തമിഴിലെ സൂപ്പർതാരങ്ങളായ വിജയ‌്‌യ്ക്കും സൂര്യയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി വിതരണക്കാർ രംഗത്ത്. നടന്മാരുടേതായി ഈയിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം വലിയ പരാജയങ്ങളായിരുന്നെന്നാണ് ഇവർ ആരോപിക്കുന്നത്. ഇവരുടെ രണ്ടുപേരുടെയും പുതിയ സിനിമകൾ തടയാനും നടന്മാർക്കെതിരെ റെഡ്കാർഡ് നൽകാനും തമിഴ്നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ തീരുമാനിച്ചതായാണ് വാർത്തകൾ.
കഴിഞ്ഞ രണ്ടുസിനിമകൾ ബോക്സ്ഓഫീസിൽ വിജയിച്ചിട്ടില്ലെന്നും തിയറ്ററിൽ ലഭിച്ച ശരിയായ കണക്കുകളല്ല പത്രമാധ്യമങ്ങളിലൂടെ ഇവർ പുറത്തുവിടുന്നതെന്നും വിതരണക്കാർ ആരോപിക്കുന്നു. വിജയ്‌യുടെ പുലി, ഭൈരവ എന്നീ ചിത്രങ്ങൾ കനത്ത പരാജയമായിരുന്നെന്ന് ഇവർ പറഞ്ഞു. മാത്രമല്ല സൂര്യയുടെ 24, സിങ്കം 3 എന്നീ ചിത്രങ്ങളും വിതരണത്തിനെടുത്തിട്ടും നഷ്ടം മാത്രമാണ് ഉണ്ടായതെന്നും അറിയിച്ചു.
കള്ളക്കണക്ക് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ് ഇവരെ പ്രകോകിപ്പിച്ചത്. മാത്രമല്ല ഇതേ സിനിമകൾ നൂറുകോടി കടന്നെന്നാണ് സിനിമയുടെ നിർമാതാക്കൾ അവകാശപ്പെടുന്നത്. പരാജയപ്പെട്ട സിനിമകള്‍ നൂറു കോടി കടന്നുെവന്ന പ്രചരണംനടത്തുന്നതിലൂടെയും തങ്ങള്‍ക്ക് നഷ്ടം മാത്രമേ സംഭവിയ്ക്കുന്നുള്ളൂ എന്നാണ് വിതരക്കാര്‍ പറയുന്നത്.
സൂപ്പർതാരങ്ങളുടെ താരമൂല്യം സംരക്ഷിക്കാനാണ് കള്ളക്കണക്കുകൾ പടച്ചുവിടുന്നതെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഇവർ അവകാശപ്പെടുന്നു. ഇതിനെ തുടർന്നാണ് രണ്ടുതാരങ്ങളുടെയും സിനിമയുടെ റിലീസ് തടയാൻ ഇവർ തീരുമാനമെടുത്തിരിക്കുന്നത്. അല്ലെങ്കിൽ മിനിമം ഗ്യാരണ്ടി പണമായി നൽകണമെന്നും വിതരണക്കാർ ആവശ്യപ്പെടുന്നു.