കൊല്ലം അഴീക്കലിൽ നടന്ന സദാചാര ഗുണ്ടായിസത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയെന്ന വാർത്ത അപമാനത്തോടെയും ഞെട്ടലോടെയുമാണ് കേരളം കേട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയുമടക്കം നിരവധി ഉന്നതർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലും ഈ വിഷയത്തിൽ നിരവധി ചർച്ചകൾക്കും തുടക്കമിട്ടു. പക്ഷേ ഇത്തരം സാമൂഹിക വൈകൃതങ്ങള്‍ക്കെതിരെ എത്രയും പെട്ടെന്ന് സ്വീകരിക്കേണ്ട നടപടികൾ എന്താണ്. ഈ ചോദ്യമാണ് നടി റിമാ കല്ലിങ്കൽ ഉയർത്തുന്നത്. അടുത്തിടെ നടന്ന സദാചാര പൊലീസ് വിളയാട്ടങ്ങളുടെ ചരിത്രം എടുത്തു പറഞ്ഞുകൊണ്ടും ചെറിയ കുട്ടികളിൽ പോലെ ബന്ധങ്ങളെ സംബന്ധിച്ച് രൂപപ്പെട്ടുവന്ന ചിന്താഗതികളെ കുറിച്ചുമുള്ള പോസ്റ്റ് ചർച്ചകൾക്കു വഴിതുറന്നേക്കും.
‘ആലപ്പുഴയിൽ ഷൂട്ടിങിന് പോയ സമയത്ത് എന്നിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങുവാനായി ഒരു കുട്ടിയെത്തി. ‘ലവ് റിമ’ എന്നെഴുതി കൊടുത്തു അതിൽ. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടി തിരിച്ചെത്തിയിട്ട് ലവ് എന്ന വാക്ക് ഒഴിവാക്കണമെന്നും അല്ലെങ്കിൽ കൂട്ടുകാര്‍ തന്നെ കളിയാക്കുമെന്നും അവൻ പറഞ്ഞു. ലവ് എന്ന വാക്കിനെ പോലും ഭയപ്പെട്ടുകൊണ്ട് വളരുന്ന നമ്മുടെ യുവതലമുറയുടെ പോക്ക് എങ്ങോട്ടേക്കാണ്? റിമ ചോദിക്കുന്നു. അഴീക്കലിലും നാട്ടികരയും യൂണിവേഴ്സിറ്റി കോളജിലും ഫറൂഖ് കോളജിലും മഹാരാജാസ് കോളജ് പ്രിൻസിപ്പൽ പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചിരിക്കുന്നതിനെ കുറിച്ചു പറഞ്ഞ വാക്കുകളും എല്ലാം ചെന്നു നിൽക്കുന്നതും അത് സമൂഹത്തിനു മുന്നിൽ സൃഷ്ടിക്കുന്നതും ആഹ്വാനം ചെയ്യുന്നതും ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് അസ്വാഭാവികമായ എന്തോ ഒന്ന് എന്നതിലേക്കാണ്. അങ്ങനെയുള്ളൊരു സാമൂഹിക മനോഭാവമാണ് സൃഷ്ടിക്കുന്നത്. റിമ കുറിച്ചു.
സദാചാര ഗുണ്ടകൾക്കെതിരെ മുഖ്യമന്ത്രിയും ഡിജിപിയുമൊക്കെ ശക്തമായി രംഗത്തെത്തി. പക്ഷേ അഴീക്കലിൽ വച്ച് ആ യുവതിയേയും യുവാവിനേയും സദാചാരം പറഞ്ഞ് ആക്രമിച്ചവർക്കെതിരെ ഉടനടി എന്തു നടപടിയാണ് സ്വീകരിച്ചത്. അവരൊക്കെ ശിക്ഷിക്കപ്പെട്ടാൽ പോലും എല്ലാത്തിനും പരിഹാരമാകുമോ? മൊബൈൽ ക്ലിപ്പുകൾക്കായി കാത്തിരിക്കുന്ന സമൂഹത്തിലെ ഒരു വിഭാഗത്തെ ആരാണ് എങ്ങനെയാണ് തിരുത്തുക?എന്തൊക്കെ ചെയ്താലും പറഞ്ഞാലും ആ യുവാവ് പോയിരിക്കുന്നു...റിമ കുറിച്ചു.
റിമയുടെ വാക്കുകളിൽ തെളിയുന്ന വാശിയും നിരാശയും നിസംഗതയും തന്നെയാണ് ചിന്താശേഷിയുള്ള ഓരോ മനുഷ്യ ജീവിയ്ക്കുള്ളിലും ഇപ്പോഴുള്ളത്. നടിയുടെ പോസ്റ്റ് ഇതിനോടകം നിരവധി പ്രാവശ്യം ഷെയർ ചെയ്യപ്പെട്ടു.