മേക്കപ്പിനിടയിൽ മുക്ത ഇടയ്ക്കിടെ ചെറിയൊരു അങ്കലാപ്പോടെ അമ്മയോട് ചോദിക്കുന്നുണ്ട് ‘കൺമണി എണീറ്റോ അമ്മേ’ എന്ന്. ഇത്തിരി വണ്ണവും ഒത്തിരി പക്വതയുമാണ് മുക്തയിൽ കാണുന്ന മാറ്റങ്ങൾ. തൊട്ടടുത്ത മുറിയിൽ കിയാര എന്ന കൊച്ചു കൺമണി, മാലാഖക്കുഞ്ഞിനെപ്പോലെ ഉറങ്ങുന്നു. ഷൂട്ടിന്റെ ചിരികളികൾക്കു മുൻപേ നന്നായി ഉറങ്ങി റെസ്റ്റ് എടുത്തേക്കാം എന്നൊരു കള്ളച്ചിരി മുഖത്ത് മിന്നിമായും പോലെ.
മുക്തയുടെ മേക്കപ്പ് കണ്ട് ഓകെ പറഞ്ഞ് റിങ്കു ടോമി കാറിന്റെ കീ എടുത്തു. ‘‘എന്റെ പെങ്ങൾ പ്രസവിച്ചു, അവളേയും കൊച്ചിനേയും കണ്ടിട്ടു വരാം.’’ മുഖത്തേക്കു പാഞ്ഞുവന്ന സംശയം കണ്ടാകാം മുക്ത ഇടയിൽക്കയറി പറഞ്ഞു.‘‘ഏട്ടനു റിമി ചേച്ചിയെ കൂടാതെ ഒരു സഹോദരി കൂടിയുണ്ട്, റിനു ടോമി, റിനുവിന് ആൺകുട്ടിയാണ്. ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ കുഞ്ഞായിരുന്നു കൺമണി. ഇപ്പോ അവളും കുഞ്ഞേച്ചിയായി.’’
ഉറക്കമുണർന്ന് ഉഷാറായ കിയാര പുത്തനുടുപ്പണിഞ്ഞ് ക്യാമറയ്ക്കു മുന്നിലെത്തി. കൺമണീീീ... ചക്കരക്കുട്ടി... തക്കുടുക്കുട്ടി.... വിളികൾ കൊണ്ട് സ്റ്റുഡിയോ ഫ്ലോർ നിറഞ്ഞു. കിലുങ്ങുന്ന കളിപ്പാട്ടവുമായി മുക്തയുടെ അമ്മയും ആന്റിയും മേക്കപ്പ് ടീമുമെല്ലാം ഫോട്ടോയ്ക്കു വേണ്ടി കൺമണിയെ ചിരിപ്പിക്കാനുള്ള തത്രപ്പാടിലാണ്. ക്യാമറ മിന്നുന്നു ക്ലിക് ക്ലിക്... ‘വീട്ടിലെ ആദ്യത്തെ കുട്ടിയായതിന്റെ എല്ലാ വാത്സല്യവും അവൾക്കു കിട്ടുന്നുണ്ട്. എന്റെ ചേച്ചിയുടെ മോനെ നോക്കിയതു മുഴുവൻ ഞാനാണ്. കൺമണിയെ 28ാം ദിവസം മുതൽ ഞാൻ തന്നെയാണ് കുളിപ്പിക്കുന്നതൊക്കെ. റിമിച്ചേച്ചിയാണ് വാവയുടെ ഉറ്റ ചങ്ങാതി. പ്രോഗ്രാം കഴിഞ്ഞ് നിറയെ കളിപ്പാട്ടങ്ങളുമായിട്ട് ചേച്ചി എത്തും. പിന്നെ പാട്ടായി. ഡാൻസായി. റോയിസേട്ടനും റിങ്കു ഏട്ടനും നല്ല ആസ്വാദകരാണ്. റിങ്കു ഏട്ടന്റെ അമ്മയും അനുജത്തി റിനുവും ഒക്കെ അവൾക്ക് എപ്പോഴും പാട്ടു പാടി കൊടുക്കും.അവളിത്തിരി വലുതായിട്ട് വേണം ഡാൻസ് പഠിപ്പിക്കാൻ. ഞാൻ മൂന്നാം വയസ്സു മുതൽ നൃത്തം പഠിച്ചു തുടങ്ങിയതാണ്.
വീണ്ടും സിനിമയെക്കുറിച്ച് ആലോചിക്കുന്നില്ലേ?
കൺമണിക്കിപ്പോൾ ആറു മാസം കഴിഞ്ഞു. ഇനി നല്ല വേഷങ്ങൾ കിട്ടിയാൽ സിനിമ ചെയ്യണം. എനിക്കു നന്നായി ചെയ്യാൻ കഴിയുന്ന ജോലി അഭിനയമാണ്. വീട്ടുകാരുടെ എല്ലാ സപ്പോർട്ടുമുണ്ട്. റിമിച്ചേച്ചി എപ്പോഴും പറയും നമ്മുടെ കഴിവുകൾ വെറുതെ പാഴാക്കരുതെന്ന്. ഒരു ഇടവേളയ്ക്കു ശേഷം ലാൽ സാറിന്റെ ‘ഇമ്മാനുവലിൽ’ വന്നപ്പോൾ ആളുകളിൽ നിന്നു കിട്ടിയ പൊസിറ്റീവ് റെസ്പോൺസ് ഒരുപാടു സന്തോഷം തന്നു. സിനിമ ചെയ്യും മുൻപേ ലാൽ ജോസ് സാർ പറഞ്ഞിരുന്നു ‘ഇതിൽ മൂന്നു സീനേയുള്ളൂ മുക്തയ്ക്ക്, നന്നായി ആലോചിച്ചിട്ട് വേണമെങ്കിൽ മാത്രം ചെയ്താൽ മതി. പക്ഷേ, സിനിമ കാണുന്നവരാരും മുക്തയെ മറക്കില്ല’ എന്ന്. കാൻസർ രോഗിയുടെ റോളായിരുന്നു അതിൽ. ഇനിയും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യണം.
പിന്നെ ബ്യൂട്ടീഷൻ എന്ന പ്രഫഷൻ നല്ല ഇഷ്ടമാണ്. അതിന്റെ കോഴ്സും പുതിയ ടെക്നിക്കുകളുമൊക്കെ നന്നായി പഠിച്ചശേഷം ഒരു സലൂൺ തുടങ്ങണം എന്നുണ്ട്. ഉടനെയല്ല കേട്ടോ... സാവധാനം. ഇപ്പോ ഞാൻ മറ്റൊരു കാര്യത്തിൽ ബിസിയാണ്. ‘കൺമണിയുടെ ഫോട്ടോ ഡയറി’. കൺമണി ജനിച്ചതു മുതൽ അവളുടെ വളർച്ചയുടെ ഓരോ ഘട്ടവും ഫോട്ടോ എടുത്തു വെച്ചിട്ടുണ്ട് അതിനോടൊപ്പം ആദ്യമായി ചെയ്ത കാര്യങ്ങളുടെ ദിവസവും സമയവും ഒക്കെ എഴുതിയിട്ടുമുണ്ട്. പതിനെട്ടു വയസ്സു തികയുമ്പോൾ അവൾക്ക് ഈ ഡയറി സമ്മനിക്കണം.’’ ചുറ്റും നടക്കുന്നതെല്ലാം വിസ്മയത്തോടെ നോക്കിയും ചിലപ്പോൾ ചിരിച്ചും അമ്മയ്ക്കു ഡയറിയിൽ കുറിക്കാനുള്ള ആദ്യത്തെ കവർഷൂട്ട് കഴിഞ്ഞതിന്റെ ഗമയിലിരിപ്പാണിപ്പോൾ കിയാരക്കൺമണി.