നടികള്‍ ഒറ്റയ്ക്കുയാത്ര ചെയ്യരുതെന്ന താരസംഘടനയായ അമ്മയുടെ നിര്‍ദേശത്തിനെതിരെ വിമര്‍ശനവുമായി നടി സജിത മഠത്തിൽ. ശരീരത്തിനുനേരെ ഉണ്ടാകുന്ന ആക്രമണങ്ങളെക്കാള്‍ വേദനയുണ്ടാക്കുന്നതാണിതെന്ന് സജിത മഠത്തിൽ പറയുന്നു. തൊഴിലിടങ്ങളിലെ അതിക്രമങ്ങളിൽ അമ്മ പോലുള്ള സംഘടന സ്വീകരിച്ച നിലപാട് എങ്ങനെയാണ് തെറ്റായ സന്ദേശം നൽകുന്നതെന്ന് സജിത മഠത്തിൽ മനോരമ ഓൺലൈനിനോട് പ്രതികരിക്കുന്നു.
തൊഴിലിടങ്ങളിൽ സ്ത്രീകളെ സംരക്ഷിക്കണം
സ്ത്രീകൾ ജോലി ചെയ്യുന്ന ഏത് സ്ഥാപനമാണെങ്കിലും അവിടെ സ്ത്രീകൾക്ക് നേരെ അതിക്രമമോ അപകടമോ ഉണ്ടായാൽ അവരെ സംരക്ഷിക്കാനും പിന്തുണക്കാനും അവിടെ കമ്മിറ്റികൾ ഉണ്ടാവണം. സ്ത്രീകൾക്കെതിരായ പരാതികൾ പരിശോധിക്കാനും നടപടിയെടുക്കാനും ഇത്തരം കമ്മറ്റികൾക്ക് ഉത്തരവാദിത്തമുണ്ട്. ഇത്തരം കമ്മിറ്റികൾ രൂപീകരിക്കുന്നതിന് മുൻകൈ എടുക്കേണ്ടത് സർവ്വീസ് സംഘടനകളാണ്. ആക്രമണങ്ങൾ ഉണ്ടാവുമ്പോൾ ഇരകൾക്ക് പിന്തുണ നൽകി അവർക്ക് വേണ്ടി നിൽക്കേണ്ടവരാണ് സർവ്വീസ് സംഘടകൾ.
ഞാൻ അമ്മയിൽ അംഗമല്ല പക്ഷേ അമ്മയില്‍ അംഗമാകാൻ താൽപര്യമുള്ള വ്യക്തിയാണ്. അമ്മ തൊഴിൽ സംഘടനയുടെ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. പക്ഷേ അമ്മയിലെ സജീവ പ്രവർത്തകയായിരുന്ന ഒരാൾക്ക് തൊഴിലിടത്തിൽ നേരിടേണ്ടി വന്ന ദുരന്തത്തിൽ അമ്മയുടെ നേതൃത്വം സ്വീകരിച്ച നിലപാട് ഒരുപാട് വിഷമിപ്പിച്ചു. ഒരു സംഘടനക്ക് എങ്ങനെയാണ് സ്ത്രീകൾ രാത്രികളിൽ തനിച്ച് തൊഴിലിടങ്ങളിൽ പോവരുതെന്നും തനിച്ചുളള യാത്രകൾ ഒഴിവാക്കണമെന്നും പറയാൻ സാധിക്കുക. അമ്മയുടെ നിലപാട് സ്ത്രീവിരുദ്ധമെന്ന് മാത്രം കണക്കാക്കാൻ കഴിയില്ല. അത്തരത്തിലുള്ള നിലപാടിന്റെ നിയമ സാധ്യതയും പരിശോധിക്കേണ്ടതാണ്.
അമ്മയുടെ നിലപാടിനോട് എതിർപ്പ്
ആ പെൺകുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തിന് ശേഷം ദർബാർ ഹാളിൽ നടന്ന യോഗം നൽകിയ ചിത്രം ആ പെൺകുട്ടിക്ക് എല്ലാ പിന്തുണയും വാഗ്ദാനം നൽകി കൊണ്ടുള്ളതായിരുന്നു അത് ഏറെ സ്വാഗതം ചെയ്യുന്നു. എന്നാൽ അതിന് ശേഷം വനിതാ ആർടിസ്റ്റുകൾ തനിച്ച് രാത്രി ചെയ്യരുതെന്ന രീതിയിലുള്ള അമ്മയുടെ നേതാക്കന്മാർ നടത്തിയ പ്രസ്താവന ആ പിന്തുണ പൂർണമായുണ്ടാവില്ലെന്ന സ്വരമാണ് നൽകിയത്. അത് മാത്രമല്ല ഇത്തരം വിഷയങ്ങളിൽ ഭാവിയിൽ തങ്ങളെ സമീപിക്കേണ്ടെന്ന സ്വരം കൂടിയാണ് ആ പ്രസ്താവന വ്യക്തമാക്കിയത്.
രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങിയത് കൊണ്ടല്ലേ ഇത്തരമൊരു സംഭവമുണ്ടായതെന്ന രീതിയിലാണ് അമ്മയുടെ നേതാക്കൾ നിലപാട് എടുത്തത്. നിങ്ങളുടെ കൂടെ ഭർത്താവിനെയോ, അച്ഛനേയോ, അമ്മയേയോ, സഹോദരനെയോ കൂട്ടിക്കൂടെയെന്നാണ് ആ നിലപാട് വിശദമാക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഒറ്റക്ക് യാത്ര ചെയ്യുന്നതാണ് പ്രശ്നമെന്ന് സാധാരണ ആളുകൾ നടത്തുന്ന വിലയിരുത്തൽ പോലെയായിപ്പോയി ആ പ്രസ്താവന. പിന്തുണച്ചില്ലെങ്കിലും ഇത്തരം പ്രസ്താവനകൾ ഇരയാക്കപ്പെട്ട കുട്ടിക്ക് നൽകുക വളരെ നെഗറ്റീവ് ആയിട്ടുള്ള ധാരണകൾ ആയിരിക്കും.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല
സിനിമാ മേഖലയിൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി എനിക്ക് തോന്നുന്നില്ല. ഇതിന് മുൻപും ഇത്തരത്തിലുള്ള സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴോക്കെ തന്നെയും അതെല്ലാം തന്നെ ഒതുക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇത്തവണ ഇരയാക്കപ്പെട്ടിട്ടുള്ള വ്യക്തി ധൈര്യപൂർവ്വം മുന്നോട്ട് വന്നത് കൊണ്ട് സമൂഹം അറിഞ്ഞുവെന്നും മാത്രം. ഇത്തരം ദുരനുഭവങ്ങൾ പുറത്തെത്തുമ്പോൾ അത് ഇരയുടെ ഭാവി ജീവിതത്തെ തകർക്കുമെന്നും മറ്റുമാണ് അത് മൂടി വക്കാനായി നിരത്തുന്ന ന്യായീകരണങ്ങൾ.
കേസിലെ അന്വേഷണത്തിൽ വിശ്വാസം
കേസിൽ അന്വേഷണം നേരായ രീതിയിലാണ് നടക്കുന്നുവെന്നാണ് കരുതുന്നത്. പോലീസും , സർക്കാരും വിഷയത്തിൽ ശക്തമായി നിലപാട് സ്വീകരിക്കുമെന്ന വിശ്വാസമാണ് എനിക്ക് ഉള്ളത്.