വരകളുടെ ലോകത്തെ മായാ പ്രതിഭയായ ക്ലിന്റിന്റെ ജീവിതം അതേപേരിൽ വെള്ളിത്തിരയിലെത്തുന്നു. ഏഴു വയസ്സിനുള്ളിൽ മുപ്പതിനായിരത്തോളം ചിത്രങ്ങൾ വരച്ച് അകാലത്തിൽ പൊലിഞ്ഞ ഈ വിസ്മയ പ്രതിഭയുടെ കഥ ‘ക്ലിന്റ്’ എന്ന പേരിൽ സിനിമയാക്കുന്നത് സംവിധായകൻ ഹരികുമാറാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വ്യത്യസ്തമാർന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ക്ലിന്റിന്റെ യഥാർത്ഥ കുടുംബചിത്രവും സിനിമയില്‍ ക്ലിന്റിന്റെ കുടുംബത്തെ അവതരിപ്പിക്കുന്ന അഭിനേതാക്കളുടെയും ചിത്രമാണ് പോസ്റ്ററിൽ കാണാനാകുക. ക്ലിന്റ് ആയി വെള്ളിത്തിരയിലെത്തുന്നതു തൃശൂർ സ്വദേശി മാസ്റ്റർ അലോക്. ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലുമാണ് ക്ലിന്റിന്റെ മാതാപിതാക്കളായി എത്തുന്നത്.
മൂന്നു വർഷത്തോളം നീണ്ട അണിയറ ജോലികൾക്കൊടുവിലാണ് ഫെബ്രുവരി മാസം സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിനു ഹരികുമാറും കഥാകൃത്തും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായ കെ.വി. മോഹനകുമാറും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
സലിം കുമാർ, കെപിഎസി ലളിത, ജോയ് മാത്യു, രഞ്ജി പണിക്കർ, വിനയ് ഫോർട്ട് എന്നിവർക്കൊപ്പം ബാലതാരങ്ങളായ അക്ഷര, രുദ്ര, നക്ഷത്ര, ദ്രുപത്, അമിത്, അമർ എന്നിവരും അഭിനയിക്കുന്നു. യഥാർഥ ക്ലിന്റിന്റെ മാതാപിതാക്കളായ മുല്ലപ്പറമ്പിൽ തോമസ് ജോസഫും ചിന്നമ്മയും സിനിമയുടെ ഒരു ഭാഗത്ത് അവരായി തന്നെ അഭിനയിക്കുണ്ട്.
മധു അമ്പാട്ട്(ഛായാഗ്രഹണം), ഇളയരാജ(സംഗീതം), നേമം പുഷ്പരാജ്(കലാ സംവിധാനം), പ്രഭാവർമ(ഗാനരചന), പട്ടണം റഷീദ്(ചമയം), സമീറ സനീഷ് (വസ്ത്രാലങ്കാരം) എന്നിങ്ങനെ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവർത്തകരുടെ നിരതന്നെ അണിനിരക്കുന്നു.
നീണ്ടകാലത്തെ പഠനത്തിനു ശേഷമാണ് സിനിമ ഒരുക്കുന്നതെന്നു സംവിധായകൻ ഹരികുമാർ പറയുന്നു.‘ക്ലിന്റിനെക്കുറിച്ച് നേരത്തെ അറിയാമെങ്കിലും ക്ലിന്റിന്റെ കളിക്കൂട്ടുകാരിയായ അമ്മു നായർ എഴുതിയ ഇംഗ്ലിഷ് പുസ്തകം വായിച്ചപ്പോഴാണ് സിനിമാ സാധ്യത മനസ്സിൽ തെളിഞ്ഞത്. തുടർന്ന് കൊച്ചിയിലെത്തി ക്ലിന്റിന്റെ മാതാപിതാക്കളെ കണ്ട് ആഗ്രഹം പറഞ്ഞു. ഇന്നും മകന്റെ ലോകത്ത് ജീവിക്കുന്ന അവർക്കു വലിയ സന്തോഷമായി.
‘‘പിന്നെ ക്ലിന്റിനെക്കുറിച്ചുള്ള പഠനമായിരുന്നു. ഇതിനായി ക്ലിന്റിന്റെ മാതാപിതാക്കൾ താമസിക്കുന്ന കലൂരിലെ വീടിനു സമീപം തന്നെ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ഞാനും താമസിച്ചു. ഒരു വർഷത്തോളം അവിടെ താമസിച്ച് അവരുമായി നിരന്തരം സംസാരിച്ചാണ് വിവരങ്ങളെല്ലാം ശേഖരിച്ചത്. ശരിക്കു പറഞ്ഞാൽ നാലു സിനിമയ്ക്കുള്ള കഥയുണ്ടായിരുന്നു അത്. ക്ലിന്റിന്റെ ജീവിതത്തിലെ അവസാന ഒന്നര വർഷമാണ് ഈ സിനിമയിൽ പ്രധാനമായും പറയുന്നത്. ഒരു ജീവിതകഥയാണിതെങ്കിലും ഈ സിനിമ റിയലിസ്റ്റിക് ആയിരിക്കില്ല. വർണശബളമായ ഒരു സിനിമയായിരിക്കുമിത്. ഗ്രാഫിക്സ് ഉൾപ്പെടെയുള്ള സാങ്കേതിക ജോലികളുമുണ്ട്. സാമാന്യം വലിയൊരു ബജറ്റിൽ തന്നെയാണ് സിനിമ ചെയ്യുന്നത്’’–ഹരികുമാർ പറഞ്ഞു.
ക്ലിന്റായി അഭിനയിക്കുന്ന ബാലതാരത്തെയും ഏറെ അന്വേഷണങ്ങൾക്കു ശേഷമാണ് കണ്ടെത്തുന്നത്. പത്രത്തിൽ പരസ്യം നൽകിയപ്പോൾ എണ്ണായിരത്തോളം അപേക്ഷകൾ ലഭിച്ചെങ്കിലും അവരാരും മനസ്സിലുള്ള ക്ലിന്റാവാൻ കഴിയുന്നവരായിരുന്നില്ലെന്നു സംവിധായകൻ പറയുന്നു. ‘അന്വേഷണത്തിനൊടുവിൽ ഒരു പരസ്യ ചിത്ര കോഓർഡിനേറ്റർ അയച്ചുതന്ന കുട്ടികളുടെ ചിത്രങ്ങളിൽ നിന്നാണ് അലോക് ശ്രദ്ധയിൽപ്പെടുന്നത്. ഒന്നു രണ്ടു പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുള്ള പരിചയമേയുള്ളൂ. ഓഡിഷനിൽ പക്ഷേ, തൃപ്തികരമായിരുന്നു. ക്ലിന്റ് മുടി നീട്ടി വളർത്തിയിരുന്നു.
അതുപോലെ അലോകിന്റേയും മുടിയൊക്കെ നീട്ടി ക്യാമറ ടെസ്റ്റും കഴിഞ്ഞാണ് ഉറപ്പിച്ചത്.’ ക്ലിന്റിന്റെ വീട് തേവരയാണെങ്കിലും സിനിമയിൽ ആ വീടായി ചിത്രീകരിക്കുന്നത് ആലുവ മങ്കൊമ്പിലെ വീടാണ്. 35 വർഷം മുൻപത്തെ തേവരയുടെ സാഹചര്യവുമായുള്ള സാമ്യം കണക്കാക്കിയാണ് ഷൂട്ടിങ് അവിടെയാക്കിയത്. സിനിമയുടെ പൂജച്ചടങ്ങിൽ ക്ലിന്റിന്റെ പിതാവ് തോമസ് ജോസഫ് പങ്കുവച്ചത് മകന്റെ കണ്ണീരോർമകളായിരുന്നു. രണ്ടാം വയസ്സിൽ വരയുമായും വർണങ്ങളുമായും കൂട്ടുകൂടിയ ക്ലിന്റ് അടുത്ത അഞ്ച് വർഷത്തിനുള്ളിലാണ് ഒരു സാധന പോലെ മുപ്പതിനായിരത്തോളം ചിത്രങ്ങൾ വരച്ചുനിറച്ചത്.