"പുറംലോകം അറിയാത്ത ഒരു മനുഷ്യനുണ്ടായിരുന്നു കലാഭവൻ മണിയെന്ന കലാകാരനിൽ. ഒരച്ഛനും മകളെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരു ഭർത്താവും ഭാര്യയെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ സഹോദരങ്ങളെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ കൂട്ടുകാരെ, നാട്ടുകാരെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാകില്ല, എന്റെ അച്ഛനല്ലാതെ. നിങ്ങൾ അറിയുന്ന കലാഭവൻ മണിയല്ലാതെ."- അച്ഛന്റെ ഓർമയിൽ മനസ്സുരുക്കുന്ന വാക്കുകളിൽ മകൾ ശ്രീലക്ഷ്മി വനിതയോട്...
"കുട്ടിക്കാലത്ത് വയറു നിറയെ ആഹാരം കഴിക്കാനുള്ള യോഗം അച്ഛന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ദൈവത്തെ കരുതും പോലെയാണ് അച്ഛൻ ആഹാരത്തെ കരുതിയിരുന്നത്. ഞങ്ങൾ ആരെങ്കിലും ആഹാരം ബാക്കി വച്ചാൽ അച്ഛൻ ശകാരിക്കാനൊന്നും നിൽക്കില്ല. ഇങ്ങനെ ഒരു പാട്ടു പാടും; ‘ഉമ്പായി കുച്ചാണ്ട്.... പ്രാണൻ കത്തണ്‌മ്മാ.... വാഴല പൊട്ടിച്ച്... പാപ്പണ്ടാക്കണ്‌മ്മാ...’ ആ പാട്ടിൽ എല്ലാം അടങ്ങിയിട്ടുണ്ട്. പിന്നീട് ആർക്കും ആഹാരം ബാക്കി വയ്ക്കാനൊന്നും തോന്നില്ല. അച്ഛൻ നല്ലൊരു പാചകക്കാരനായിരുന്നു. അച്ഛൻ വെറുതെ ചോറെടുത്ത് ഉരുളയാക്കി തന്നാൽ പോലും അതിന് പ്രത്യേകമായൊരു രുചിയുണ്ടാകും. അച്ഛൻ വീട്ടിലുള്ള ദിവസം ഒരു പാത്രത്തിൽ നിന്നായിരുന്നു ഞങ്ങൾ ആഹാരം കഴിച്ചിരുന്നത്.