അങ്കമാലിയില്‍ നിന്ന് അങ്കത്തിനിറങ്ങിയ ലിജോ ജോസ് പല്ലിശേരിയും പിള്ളേരും പ്രേക്ഷലക്ഷങ്ങളുടെ ഹൃദയത്തിന്റെ താളുകളില്‍ ഇടം കണ്ടെത്തി കഴിഞ്ഞു. കട്ട ലോക്കല്‍ കഥയുമായി 86 പുതുമുഖങ്ങളെ അണിനിരത്തി കട്ട പരീഷണത്തിനിറങ്ങിയ അങ്കമാലി ഡയറീസ് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഡബിള്‍ ബാരലിനെതിരെ വിമര്‍ശനങ്ങളുടെ വെടിയുണ്ട ഉതിര്‍ത്ത സോഷ്യല്‍ മീഡിയ തന്നെ 'കട്ടലോക്കല്‍ സൂപ്പര്‍ ഹീറോ'യായി ലിജോ ജോസ് പല്ലിശേരിയെ അവരോധിച്ചു കഴിഞ്ഞു. ''അങ്കമാലിയുടെ പ്രധാനമന്ത്രി ആരാന്നാ പറഞ്ഞേ'' എന്ന വര്‍ഷങ്ങളായുള്ള ദാര്‍ശനിക സമസ്യക്കും സോഷ്യല്‍ മീഡിയം ഉത്തരം കണ്ടെത്തി കഴിഞ്ഞു. പരീക്ഷണ സിനിമകളുടെ ആശാനായ ലിജോ ജോസ് പല്ലിശേരി മനസ്സ് തുറക്കുന്നു... .അങ്കമാലിക്കാരുടെ കട്ട ലോക്കല്‍ കഥ സിനിമയാകുന്നത് എങ്ങനെയാണ്
അങ്കമാലിയിലെ സംഭവങ്ങളും അങ്കമാലിക്കാരുടെ രസകരമായ കഥകളും ചെമ്പന്‍ പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അത് തമാശകഥകളാകും മറ്റു ചിലപ്പോള്‍ കുറ്റകൃത്യങ്ങളെക്കുറിച്ചാകും. ചെമ്പന്റെ ഇത്തരം സംഭാഷണങ്ങളില്‍ നിന്നാണ് എന്തുകൊണ്ട് ഇതൊരു സിനിമയാക്കികൂടാ എന്ന ആശയം ഉണ്ടാകുന്നത്. ചെമ്പന്റെ കയ്യില്‍ ഒരുപാട് മെറ്റീരിയൽസ് ഉണ്ടായിരുന്നു. പലവട്ടം ചര്‍ച്ച ചെയ്താണ് അതിനെ ഇപ്പോള്‍ കാണുന്ന സിനിമയുടെ രൂപത്തിലേക്കു ചെറുതാക്കിയെടുത്തത്.
ഇത് ഒരു നാടിന്റെ കഥയായതു കൊണ്ടു തന്നെ ആ നാട്ടുകാരന്‍ കൂടിയായ ചെമ്പന്‍ തന്നെ ഈ സിനിമ സംവിധാനം ചെയ്യുന്നതാകും ഉചിതമെന്ന പക്ഷക്കാരനായിരുന്നു ഞാന്‍. ചെമ്പനെ ഈ സിനിമ സംവിധാനം ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിച്ചിരുന്നു. അവസാനം കറങ്ങി തിരിഞ്ഞു ഇത് മ്മടെ കയ്യില്‍ തന്നെ വന്നു.
.86 പുതുമുഖങ്ങളുമായി കട്ട പരീക്ഷണമായിരുന്നല്ലോ
അങ്കമാലി ഡയറീസ് പ്രേക്ഷകര്‍ക്കു പരിചിതമല്ലാത്ത ഒരു നാടിന്റെ കഥയാണ്. ആ നാടിന്റെ കഥ പറയുമ്പോള്‍ പ്രേക്ഷകര്‍ക്കു പരിചിതമായ മുഖങ്ങളിലൂടെ ആവരുത് അതെന്നു നിര്‍ബന്ധമുണ്ടായിരുന്നു. വിഷയത്തിലെ ഫ്രഷ്‌നസ് കഥാപാത്രങ്ങളിലും പ്രതിഫലിക്കണമെന്നു തോന്നി. വ്യക്തിപരമായി പുതുമുഖങ്ങളെ മുന്‍നിര്‍ത്തി സിനിമയെടുക്കുക എന്നത് ദീര്‍ഘകാലമായൊരു ആഗ്രഹം കൂടിയായിരുന്നു. പുതിയ കലാകാരന്‍മാര്‍ വരുന്നത് നല്ലതല്ലേ. അത് ഇന്‍ഡസ്ട്രീക്കും നല്ലതല്ലേ. ഇന്‍ഡസ്ട്രീ കൂടുതല്‍ പ്രതിഭാ സമ്പന്നമാകും.
ഓരോ കഥാപാത്രത്തിനു യോജിച്ച മുഖങ്ങളെ കണ്ടെത്തുക എന്നത് ശ്രമകരമായിരുന്നു. ഒരുപാട് സമയമെടുത്തു തന്നെയാണ് കാസ്റ്റിങ് നടത്തിയത്. ഒറ്റ ഡയലോഗുള്ള കഥാപാത്രത്തിനു പോലും കൃത്യമായ സ്‌ക്രീന്‍ സ്‌പേസ് നല്‍കി തന്നെയാണ് സിനിമയൊരുക്കിയിരിക്കുന്നത്.
നമ്മുക്ക് ചുറ്റുമുള്ള ഇന്‍ഡസ്ട്രീകളിലെല്ലാം വലിയ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ ചലച്ചിത്ര മേഖല ഇപ്പോഴും അഞ്ചോ-എട്ടോ പേരിലേക്കു ചുരുങ്ങി പോകുന്നു. നമ്മുക്ക് പ്രതിഭാധനരായ അഭിനേതാക്കളെ കിട്ടാഞ്ഞിട്ടല്ല മറിച്ച് അവര്‍ക്ക് ഇടം കണ്ടെത്തി കൊടുക്കാന്‍ നമ്മുടെ ഭാഗത്ത് നിന്ന് ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണ് സത്യം. പുതിയ കലാകാരന്‍മാരെ പരിചയപ്പെടുത്താന്‍ നല്ല ശ്രമങ്ങള്‍ ഉണ്ടാകണം.