മുംബൈ വിമാനത്താവളത്തിലെ തൂപ്പുജോലിക്കിടെയാണ് ആദ്യത്തെ കൺമണി പിറന്ന കാര്യം ദിലീപ് ഭീമ പവാർ അറിഞ്ഞത്. മിനിറ്റുകളുടെ ഇടവേളയിൽ പറന്നുയരുന്ന വിമാനങ്ങളുടെ ശബ്ദ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ പ്രധാനപ്പെട്ട പല വാർത്തകളും ദിലീപിന്റെ ചെവിയിലെത്തിയിട്ടുള്ളത്.
ചൂലും പിടിച്ച് താഴേക്കും ഇടയ്ക്ക് വിമാനത്തിന്റെ മൂളൽ കേൾക്കുമ്പോൾ മുകളിലേക്കും നോക്കിയുള്ള ജീവിതം. അതിങ്ങനെ തട്ടിമുട്ടിപ്പോകുന്ന കാലത്ത് ഒരു ദിവസമാണ് മകനെ സിനിമയിൽ എടുത്തേക്കുമെന്ന വിവരം ഫോണിൽ അറിയുന്നത്. ചൂലും പിടിച്ചുനിന്ന ആ പിതാവ് ആകാശത്തേക്കു നോക്കി അൽപനേരം കണ്ണടച്ചു നിന്നു.
കലീനയിലെ എയർ ഇന്ത്യ മോഡൽ സ്കൂളിൽ ഒന്നാം ക്ലാസിലാണ് അപ്പോൾ സണ്ണി പഠിച്ചിരുന്നത്. സ്കൂളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടെന്നും അന്ധേരിയിലെ സ്റ്റുഡിയോയിൽ പിറ്റേന്ന് ഓഡിഷന് എത്തണമെന്നുമായിരുന്നു അറിയിപ്പ്. അവർ സണ്ണിയെ മുറിയിലേക്കു വിളിച്ചു. ചിരിക്കാനും തുള്ളിച്ചാടാനും സങ്കടപ്പെട്ടുകാണിക്കാനും പറഞ്ഞു. സ്റ്റുഡിയോയുടെ പുറത്തിരുന്ന് ദിലീപ് പവാർ കണ്ണടച്ചു പ്രാർഥിച്ചുകൊണ്ടിരുന്നു. ആ 20 മിനിറ്റാണ് സണ്ണിയുടെ ജീവിതം മാറ്റിമറിച്ചത്.
രണ്ടായിരത്തോളം സ്കൂൾ കുട്ടികൾക്കിടയിൽ നടത്തിയ ഓഡിഷനിൽനിന്ന്, കലീന ചേരിയിലെ ഒറ്റമുറിക്കുടിലിൽ നിന്ന് ‘ലയൺ’ എന്ന രാജ്യാന്തര ചിത്രത്തിലേക്ക് സണ്ണി പവാർ ഒരു സിംഹക്കുട്ടിയെപ്പോലെ ഓടിക്കയറുകയായിരുന്നു. ആ ഓട്ടമാണ് ഓസ്കർ വേദിയിലെ താരസിംഹാസനത്തിൽ എത്തിനിൽക്കുന്നത്.
89-ാം ഓസ്കർ പുരസ്കാരവേദിയിൽ ആറു നാമനിർദേശങ്ങളുമായി ‘ലയൺ’ തിളങ്ങിനിൽക്കവെ, ലോകം ആരാധിക്കുന്ന സിനിമാ താരങ്ങളും ലൊസാഞ്ചൽസിലെ മാധ്യമങ്ങളുമെല്ലാം സണ്ണിയുടെ പിറകെയായിരുന്നു. ഓസ്കർ വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേതാവെന്ന വിശേഷണവുമായി മാധ്യമങ്ങൾ വളഞ്ഞപ്പോൾ താരങ്ങൾ സണ്ണിക്കൊപ്പം സെൽഫിയെടുക്കാൻ നിരന്നുനിന്നു. അവതാരകൻ സണ്ണിയെ തോളിലെടുത്ത് ഓസ്കർ വേദിയിൽ ചുവടുവച്ചു.
താരങ്ങൾക്കും സാങ്കേതികവിദഗ്ധർക്കും അവൻ ഓട്ടോഗ്രാഫ് നൽകി. ബറാക് ഒബാമയ്ക്കും ബിൽ ക്ലിന്റനുമൊപ്പം സമയം ചെലവിട്ടു. അദ്ഭുതം മായാത്ത കണ്ണുകളോടെ ദിലീപ് പവാർ ആ കാഴ്ചകളെല്ലാം കണ്ടു. ‘‘ഹോളിവുഡ് സിനിമയെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ‘ലയൺ’ ഹിന്ദിയാണോ, ഇംഗ്ലിഷ് ആണോ എന്നുപോലും അറിയില്ലായിരുന്നു. അഭിനയിക്കേണ്ടെന്നും നിർദേശിക്കുന്ന കാര്യങ്ങൾ വീട്ടിലേതുപോലെ ചെയ്താൽമതിയെന്നുമാണ് സംവിധായകൻ പറഞ്ഞത്’’- കലീനയിലെ കുഞ്ചികുർവെ ചേരിയിലെ വീടിനു മുന്നിലിരുന്ന് കൊച്ചുവായിൽ എട്ടുവയസ്സുകാരൻ സണ്ണി ഇതു പറയുമ്പോൾ മാധ്യമങ്ങളെ അഭിമുഖീകരിച്ചു നേടിയ തഴക്കം പ്രകടം.
നടനെ കാണാൻ സമീപവാസികളും കൂട്ടുകാരുമെല്ലാം വന്നുപോകുന്നതിനിടെ സംസാരം മുറിയുന്നു. അവർക്കൊപ്പം ഇടവഴിയിലേക്കു ‘നായകൻ’ പാഞ്ഞുപോയപ്പോൾ ദിലീപ് പവാർ തുടർന്നു. ‘‘ആദ്യം വലിയ ആശയക്കുഴപ്പമായിരുന്നു. അഭിനയിക്കാൻ മൂന്നു മാസം സ്കൂളിൽനിന്നു മാറിനിൽക്കണം. ഒപ്പം ഞാൻ പോകണമെങ്കിൽ ആകെയുള്ള വരുമാനമാർഗമായ തൂപ്പുജോലി കളയണം. ഭാര്യ ബസക വീട്ടമ്മയാണ്. പതിനായിരം രൂപ മാസശമ്പളമാണു കുടുംബത്തിന്റെ നട്ടെല്ല്. മൂന്നു മക്കളുടെ പഠിത്തവും വീട്ടുചെലവുമെല്ലാം അതിൽ നിന്നു വേണം കണ്ടെത്താൻ.
സിനിമയിൽ റോൾ എന്താണെന്നു പോലും അറിയില്ല. ചെറിയൊരു വേഷത്തിനു വേണ്ടി ജീവിതം ഇത്രയും കുഴച്ചുമറിക്കണോയെന്നു പലവട്ടം സ്വയം ചോദിച്ചു. ഇതിനിടെ കുടുംബത്തിൽ ഒരു മരണം നടന്നു. മാറിനിൽക്കാൻ കഴിയാത്ത സാഹചര്യം. ഒടുവിൽ, മനസ്സു പറഞ്ഞു മുന്നോട്ടു പോകാൻ’’- ദിലീപ് പവാർ ഓർത്തെടുത്തു.
മുംബൈ നഗരത്തിനു പുറത്തേക്കുള്ള സണ്ണിയുടെ ആദ്യയാത്രയായിരുന്നു അത്. ആദ്യം കൊൽക്കത്ത, തുടർന്നു മധ്യപ്രദേശ്, ഓസ്ട്രേലിയ... ഹിന്ദിയും മറാഠിയും മാത്രം അറിയുന്ന സണ്ണി; അതു രണ്ടും അറിയാത്ത സാങ്കേതികപ്രവർത്തകരും അണിയറശിൽപികളും. പരിഭാഷകനെ വച്ചിട്ടും ഏറെ കഷ്ടപ്പെട്ടു. സംവിധായകൻ ഗാത്ത് ഡേവിസ് ആംഗ്യഭാഷ പഠിച്ചെടുത്തതും ആ ഭാഷയിൽ സണ്ണി പവാറിനെ അഭിനയിപ്പിച്ചെടുത്തതുമാണ് ക്ലൈമാക്സ്.
എന്നിട്ടും വികാരതീവ്രമായ രംഗങ്ങൾ വരുമ്പോൾ സണ്ണിക്കു ബുദ്ധിമുട്ടായി. ടേക്കും റീടേക്കുമായി ചിത്രീകരണം നീളവെ സംവിധായകനു പിന്നിൽ കണ്ണടച്ചു പ്രാർഥിച്ചുനിൽക്കുന്ന അച്ഛനെ അവൻ കണ്ടു. ഒരു മിനിറ്റ് കണ്ണടച്ച് മനസ്സിൽ ആ രംഗം സങ്കൽപിക്കാൻ പറഞ്ഞ് അച്ഛൻ അടുത്തെത്തും. പ്രയാസമുള്ള രംഗങ്ങളെ സണ്ണി നേരിട്ടത് അങ്ങനെയാണ്. ഇത്തരത്തിൽ ഒരുപാടു വെല്ലുവിളികൾ നേരിട്ടു പൂർത്തിയാക്കിയ സിനിമയാണ് ഇപ്പോൾ സണ്ണിയെ ലോകതാരമാക്കി മാറ്റിയിരിക്കുന്നത്. സ്വപ്നത്തിൽപോലുമില്ലാത്ത തുക പ്രതിഫലം. മികച്ച അഭിനയത്തിന് ലോകത്തെമ്പാടും നിന്ന് അഭിനന്ദനങ്ങൾ തേടിയെത്തുന്നു.
2015ലായിരുന്നു ‘ലയണി’ന്റെ ചിത്രീകരണം. അഞ്ചു വയസ്സുള്ള ബാലനാണു സാരു. മൂത്ത സഹോദരൻ ഗുഡ്ഡുവിനും അമ്മയ്ക്കും അനുജത്തിക്കുമൊപ്പം ഖാണ്ഡ്‌വയിൽ താമസം. ഗുഡ്സ് ട്രെയിനുകളിൽ നിന്നു കൽക്കരിയും മറ്റും മോഷ്ടിച്ചുവിറ്റാണ് ഗുഡ്ഡുവും സാരുവും അന്നത്തിനു വഴി കണ്ടെത്തിയിരുന്നത്. ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കവെ സാരു ചാരുബെഞ്ചിൽ മയങ്ങിപ്പോയി. കണ്ണുതുറന്നു നോക്കുമ്പോൾ സഹോദരനില്ല. തൊട്ടുമുന്നിലെ ട്രെയിനിൽ കയറിപ്പറ്റി. തിരഞ്ഞുമടുത്ത അവൻ സീറ്റിലിരുന്ന് ഉറങ്ങിപ്പോയി.
ഉണർന്നെഴുന്നേറ്റതു കൊൽക്കത്ത നഗരത്തിലേക്കാണ്. വഴിതെറ്റി അലഞ്ഞ കുട്ടിയെ സഹായിക്കാൻ പലരുമെത്തി. നാട്ടിലേക്കു മടങ്ങാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും അവൻ പറയുന്ന സ്റ്റേഷന്റെ േപര് ടിക്കറ്റ് കൗണ്ടറിലിരിക്കുന്നയാൾക്കു മനസ്സിലാകുന്നില്ല. ജീവിതം ആ തെരുവുകളിലേക്ക് നീണ്ടത് അങ്ങനെയാണ്. നാളുകൾ കടന്നുപോകവെ സാരുവിനെ ദത്തെടുക്കാൻ ഓസ്ട്രേലിയൻ ദമ്പതികൾ എത്തുന്നതോടെ എല്ലാം മാറിമറിയുകയാണ്.
20 വർഷത്തിനു ശേഷം മെൽബണിൽ തന്റെ ഇന്ത്യൻ സുഹൃത്തുക്കൾക്കൊപ്പമായിരിക്കെ രുചിച്ച ജിലേബി അവനെ ബാല്യത്തിന്റെ ഓർമകളിലേക്കു നയിക്കുന്നു. ഓർമകൾ ഒന്നൊന്നായി തിരയടിച്ചെത്തിയപ്പോൾ ഗൂഗിൾ എർത്തിൽ ഇന്ത്യയിലെ തന്റെ വീടു തിരച്ചിലായി പിന്നീട് അവന്റെ ജീവിതം. ഗണേശ് തലായ് എന്ന സ്ഥലത്തെക്കുറിച്ചുള്ള ഓർമയുടെ ചുവടുപിടിച്ച് സാരു നാട്ടിലെത്തുന്നു. എന്നെങ്കിലും മകൻ തിരികെ വരുമെന്നു പ്രതീക്ഷിച്ച് വീടുമാറാതെ കഴിച്ചുകൂട്ടുന്ന അമ്മയെ അവനു തിരികെ ലഭിക്കുന്നു.
റെയിൽവേ സ്റ്റേഷനിൽവച്ചു കാണാതായ ദിവസംതന്നെ ഗുഡ്ഡു ട്രെയിൻ ഇടിച്ചു മരിച്ചിരുന്നു എന്ന യാഥാർഥ്യം അറിയുന്നതും രണ്ടു പതിറ്റാണ്ടിനുശേഷം. തന്റെ യഥാർഥ പേര് ഷേർ എന്നാണെന്നും അമ്മ വിളിച്ചപ്പോഴാണ് അവൻ തിരിച്ചറിഞ്ഞത്. ഷേർ എന്നാൽ സിംഹം - ലയൺ.
ഒബാമ പറഞ്ഞു, നമസ്തേ സണ്ണി
സംഭവകഥയുടെ ചുവടുപിടിച്ച് ഗാത്ത് ഡേവിസ് അണിയിച്ചൊരുക്കിയ ‘ലയണിൽ’ സാരുവിന്റെ ബാല്യകാലമാണു സണ്ണി പവാർ അവതരിപ്പിച്ചത്. ദേവ് പട്ടേലാണ് യുവാവായ സാരുവായി വേഷമിട്ടത്. നിക്കോൾ കിഡ്മാൻ, റൂണി മാര തുടങ്ങിയവരും താരനിരയിൽ. ആറ് ഓസ്കർ നാമനിർദേശം നേടിയ ചിത്രം ലോകമൊട്ടാകെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു.
നിക്കോൾ കിഡ്മാനും ദേവ് പട്ടേലിനുമൊപ്പം ഓസ്ട്രേലിയയിൽ ബീച്ച് ക്രിക്കറ്റ് കളിച്ചതുൾപ്പെടെ ഒട്ടേറെ രസകരമായ ഓർമകളും സണ്ണിക്കു പങ്കുവയ്ക്കാനുണ്ട്. ‘ലയണി’ന്റെ ആദ്യപ്രദർശനത്തിനു പോയപ്പോഴാണ് വൈറ്റ്ഹൗസ് സന്ദർശിച്ചതും ഒബാമയെ കണ്ടതും. ‘നമസ്തേ സണ്ണി, ഗ്രെയ്റ്റ് ജോബ്’ എന്ന ഒബാമയുടെ വാക്കുകൾ ഇൗ എട്ടുവയസ്സുകാരന്റെ മനസ്സിൽ കൊത്തിവച്ചതുപോലുണ്ട്.
സിനിമ കണ്ട് യുഎസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ അഭിനന്ദിച്ചതു ദിലീപ് പവാർ ഓർത്തെടുത്തു. ചിലർ കഴുത്തിൽ നിന്ന് ലോക്കറ്റ് അഴിച്ചു സണ്ണിയെ അണിയിച്ചു, ചിലർ ചോക്ലേറ്റ് നൽകി, ഒട്ടേറെപ്പേർ സമ്മാനപ്പൊതികൾ കൈമാറി. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും രജനീകാന്താണ് സണ്ണിയുടെ ഇഷ്ടനായകൻ. അദ്ദേഹത്തെ കാണുകയാണ് ഏറ്റവും വലിയ മോഹം. ഇഷ്ടചിത്രം ‘യന്തിരൻ’.
ആക്‌ഷൻ ഹീറോ ആയതുകൊണ്ടു മാത്രമല്ല രജനിയെ ഇഷ്ടം, പാവങ്ങളെ സഹായിക്കുന്ന ആളാണ് അദ്ദേഹമെന്ന് സണ്ണി പറയുന്നു. രജനിയെപ്പോലെ വലിയ നടനാകണമെന്നും തന്റെ കുഞ്ചികുർവെ ചേരിയിലെ ആളുകളെ സഹായിക്കണമെന്നുമാണ് ഇൗ ‘സിംഹക്കുട്ടി’യുടെ മോഹം.
അതു കേട്ട് അരികിലിരുന്ന അച്ഛൻ ദിലീപ് ഭീമ പവാർ പ്രാർഥനാപൂർവം കണ്ണടച്ചു. പണ്ട് താൻ തൂത്തുതുടച്ചു നിന്നിരുന്ന സ്ഥലം വിമാനത്തിൽ ഇരുന്നു കാണാൻ വഴിയൊരുക്കിയ മകനെ പിതാവ് ചേർത്തുപിടിച്ചു; കുടുംബത്തിന്റെ ജാതകം മാറ്റിയെഴുതിയ കുഞ്ഞ്.