സ്ത്രീവിരുദ്ധ സിനിമകള്‍ക്കെതിരെ താരങ്ങളും അല്ലാത്തവരും നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഇക്കാലത്ത് സ്ത്രീകേന്ദ്രീകൃത ആശയവുമായാണ് c/o സൈറാ ബാനു എന്ന ചിത്രത്തിന്റെ വരവ്. മടുപ്പൊന്നുമില്ലാതെ പ്രേക്ഷകനു കണ്ടിരിക്കാവുന്ന ചിത്രം മടങ്ങിവരവിൽ മഞ്ജു വാര്യർക്കു ലഭിച്ച ഏറ്റവും മികച്ച സിനിമകളിലൊന്നാണ്. നായക കേന്ദ്രീകൃതമല്ലാത്ത, താരമൂല്യമില്ലാത്ത നല്ല ചിത്രം കുടുംബപ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തും.
സൈറാ ബാനുവിന്റെയും മകന്‍ ജോഷ്വാ പീറ്ററിന്റെയും രസകരമായ നിത്യജീവിത കാഴ്ചകളിലൂടെയാണ് ആദ്യ പകുതി പുരോഗമിക്കുന്നത്. അച്ഛനെപ്പോലെ ഫൊട്ടോഗ്രഫി ഹൃദയത്തോടു ചേര്‍ത്തുവെക്കുന്ന മകന്റെയും മാസ ബജറ്റ് കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലും മകന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും കൂട്ടു നില്‍ക്കുന്ന അമ്മയുടെയും ഇണക്കങ്ങളിലൂടെയും പിണക്കങ്ങളിലൂടെയും മുന്നോട്ടു പോകുന്നു ചിത്രം. ഇടവേളയോടെ ചിത്രത്തിന്റെ കഥാഗതിയും ടോട്ടല്‍ മൂഡും മറ്റൊരു ട്രാക്കിലേക്കു മാറുന്നു. സ്വന്തം മകനു വേണ്ടിയും വളര്‍ത്തുമകനു വേണ്ടിയും പൊരുതുന്ന രണ്ട് അമ്മമാരുടെ നിയമയുദ്ധത്തിന്റെയും സ്വന്തം മകന് എന്താണു സംഭവിച്ചതെന്നു പോലും അറിയാത്ത ഒരു അമ്മയെ തേടിയുള്ള യാത്രയുടെയും കഥയായി ചിത്രം മാറുന്നു.