കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായി ആരോപിച്ചും ഒരു വർഷം പിന്നിടുമ്പോഴും സ്വാഭാവികമരണമായി കേസ് എഴുതി തള്ളാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും ഇന്നു മുതൽ മണിയുടെ ചരമദിനമായ ആറു വരെ ഉപവാസ സമരം നടത്തുമെന്നു മണിയുടെ സഹോദരനും കുടുംബാംഗങ്ങളും അറിയിച്ചു.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കു വീഴ്ച പറ്റിയെന്നും എഫ്ഐആറിൽ തിരുത്തൽ വരുത്തിയെന്നും ബന്ധുക്കളുടെ മൊഴി മാറ്റിയെഴുതിയെന്നും മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ആരോപിച്ചു. ചികിൽസിച്ച ആശുപത്രിയിൽനിന്നു ശരീരത്തിൽ വിഷാംശം കലർന്നെന്ന റിപ്പോർട്ട് ലഭിച്ചിട്ടും രോഗംമൂലമുള്ള മരണമെന്ന നിലയിലാണു പൊലീസ് സംഭവത്തെ കണ്ടത്. മഞ്ഞപ്പിത്തം ബാധിച്ചു ചികിൽസ കിട്ടാതെ മരിച്ചുവെന്ന എഫ്ഐആറിലെ പരാമർശം വേദനിപ്പിക്കുന്നതാണ്. ലാബിലേക്ക് ആന്തരീകാവയവങ്ങൾ അയച്ചത് സീൽ ചെയ്യാതെയാണെന്നും അദ്ദേഹം ആരോപിച്ചു.