ഇന്ത്യ-യുകെ സാംസ്കാരിക വർഷാചരണത്തിന് തുടക്കംകുറിച്ച് ഇന്നലെ രാത്രി ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം പാലസിൽ നടന്ന ചടങ്ങിനിടെ സുരേഷ് ഗോപിക്കും കമലഹാസനും ലഭിച്ചത് എലിസബത്ത് രാജ്ഞിയുമായി പ്രത്യേകം കൂടിക്കാഴ്ചയ്ക്കുള്ള അസുലഭ അവസരം. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘത്തിലെ ഗ്ലാമർ താരങ്ങളും ഇവർ തന്നെയായിരുന്നു. ഇതു മനസിലാക്കിയാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും കൊട്ടാരം അധികൃതരും പ്രത്യേകം കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. ഇരുവരുമായും ഏതാനും മിനിറ്റ് സംസാരിച്ച രാജ്ഞി, താൻ അണിഞ്ഞിരുന്ന കാവി കോട്ട് ‘’നന്നായിരിക്കുന്നു’’ എന്ന് തുറന്ന് പറഞ്ഞതായി കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കവേ സുരേഷ് ഗോപി മനോരമ ഓൺലൈനിനോട് പറഞ്ഞു. ജീവിതത്തിലെ അസുലഭമായ നിമിഷങ്ങളിലൊന്നായിരുന്നു എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച.
പാർലമെന്റംഗംകൂടിയാണെന്ന് പരിചയപ്പെടുത്തിയപ്പോൾ ഏതു മണ്ഡലത്തെയാണ് പ്രതികരിക്കുന്നതെന്ന് ചോദിച്ചു. അപ്പോൾ സിനിമാനടനെന്ന പരിഗണനയിൽ പ്രധാനമന്ത്രിയുടെ ശുപാർശ പ്രകാരം രാഷ്ട്രപതി നാമനിർദേശം ചെയ്തതാണെന്ന് വിശദീകരിച്ചു. ‘’സെനറ്റംഗമാണല്ലേ’’ എന്നായിരുന്നു അപ്പോഴത്തെ പ്രതികരണം.
പിന്നീട് എല്ലാവരോടൊമൊപ്പം വിരുന്നുസൽക്കാരത്തിനിടെ കണ്ടപ്പോൾ അൽപം മുമ്പുകണ്ട പരിചയം ഓർത്തെടുത്ത് വീണ്ടും സംസാരിച്ചതായും കൂടിക്കാഴ്ചയെക്കുറിച്ച് സുരേഷ് ഗോപി വിശദീകരിച്ചു.
കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൾച്ചറൽ ഫെസ്റ്റിൽ ഇന്ത്യയെ പ്രതിനീധികരിച്ചത്. ഒരുവർഷം നീളുന്ന സാംസ്കാരിക വാർഷികാചരണത്തിനാണ് ഇന്നലെ കൾച്ചറൽ ഫെസ്റ്റോടെ തുടക്കം കുറിച്ചത്. ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ വൈ.കെ. സിൻഹയുടെ നേതൃത്വത്തിലുള്ള നയതന്ത്രപ്രതിനിധികളും ഇന്ത്യൻ സംഘത്തോടൊപ്പമുണ്ടായിരുന്നു.
തെരേസ മേ മന്ത്രിസഭയിൽ ഇന്റർനാഷണൽ ഡവലപ്മെന്റിന്റെ ചുമതലവഹിക്കുന്ന ഇന്ത്യൻ വംശജയായ കാബിനറ്റ് മന്ത്രി പ്രീതി പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രിട്ടനെ പ്രതിനീധികരിച്ച് ഇന്നലത്തെ ഫെസ്റ്റിൽ പങ്കെടുത്തത്. ഇരു രാജ്യങ്ങളിൽനിന്നുള്ള 220 പേർ ചടങ്ങിൽ സംബന്ധിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും വിവിധ മേഖലകളിലുള്ള സഹകരണവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റ എഴുപതാം വാർഷികമായ 2017 ഇന്ത്യ- യുകെ സാംസ്കാരിക വര്‍ഷമായി ആഘോഷിക്കുന്നത്.