സഹപ്രവർത്തകയ്ക്കുനേരെയുണ്ടായ അതിക്രമത്തിൽ അപലപിച്ച് പൃഥ്വിരാജും സംവിധായകൻ ആഷിക്ക് അബുവും സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെ എടുത്ത നിലപാട് വിരൽ ചൂണ്ടുന്നത് മലയാളസിനിമയിലെ പുതുമാറ്റത്തിന്റെ പാതയിലേക്കാണ്. എഴുതിയും പറഞ്ഞും കൈയടിച്ചും പ്രോത്സാഹിച്ചും നമ്മളോരോരുത്തരും തന്നെയാണ് മലയാളസിനിമയിലെ സ്ത്രീവിരുദ്ധതയെ ഇത്രമേൽ ആഘോഷമാക്കിയത്. കലയെ കലയായും അതിലെ വാചകങ്ങളെ കലാസൃഷ്ടിയായുമാണ് കാണേണ്ടത്. എന്നാൽ സിനിമയിലെ അമിതസ്ത്രീവിരുദ്ധതയ്ക്ക് ഒരു തലമുറയെത്തന്നെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. അഭ്രപാളികളിലെ മായകാഴ്ച്ചകൾക്ക് യാഥാർഥ്യമാണെന്ന രീതിയിൽ വിശ്വസിപ്പിക്കാനുള്ള കഴിവുണ്ട്. “Sometimes, watching a movie is a bit like being raped.” ― വിഖ്യാതനായ സ്പാനിഷ് സംവിധായകൻ ലൂയിസ് ബർനലിന്റെ ''ൈമ ലാസ്റ്റ് സൈ'' എന്ന ആത്മകഥയിലെ ഈ വരികൾ സിനിമയുടെ സ്വാധീനശക്തി എത്രമാത്രമാണെന്ന് വിളിച്ചോതുന്നു. വർത്തമാനകാല കലാരൂപമെന്ന നിലയിൽ അധികമാകുന്ന സ്ത്രീവിരുദ്ധത മലയാളിയുടെ ശീലങ്ങളെപ്പോലും മാറ്റിമറിക്കുന്നു.
ഒരു പെൺകുട്ടി എങ്ങനെ പെരുമാറണം, എങ്ങനെ വസ്ത്രധാരണം ചെയ്യണം., എങ്ങനെ സംസാരിക്കണം എന്നൊക്കെ തീരുമാനിക്കുന്നതിൽപ്പോലും സിനിമയ്ക്ക് പങ്കുണ്ട്. ന്യൂജനറേഷൻ കാലഘട്ടത്തിപ്പോലും മലയാളിപുരുഷന്മാരുടെ ഭാര്യ സങ്കൽപ്പം ''പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്ന ഭാര്യ'' എന്ന പാട്ടിലെ ദൃശ്യങ്ങൾക്ക് സമാനമാണെന്ന് പറയാതെവയ്യ. സ്ത്രീയെ തല്ലുന്ന, അടക്കിഭരിക്കുന്നതാണ് പുരുഷലക്ഷണമെന്ന് സ്ത്രീകളെക്കൊണ്ടുവരെ ചിന്തിപ്പിക്കുന്ന രീതിയിലേക്ക് നമ്മുടെ സിനിമകളിലെ സ്ത്രീവിരുദ്ധത അധപതിച്ചിട്ടുണ്ട്. കള്ളിച്ചെല്ലമ്മ, ആൾകൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ, ആദാമിന്റെ വാരിയെല്ല്, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, സുകൃതം, പഞ്ചാഗ്നി തുടങ്ങിയവയിലൂടെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ കാട്ടിതന്ന മലയാളസിനിമ എൺപതുകളുട അവസാനത്തോടെയും തൊണ്ണൂറുകളുടെ തുടക്കത്തോടെയുമാണ് സ്ത്രീവരുദ്ധപാതയിലേക്ക് സഞ്ചരിക്കാൻ തുടങ്ങുന്നത്.
പ്രണയിനിയുടെ കയ്യിൽ നിന്നും ഈഗോ ഇല്ലാതെ കാശു കടം വാങ്ങുന്ന നായകനിൽ നിന്നും ''വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരാക്ക് വീട്ടി വന്നുകേറുമ്പോ ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്‌നേഹിക്കാനും എന്റെകുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിലൊരുനാള്‍ വടിയായി തെക്കേപറമ്പിലെ പുളിയന്‍മാവിന്റെ വിറകിനടിയില്‍ എരിഞ്ഞുതീരുമ്പോ നെഞ്ചു തല്ലിക്കരയാനും എനിക്ക് ഒരു പെണ്ണിനെ വേണം'' എന്നു പറയുന്ന സൂപ്പർസ്റ്റാർ നായനിലേക്ക് മലയാളസിനിമ കേന്ദ്രീകരിക്കപ്പെട്ടു. ഐഎഎസ് എന്ന മൂന്ന് അക്ഷരത്തിനോട് യാതൊരു വിധ നീതിയും പുലർത്താത്ത രീതിയിൽ നായകൻ "മേലിലൊരാണിന്റെയും മുഖത്തിനു നേരെ ഉയരില്ല നിന്റെ കയ്യ് അതെനിക്കറിയാഞ്ഞിട്ടല്ല, പക്ഷെ നീയൊരു പെണ്ണായിപ്പോയി, വെറും പെണ്ണ്…" എന്ന് ആക്രോശിക്കാൻ തുടങ്ങി. നായകന്റെ ഒരു ചുംബനത്തിൽ പരിലാളനത്തിൽ സ്വന്തം വ്യക്തിത്വം അടിയറവ്‌വച്ച് ധീരയായ നായിക വെറുമൊരു പെണ്ണായി മാറുന്ന കാഴ്ച്ചയാണ് പിന്നീട് മലയാളസിനിമ കണ്ടത്.
നിലവിളിക്കാത്തതുകൊണ്ടാണ് നായിക പീഡത്തിനിരയായതെന്ന് അർഥമുള്ള അതെടാ.. ഞാന്‍ തെറ്റുചെയ്തു.. ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്തു… എന്റെ മദ്യത്തിന്റെ ലഹരിയില്‍ ചെയ്തുപോയതാ… പക്ഷെ അവളോ?? അവളൊന്ന് ഒച്ചവെച്ചിരുന്നെങ്കിലോ? ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിലോ?’ ‘അവളൊന്ന് ഒച്ചവെച്ചിരുന്നെങ്കില്‍… ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍… ഞാനുണര്‍ന്നേനെ… ആ നിമിഷം ഞാനുണര്‍ന്നേനെ മാധവന്‍കുട്ടി..’ എന്ന ഡയലോഗ് എത്രമാത്രം അപകടരമായ സന്ദേശമായിരുന്നു തന്നത്. എല്ലാ കുറ്റവും സ്ത്രീയുടേതാണെന്ന ചിന്താഗതിയ്ക്ക് അടിവരയിടുന്നതായിരുന്നു ഈ ഡയലോഗ്. കിടക്കുന്ന കിടപ്പ് കണ്ടാൽ റേപ്പ് ചെയ്യാൻ തോന്നും എന്ന ഡയലോഗ് പീഡനത്തെപ്പോലും പുരുഷത്വത്തിന്റെ പ്രതീകമാക്കി മഹത്വവത്കരിക്കുകയായിരുന്നു.
പുതിയ തലമുറയുടെ നാക്കിൽ നിന്ന് വീഴുന്നതും നരസിംഹത്തിലെ ഇന്ദുചൂടന്റെ അതേ മനോഭാവമാണെന്ന് തെളിയിക്കുന്നതായിരുന്നു ഫിലിപ്സ് ആൻഡ് ദ മങ്കിപ്പെൻ എന്ന ചിത്രം പോലും. ബുദ്ധിമാനായത് ബോയ് ആയത് കൊണ്ടാണെന്ന് കുട്ടിനായകനെക്കൊണ്ട് പറയിക്കുന്നതിലൂടെ സ്ത്രീവിരുദ്ധതയുടെ ദണ്ഡ് പുതിയതലമുറയിലൂടെ കൈമാറുകയായിരുന്നു മലയാളസിനിമ. പഞ്ച് ഡയലോഗ് എഴുതുന്ന തിരക്കഥാകൃത്തിന്റെ മകനിലേക്ക് വന്നപ്പോഴും സ്ത്രീവിരുദ്ധത ലോഭമില്ലാതെ തുടർന്നു.
ഞാനൊന്ന് അറിഞ്ഞു വിളയാടിയാല്‍ നീയൊക്കെ പിന്നെ പത്തുമാസം കഴിഞ്ഞേ ഫ്രീയാകൂ”- എന്ന് പൃഥ്വിരാജിന്റെ തന്നെ നാവിൽ നിന്നു കേട്ട ഡയലോഗാണ്. പൃഥ്വിരാജിന്റെ ചോക്ലേറ്റ്, താന്തോന്നി തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെയും ഇതേ സ്ത്രീവരുദ്ധതയ്ക്ക് നമ്മൾ കൈയടി നൽകിയിട്ടുണ്ട്. ഇതിനൊരു മാറ്റമുണ്ടാകുന്നണ്ടെങ്കിൽ അതിന് കൈയടിക്കാം. എനിക്ക് ഇനി മുതൽ ആ സ്ത്രീയെ അപമാനിച്ചിട്ടുള്ള കൈയടി വേണ്ട എന്ന് പൃഥ്വിരാജ് പറയുമ്പോൾ മുഴങ്ങിക്കേട്ടത് മാറ്റത്തിന്റെ പ്രതിധ്വനിയാണ്. സ്ത്രീവിരുദ്ധതകേട്ട് കൈയടിച്ച അതേ കൈകൾ കൊണ്ടു തന്നെ ശക്തമായി സ്ത്രീവിരുദ്ധതയ്ക്കെതിരെയും നമുക്ക് കൈയടിക്കാം.