സ്റ്റൈല്‍ മന്നന്‍ രജനികാന്തും ഉലകനായകന്‍ കമല്‍ഹാസനും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്ന ചിത്രം! അതില്‍ കമല്‍ രജനിയുടെ വില്ലന്‍! ചിത്രമൊരുക്കുന്നതോ സാക്ഷാല്‍ ഷങ്കറും. തമിഴ് തിരൈയുലകില്‍ സമാനതകളില്ലാത്ത ചരിത്രമാകുമായിരിക്കും ആ ചലച്ചിത്രം. എന്തിരന്‍റെ രണ്ടാംവരവിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ സംവിധായകന്‍ ഷങ്കറും തിരക്കഥാകൃത്ത് ബി. ജയമോഹനും മനസില്‍ കണ്ടത് ആ ചരിത്രമായിരുന്നു.
എന്തിരന്‍ ടുവിലെ വില്ലന്‍ കഥാപാത്രത്തെ കമലിന് വേണ്ടി എഴുതിയതായിരുന്നുവെന്ന് തിരക്കഥാകൃത്തും തമിഴിലെ പ്രമുഖ സാഹിത്യകാരനുമായ ജയമോഹന്‍ വെളിപ്പെടുത്തുന്നു. ""തിരക്കഥ പൂര്‍ത്തിയായശേഷം കമല്‍ പിന്മാറുകയായിരുന്നു. പിന്നീട് അര്‍ണോള്‍ഡ് ഷ്വാസ്നഗറെ സമീപിച്ചു. അദ്ദേഹത്തിന് വേണ്ടി തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തി. പക്ഷെ അര്‍ണോള്‍ഡിന്‍റെ കാര്യത്തിലും തീരുമാനമായില്ല. പിന്നെയാണ് അക്ഷയ് കുമാറിലെത്തിയത്'' - ജയമോഹന്‍ മനോരമയോട് പറഞ്ഞു.
ഒരുപരിധിയോളം രജനികാന്തിന്‍റെ ഒപ്പം നില്‍ക്കുന്ന നിര്‍ണായക കഥാപാത്രമാണു അക്ഷയ് കുമാറിന്‍റേതെന്നു ജയമോഹന്‍ വ്യക്തമാക്കുന്നു. വില്ലനെന്നു പറയാന്‍ കഴിയില്ല. നെഗറ്റിവ് ഷെയ്ഡുള്ള കഥാപാത്രമെന്നോ, പ്രതിനായകനെന്നോ പറയാം. ചിട്ടി റോബോട്ടിന്‍റെയും ശാസ്ത്രജ്ഞനായ വസീഗരന്‍റെയും രണ്ടാം വരവ് മുന്‍പത്തേതിനേക്കാള്‍ വലിയ വിസ്മയ കാഴ്ച്ചയാകുമെന്ന് ജയമോഹന്‍റെ ഉറപ്പ്.
എന്തിരന്‍റെ ഒന്നാം ഭാഗത്തില്‍ സ്ക്രിപ്റ്റ് കുറെക്കൂടി പാക്ട് ആണ്. കഥാപാത്രങ്ങള്‍ കൂടുതല്‍ ശക്തമാണ്. അതിനൊക്കെ അപ്പുറം രജനികാന്ത് പൂര്‍ണമായും ആരോഗ്യവാനും ഉൗര്‍ജസ്വലനുമായിരുന്നു. കാത്തിരിക്കുന്നത് കാഴ്ച്ചകളുടെ ഒരു കാര്‍ണിവെലാണ് - ജയമോഹന്‍റെ വാക്കുകള്‍.
ബിഗ്ബജറ്റ് കര്‍ണന്‍റെ അക്ഷരപ്പുരയില്‍
മലയാളത്തില്‍ പൃഥ്വിരാജും ആര്‍.എസ് വിമലും ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രം കര്‍ണന്‍റെ തിരക്കഥയൊരുക്കുന്ന തിരക്കിലാണ് ജയമോഹൻ ഇപ്പോൾ. കര്‍ണന്‍ ഒരു തമിഴ് മലയാളം സിനിമാ സംരംഭമാണ്. ചിത്രത്തിന്‍റെ വണ്‍ലൈന്‍ ഞാനും വിമലും ചേര്‍ന്ന് തയ്യാറാക്കി. തമിഴില്‍ ഞാന്‍ തിരക്കഥ ഒരുക്കും വിമല്‍ അത് മലയാളത്തിലേക്ക് മൊഴിമാറ്റും. ഒരുപാട് താരങ്ങള്‍ ആവശ്യമുള്ള ഒരു ബിഗ്ബജറ്റ് ചിത്രമാണിത്. കര്‍ണന്‍റെ മുഴുവന്‍ ജീവിതവും അതിലുണ്ടാകും. എന്നാല്‍ ശിവാജി ഗണേശന്‍ അഭിനയിച്ച പഴയ കര്‍ണന്‍ പുരാണ നാടകത്തിന്‍റെ രീതിയില്‍ ചിത്രീകരിച്ച സിനിമയായിരുന്നു. എന്നാല്‍ ഞങ്ങളുടെ കര്‍ണന്‍ കഥപറച്ചിലിലും കാഴ്ച്ചകളിലും പുതിയ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്ന ഒന്നായിരിക്കും. - ജയമോഹൻ പറഞ്ഞു.
ഒഴിമുറി ഒഴികെ മലയാളത്തില്‍ താന്‍ തിരിക്കഥയൊരുക്കിയ ചിത്രങ്ങളെല്ലാം നിരാശയാണ് നല്‍കിയതെന്ന് ജയമോഹന്‍ പറയുന്നു. പല ചിത്രങ്ങളും കണ്ടിട്ടുപോലുമില്ല. "" എന്‍റെ തിരക്കഥകള്‍ താരങ്ങള്‍ ഇടപെട്ട് തിരുത്തിയെഴുതി. താരങ്ങളുടെ ഡേറ്റും സാറ്റ്്്ലൈറ്റ് അവകാശത്തിന്‍റെ പണം വാങ്ങി മലയാളത്തില്‍ സംവിധായകര്‍ ചിത്രങ്ങള്‍ തട്ടിക്കൂട്ടുകയായിരുന്നു. ഏറെ ഇഷ്ടത്തോടെ ഒരുക്കിയ തിരക്കഥകള്‍ തോന്നുംപോലെ ചിത്രീകരിച്ച് നശിപ്പിക്കുകയായിരുന്നു. ""
1990 ല്‍ തമിഴ്സാഹിത്യത്തില്‍ പുതിയ ഭാവുകത്വം കൊണ്ടുവന്ന നാഞ്ചിനാടിന്‍റെ കഥാകരന്‍റെ മനസില്‍ ഒരു സ്വപ്ന സിനിമയുണ്ട്. സി.വി രാമന്‍പിള്ളയുടെ ധര്‍മ്മരാജ മലയാളത്തില്‍ ചിത്രമാക്കണം. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കണം. തിരക്കഥ കുറച്ച് എഴുതിവെച്ചിട്ടുണ്ടെന്നും ജയമോഹന്‍ പറയുന്നു.