വഴിയിരികിൽ നിന്നും നടന്നും അലഞ്ഞും കലഹിച്ചും സിനിമയിലേക്കോടിക്കയറിവൻ. കമ്മട്ടിപ്പാടം ബാലന്റെയും അവന് ചുറ്റുമുള്ള ജീവിതങ്ങളുടെയും കഥ മാത്രമല്ല. അവനായി അഭിനയിച്ച മണികണ്ഠന്റെയും കൂടിയാണ്. ഈ നടൻ കടന്നുപോയ വഴികളിലെ സ്വയമറിഞ്ഞതും ചുറ്റുമുള്ളതുമായ കാര്യങ്ങളിലെ പ്രതിഫലനം തന്നെയാണീ ചിത്രം. ഒരു സിനിമ അതിലഭിനയിച്ച നടന്റെ ജീവിത ചുറ്റുപാടുകളുമായി അങ്ങേയറ്റം ചേർന്നു നിൽക്കുന്ന അപൂർവതയാണിവിടെ കണ്ടത്. തെരുവു നാടകവേദികളിൽ നിന്ന് വെള്ളിത്തിരയിലേക്കുള്ള യാത്രയും, അതിനിടയിൽ ജീവിക്കാനായി സ്വർണപ്പണിക്കാരനായും ചമ്പക്കര മാർക്കറ്റിലെ മീൻവെട്ടുകാരനായുമൊക്കെ പണിയെടുത്തിട്ടുമുള്ള മണികണ്ഠൻ. നിങ്ങളീ സിനിമ കാണണമെന്നു പറയും പോലെ പറയാം മണികണ്ഠനെയും അറിഞ്ഞിരിക്കണം.
ആ അടി ഷേണായീസിൽ കണ്ടിട്ടുണ്ട്, ഞാനൊരു ബാലനല്ല
കമ്മട്ടിപ്പാടത്തിൽ കവിത തിയറ്ററിന് മുന്നിൽ ആ സീൻ ചെയ്യുമ്പോൾ ഞാൻ സിനിമയിലാണെന്ന കാര്യം തന്നെ മറന്നുപോയിരുന്നു. ഷൂട്ടിങ് കഴിഞ്ഞിട്ടും കുറേ നേരം അങ്ങനെ തന്നെ നിന്നുപോയി. നാടകത്തിൽ നിന്ന് വന്നയാളായതിന്റെ ഗുണവു ദോഷവുമാണവിടെ കണ്ടത്. ഒരു തീയറ്റർ ആർടിസ്റ്റിന്റെ ബലമെന്ന് പറയുന്നത് പ്രേക്ഷകരിൽ നിന്ന് കിട്ടുന്ന കയ്യടികളാണ്. അങ്ങനെ കിട്ടണമെന്നത് ഒരു വാശിയും കൂടിയാണ്. അത് അയാൾക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല. അ ചെറുതല്ല. ഈ രംഗത്തിന്റെ റിഹേഴ്സലിൽ തന്നെ നല്ല ആളുണ്ടായിരുന്നു. അവർ തന്നെ ആവേശമാണ് അന്നേരത്തെ ആ നല്ല പ്രകടനത്തിന് കാരണമായത്.
ഓരോ ടേക്കും പിന്നാലെ പിന്നാലെങ്ങ് നീങ്ങി. പിന്നെ ഇതുപോലുള്ള അടിയൊക്കെ ഞാൻ ഷേണായിസിൽ കണ്ടിട്ടുണ്ട്. സ്ഫടികം കാണാൻ പോയ സമയത്ത്. ഞാനും ഒരു കമ്മട്ടിപ്പാടത്തുകാരൻ തന്നെ. എറണാകുളത്തെ തോപ്പിലാണ് എന്റെ സ്ഥലം. ബാലന്‍ എനിക്ക് അപരിചിതനല്ല. ഒരുപാട് ബാലൻമാരെ കണ്ടാണ് വളർന്നത്. അങ്ങനെയുള്ളവരോടെനിക്ക് ആരാധനയായിരുന്നു. പക്ഷേ ഞാനൊരു ബാലനല്ല. ഞാനൊരു പാവമാണ്. കാക്കി കണ്ടാൽ ഞാൻ ഓടിയൊളിക്കും. ബാലനെ കുറിച്ച് പറഞ്ഞപ്പോൾ എനിക്കൊരുപാടിഷ്ടപ്പെട്ടു. സങ്കടവും തോന്നി. ആ ഒരു അടുപ്പം സിനിമയിലും വന്നു. ഞാൻ ഓരോ സീനും എൻജോയ് ചെയ്താണ് കണ്ടത്. പിന്നെ ഗംഗയും ബാലനും ഇന്നും ജീവിച്ചിരിപ്പുണ്ട്. എല്ലാ തലങ്ങളിലും. അതെനിക്കറിയാം. അതുകൊണ്ട് ഈ വേഷം അത്രയും നന്നായി ചെയ്യണമെന്നുണ്ടായിരുന്നു.
നാടകക്കാരനായതുകൊണ്ടാണിങ്ങനെ
നാടകത്തിൽ അഭിനയിക്കുമെന്ന് പണ്ടൊക്കെ പറയുമ്പോൾ വേറെന്തെങ്കിലും പണിക്ക് പൊയ്ക്കൂടേടാപ്പാ...എന്നായിരുന്നു ചോദിച്ചിരുന്നത്. ഒരു വിലയുമില്ല. പക്ഷേ ഇന്ന് അങ്ങനെയല്ല. തീയറ്റർ ആർടിസ്റ്റിന് അതിന്റേതായ പ്രാധാന്യമുണ്ട്. നാടകക്കാരനായതുകൊണ്ട് തന്നെ സിനിമയിലെ അഭിനയവും കാമറയും എന്നെ ഭയപ്പെടുത്തിയില്ല. നല്ല ധൈര്യമുണ്ടായിരുന്നു. പിന്നെ നൂറു ശതമാനം കഥാപാത്രത്തിലേറങ്ങി ചെന്നു ഞാൻ. അതും നാടകത്തിലഭിനയിച്ചതിന്റെ ഗുണമാണെന്നാണ് ഞാൻ കരുതുന്നത്. ചിത്രീകരണത്തിനിടയിലും അതിനിടയിലെ ഇടവേളകളിലും ഞാൻ ബാലൻ തന്നെയായിരുന്നു. അതിൽ നിന്ന് പുറത്തുകടക്കാനായില്ല, അത് തീയറ്റർ ആർടിസ്റ്റ് ആയതിന്റെ ഗുണമാണ്.
സിനിമ എന്റെ സ്വപ്നമായിരുന്നില്ല.
എന്റെ സുഹൃത്തുക്കളായ വിജയ കുമാറും സുജിത്തുമാണ് എന്നെയും ഈ സിനിമയിലേക്കെത്തിക്കുന്നത്. അവരും തീയറ്റർ ആർടിസ്റ്റുകളാണ്. വിജയകുമാർ നാസറെന്ന വേഷം കമ്മട്ടിപ്പാടത്തിൽ ചെയ്തിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ വില്ലൻ വേഷം ചെയ്തയാളാണ് സുജിത്ത്. നാടകമായിരുന്നു ജീവിതം. മൂന്നാം ക്ലാസിലോ നാലിലോ പഠിക്കുമ്പോഴായിരുന്നു അഭിനയം കൂടെക്കൂടിയത്. ചെറുപ്പത്തിലെ ഇങ്ങനെ തമാശയും കളിയുമൊക്കെയായിട്ടാണ് നടക്കുന്നത്. വഴിയരികിൽ കാണുന്ന സര്‍ക്കസും, തമാശയുമൊക്കെ അതേപടി ചെയ്യും. അന്ന് ഞങ്ങൾടെ നാട്ടിലൊരു നാടക സംഘമുണ്ടായിരുന്നു. ഭാസഭേരി. അവരുടെ നാടകങ്ങൾ ഒരുപാട് ആകർഷിച്ചിരുന്നു. പിന്നെ സ്കൂളിൽ സെൽവരാജ് തൃപ്പൂണിത്തുറയെന്നയാൾ നാടകം ചെയ്തപ്പോൾ അതിലും അഭിനയിക്കാനായി. അതോടെ നാടകം ഹരമായി. എറണാകുളത്തെ മിക്ക നാടക ട്രൂപ്പുകൾക്കൊപ്പവും പങ്കെടുത്തിട്ടുണ്ട്.
ഞെട്ടിച്ചു കൊണ്ട് ദുൽഖറിന്റെ എൻട്രി, വിനായകന്റെ സ്നേഹം
എങ്ങനെ ദുൽഖറിനെ പരിചയപ്പെടുമെന്ന ടെൻഷനിലായിരുന്നു ഞാൻ. മമ്മൂക്കയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ മകനോടും. അതുകൊണ്ട് അത്രയും വലിയൊരാളെ എങ്ങനെ പരിചയപ്പെടും എന്നോർത്ത് പേടിയുണ്ടായിരുന്നു. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ടാണ് ദുൽഖർ സെറ്റിലേക്ക് വന്നത്. ബാലൻ ചേട്ടാ എന്ന് വിളിച്ചുകൊണ്ട്. ആ വിളിയും അടുപ്പവും കഥാപാത്രമായി നിൽക്കാൻ കുറേ സഹായിച്ചു. സിനിമയിലെ ഒരു രംഗത്തിന്റെ ഷൂട്ടിങിലാണ് ആദ്യമായിട്ട് ദുല്‍ഖറിനെ കാണുന്നത്. ഞാനാകെ കിടുങ്ങിപ്പോയി. വളരെ സിമ്പിൾ ആയി വളരെ ഫ്രീ ആയിട്ടാണ് അദ്ദേഹം ഇടപെട്ടത്. ഒരുപാട് സപ്പോർട്ടിവ് ആയിരുന്നു. സിനിമയ്ക്കകത്തും പുറത്തും.
എന്നെയും വിനായകനെയും അദ്ദേഹത്തിനൊപ്പം നിർത്തി ഒരു ഫോട്ടോയെടുത്ത് അദ്ദേഹേ ഫേസ്ബുക്കിലുണ്ട്. സത്യത്തിൽ അതിനു ശേഷമാണ് എന്റെ നാട്ടിൽ പോലും വിലയുണ്ടായത്. അതുവരെ അവർ കരുതിയത്. ഇവൻ സിനിമയിലുണ്ട് എവിടെയങ്കിലുമൊക്കെ വരുമെന്നായിരുന്നു.പിന്നെ വിനായകന് ഞാൻ സിനിമയിൽ മാത്രമല്ല, പുറത്തും ചേട്ടനായിരുന്നു. അത്രയ്ക്കടുപ്പമായിരുന്നു.