അങ്കമാലി ഡയറീസ് ചിത്രത്തിന്റെ പ്രചരണാർഥം വാഹനത്തിൽ സ്റ്റിക്കറൊട്ടിക്കാൻ അനുവാദമുണ്ടായിരുന്നെന്നു ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മനോരമ ന്യൂസിനോടു പറഞ്ഞു. വാഹനത്തിലുള്ളവരെ പുറത്തിറക്കി മോശമായാണ് പൊലീസ് സംസാരിച്ചത്. നിങ്ങൾ എന്താണ് വാഹനത്തിനുള്ളിൽ ചെയ്യുന്നതെന്നും മറ്റുമുള്ള ചോദ്യങ്ങൾ ചോദിച്ചതാണ് ഞങ്ങളുടെ പ്രശ്നം. വാഹനത്തിനുള്ളിൽ നടിനടൻമാരാണെന്നുള്ളത് പോസ്റ്റർ കണ്ടാൽ തന്നെ മനസിലാകും. പൊലീസ് പരിശോധനയോടു എതിരല്ല. എന്നാൽ അഭിനേതാക്കളോടു നിങ്ങളെന്താ താടി വടിക്കാത്തെ, മുടി വെട്ടാത്തെ തുടങ്ങിയ ചോദിച്ചു. ടിറ്റോ എന്ന നടനോടു നിന്നെ പേരു മാറ്റി പൾസർ ടിറ്റോ എന്നു വിളിക്കട്ടെ എന്നു പൊലീസ് ചോദിച്ചു. ഇതിനൊക്കെ എന്ത് ന്യായീകരണമാണ് നൽകാനുള്ളത്. വണ്ടിയിലെ സ്റ്റിക്കർ മാറ്റാൻ അവർക്കു മാന്യമായി നിർദേശിക്കാമായിരുന്നെന്നും സംവിധായകൻ മനോരമ ന്യൂസിനോടു പറഞ്ഞു.
അങ്കമാലി ഡയറീസ് സിനിമാപ്രവര്‍ത്തകരെ വഴിയില്‍ തടഞ്ഞ പൊലീസിന്റെ നടപടിയില്‍ തെറ്റില്ലെന്ന് എറണാകുളം റൂറല്‍ എസ്പി പറഞ്ഞു. സിനിമയുടെ പ്രചാരണത്തിനായി ഓടിക്കുന്ന വാഹനത്തിന്റെ ചില്ലുകളെല്ലാം മൂടിക്കെട്ടി സ്റ്റിക്കര്‍ പതിച്ചത് കണ്ടിട്ടും നടപടിയെടുക്കാതെ വിട്ടയച്ചതിനെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥരോട് എസ്പി എ.വി.ജോര്‍ജ് വിശദീകരണവും ആവശ്യപ്പെട്ടു. ഇന്നലെയാണ് മൂവാറ്റുപുഴയില്‍ സിനിമാ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് പരിശോധിച്ചത്.