി ശാരീരികമായ വ്യത്യാസങ്ങൾ വരുത്തി. ശരീരഭാഷ തന്നെ ഭയങ്കര രസമായി തോന്നി. ഒരുപാട് സന്തോഷം തോന്നി എനിക്ക് അവാർഡ് പ്രഖ്യാപനം കേട്ടപ്പോൾ.
അഭിനയത്തിന്റെ പ്രതിഭയ്ക്കപ്പറും വളരെ ശുദ്ധനായൊരു മനുഷ്യനാണ് അദ്ദേഹം. തുറന്ന മനസുള്ള ഒരാൾ. ഞങ്ങൾക്ക് രണ്ടുപേർക്കും പൊതുവായ കുറേ സ്വഭാവങ്ങളണ്ട്. കമ്മട്ടിപ്പാടത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുമ്പോൾ കുറേ സംസാരിച്ചിരുന്നു ഞങ്ങൾ. സിനിമ മേഖലയിൽ നിന്നു കുറേ പേർ അപമര്യാദയായി പെരുമാറിയതിനെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചു.